മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം മൂന്നാറിനെ നിശ്ചലമാക്കി. പെമ്പിളൈ ഒരുമൈയും സംയുക്ത ട്രേഡ് യൂണിയനും സംസ്ഥാന പാതയും ദേശീയ പാതയും ഇന്നലെ രാവിലെ മുതല്‍ ഉപരോധിച്ചു. തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ മൂന്നാറിലെങ്ങും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു.
വൈകിട്ട് 6 മണിയോടെയാണ് സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍ മടങ്ങിയത്.
മൂന്നാറിലേക്ക് കോട്ടയത്തുനിന്നും പാലായില്‍നിന്നും സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ മനംനൊന്ത് ലക്ഷ്മി എസ്റ്റേറ്റിലെ സമുദ്രകല എന്ന തൊഴിലാളി മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. സംയുക്ത തൊഴിലാളി യൂണിയന്റെ സമരത്തില്‍ പങ്കാളിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച സമുദ്രകല. തൊഴിലാളി സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഇന്നും മൂന്നാറില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി വഴിതടയല്‍ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 15 ഇടങ്ങളില്‍ വഴിതടയല്‍ സമരം നടത്തും. സംസ്ഥാന-ദേശീയപാതകള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം ഇന്നും തുടര്‍ന്നാല്‍ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: