കൊച്ചി: പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായ ഫണ്ടായ കാരുണ്യ ഹൃദയതാളം പദ്ധതി അഴിമതി മേളമാക്കിക്കൊണ്ടായിരുന്നു വെങ്ങോല ഗ്രാമപഞ്ചായത്തില്‍നിന്നും യുഡിഎഫ് പടിയിറങ്ങുന്നത്. ഹൃദയതാളം പദ്ധതിയുടെ പേരില്‍ കോടികളാണ് പ്രസിഡന്റ് എം.എം.അവറാന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്തത്. എന്നാല്‍ പിരിച്ചതിനും ചെലവാക്കിയതിനും വ്യക്തമായ കണക്കുകള്‍ ഇല്ല. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. സെക്രട്ടറിമാര്‍ വാഴാത്ത വെങ്ങോലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് 12 സെക്രട്ടറിമാര്‍. ഇതും യുഡിഎഫിന്റെ ഭരണനേട്ടം. ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാത്ത സെക്രട്ടറിമാര്‍ക്ക് മാസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ചായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു. 546 അപേക്ഷകരാണ് ഇവിടെ വീട് ലഭിക്കാതെ പോയത്. ഇതിനിടെ മതം നോക്കി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നീക്കം ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന് തടയപ്പെട്ടു.
വെങ്ങോലയിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പരിസ്ഥിതി മലിനീകരണമാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ളത് വെങ്ങോലയാണ്. പ്ലൈവുഡ് കമ്പനികളില്‍നിന്നും പുറത്ത് വരുന്ന മലിനീകരണം ജനജീവിതത്തെ ദുസ്സഹമാക്കുന്നു. പഞ്ചായത്തില്‍ 200 ഓളം പ്ലൈവുഡ്, വിനീര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് പഞ്ചായത്ത് ഭരണസമിതി പ്ലൈവുഡ് കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. കുറ്റിപ്പാടത്താണ് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളത്തിന് വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവിധം മലിനമായിരിക്കുകയാണ്. നെല്‍പ്പാടങ്ങള്‍ നികത്തിയാണ് മിക്ക കമ്പനികളും സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് ഏറ്റവും കൂടുതല്‍ രൂക്ഷമായ പ്രദേശമാണ് വെങ്ങോല. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നയുടനെ പഞ്ചായത്തില്‍ മണ്ണെടുപ്പ് നിരോധിച്ചിരുന്നു. ഇതിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നാടാകെ ഫ്ളെക്സ് സ്ഥാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് വെങ്ങോലയിലെ കുന്നുകളായ കുന്നുകളെല്ലാം തുരക്കപ്പെട്ടു. മണ്ണ് മാഫിയക്ക് ഒത്താശ ചെയ്തുകൊടുത്തത് ഭരണസമിതി തന്നെ ആയിരുന്നു.
എന്നാല്‍ പ്രതിപക്ഷമായ സിപിഎം യുഡിഎഫ് ഭരണസമിതിയെ കയ്യൊഴിഞ്ഞ് സഹായിക്കുകയായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് ഭരണത്തിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷം സിപിഎം ഉരിയാടിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമാണ് ഭരണസമിതിക്കെതിരെ പേരിനെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിച്ചത്.
23 വാര്‍ഡുകളുള്ള വെങ്ങോലയില്‍ 11 സീറ്റ് സംവരണമാണ്. ഇക്കുറി പ്രസിഡന്റാകാന്‍ പട്ടികജാതി വനിത വേണം. അഞ്ചാം വാര്‍ഡാണ് പട്ടികജാതി വനിതക്കായി സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ പട്ടികജാതി ജനറല്‍ സീറ്റായ 22-ാം വാര്‍ഡില്‍ പട്ടികജാതി വനിതയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. വാര്‍ഡിലെ ഏക പട്ടികജാതി കോളനിയായ പങ്കിമല പൂര്‍ണമായും ബിജെപിക്ക് ഒപ്പമായതിനാല്‍ മറ്റ് വാര്‍ഡുകളില്‍ നിന്നും വനിതകളെ തേടുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ന്യൂനപക്ഷ പ്രീണനം ഏറ്റവും കൂടുതല്‍ നടക്കുന്ന വെങ്ങോലയില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. നിരവധി വാര്‍ഡുകളില്‍ ഇത്തവണ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: