ശ്രീകൃഷ്ണപുരം: മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം മേഖലകളില്‍ കാല്‍നടയാത്രക്കാരുടെ മാലപൊട്ടിച്ച കേസില്‍ രണ്ടുപേരെ ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് മണലടി വെളുത്തോടന്‍ വീട്ടില്‍ അബ്ദുള്‍ ഷുക്കൂറിന്റെ മകന് റിയാസ്(28), തെങ്കര പറശ്ശേരി നെച്ചോടന് വീട്ടില്‍ ഹുസൈന് മകന് ഷെബീര്‍(30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. എട്ടു വര്‍ഷം മുമ്പ് കൂലിപണിക്കായി എത്തിയ ഇവര്‍ തമിഴ്നാട് വേലൂര്‍ ആര്‍ക്കാട് സ്വദേശികളാണ്. ആളൊഴിഞ്ഞ ഇടവഴിയിലൂടെയുള്ള റോഡുകളാണ് ഇവര്‍ മോഷണത്തിനു തിരഞ്ഞെടുത്തിരുന്നത്. പുഞ്ചപ്പാടം ഇടപ്പള്ളിയില്‍ തരുവറ പള്ളിയാലില്‍ പാറുക്കുട്ടിയുടെ ഒന്നരപവന്‍ മാലയും, പള്ളിക്കുറുപ്പ് റോഡിലൂടെ നടന്നു പോവുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും കഴുത്തില്‍ നിന്ന് രണ്ടരപവന്‍ മാലയും വലമ്പിലിമംഗലം കള്ളുഷാപ്പിനു സമീപം ഒരു സ്ത്രീയുടെ രണ്ടരപവന്‍ മാലയും, തച്ചമ്പാറ അരപ്പാറ റോഡിലൂടെ സ്കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന അധ്യാപികയുടെ മുന്നേകാല്‍ പവന് സ്വര്‍ണ്ണമാലയും, ശ്രീകൃഷ്ണപുരം തിരുനാരായണ പുരം ക്ഷേത്രത്തിനു സമീപം കാല്‍നടയാത്രക്കാരിയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാലയടക്കം മോഷ്ടിച്ചതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മോഷണമുതലുകള്‍ അപ്പോള്‍തന്നെ മണ്ണാര്‍ക്കാട്ടെ ജ്വല്ലറികളില്‍ വില്പ്പനനടത്തിയതായും പ്രതികള്‍ സമ്മതിച്ചു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് ചെര്‍പ്പുളശ്ശേരി സിഐ സി.വിജയകുമാര്‍, എസ്ഐ കൃഷ്ണന് എന്നിവര്‍ പറഞ്ഞു. പാലക്കാട് ക്രൈം സ്ക്വാഡിലെ വിനോദ്, ജോസഫ്, സിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: