ആലപ്പുഴ: ഈഴവസമുദായത്തിലെ പട്ടിണിപ്പാവങ്ങളായ സ്ത്രീകളെയും കുടുംബങ്ങളെയും ദാരിദ്ര്യത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ മൈക്രോഫിനാന്‍സ് പദ്ധതി തകര്‍ത്ത് സമുദായ പുരോഗതിയെ ഇല്ലായ്മ ചെയ്യാന്‍ സിപിഎം ശ്രമം. സിപിഎമ്മിനെ ചെറുക്കാന്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങും.
ഈഴവ സമുദായത്തിലെ ദാരിദ്ര്യവും അസംഘടിതാവസ്ഥയുമായിരുന്നു സിപിഎം പതിറ്റാണ്ടുകളായി ചൂഷണം ചെയ്തിരുന്നത്. പതിമൂന്നു വര്‍ഷം മുമ്പ് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ മൈക്രോ ഫിനാന്‍സ് പദ്ധതി തുടങ്ങിയതോടെ കുറഞ്ഞ പലിശനിരക്കില്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്പ ലഭിച്ചുതുടങ്ങി. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്.
എസ്എന്‍ഡിപിയുടെ മാതൃക കണ്ട് ചില ക്രൈസ്തവ സംഘടനകളും സാമുദായിക സംഘടനകളും സന്നദ്ധ സംഘടനകളും മൈക്രോഫിനാന്‍സ് പദ്ധതി വിജയകരമായി നടപ്പാക്കിത്തുടങ്ങി. ചില സന്നദ്ധ സംഘടനകളും ക്രൈസ്തവ സംഘടനകളും ഇതിന്റെ മറവില്‍ മതപരിവര്‍ത്തന ശ്രമങ്ങളും നടത്തുന്നുണ്ട്. കുഗ്രാമങ്ങളില്‍ പോലും ഇത്തരം നീക്കങ്ങള്‍ ചെറുത്ത് പരാജയപ്പെടുത്തിയത് എസ്എന്‍ഡിപിയുടെ വനിതാ കൂട്ടായ്മകളാണ്. ഈഴവ സമുദായത്തിലും പാവപ്പെട്ട കുടുംബങ്ങളിലും പുരോഗതിക്ക് തുടക്കമിടാന്‍ എസ്എന്‍ഡിപിയെ പ്രധാനമായും സഹായിച്ചത് മൈക്രോഫിനാന്‍സ് പദ്ധതിയായിരുന്നു.
പലസ്ഥലങ്ങളിലും സിപിഎം നിയന്ത്രണത്തിലുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവഗണിച്ചവര്‍ക്ക് താങ്ങായതും എസ്എന്‍ഡിപി നടപ്പാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയാണ്. ഈ സാഹചര്യത്തില്‍ മൈക്രോഫിനാന്‍സിനെ തകര്‍ത്ത് ഈഴവ കുടുംബങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് പാര്‍ട്ടിക്ക് വീണ്ടും കടന്നുകയറുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സിപിഎം നീക്കങ്ങള്‍ക്കു പിന്നില്‍.
പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് മൈക്രോ ഫിനാന്‍സ് പദ്ധതി നടപ്പാക്കാന്‍ അഞ്ചുകോടി രൂപയാണ് എസ്എന്‍ഡിപിക്ക് ലഭിച്ചത്. പിന്നീട് വായ്പകള്‍ ലഭിച്ചത് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ്. ഈ തുകകളെല്ലാം അക്കൗണ്ട് പേയി ചെക്കുകള്‍ മുഖേനയാണ് താലൂക്ക് യൂണിയനുകള്‍ക്ക് വിതരണം ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും ബാങ്കുകള്‍ മുഖേനയാണ് നടക്കുന്നത്. എന്നാല്‍ ക്രമക്കേട് ആരോപിച്ച് പദ്ധതിയെത്തന്നെ ഇല്ലായ്മ ചെയ്യാനാണ് സിപിഎം നീക്കം.
പദ്ധതിയില്‍ അംഗങ്ങളായ ലക്ഷക്കണക്കിന് സ്ത്രീകളില്‍ ഒരാള്‍ പോലും പദ്ധതിക്കെതിരെ എവിടെയും പരാതി നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ എസ്എന്‍ഡിപി രാഷ്ട്രീയ നിലപാട് മാറ്റിയ സാഹചര്യത്തില്‍ യോഗത്തെയും മൈക്രോഫിനാന്‍സ് പദ്ധതിയെയും തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് പദ്ധതിയിലംഗങ്ങളായ സ്ത്രീകള്‍ സമരരംഗത്തിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നുമുതല്‍ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സ്ത്രീകുട്ടായ്മകള് സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: