ന്യൂദല്‍ഹി: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ വ്യക്തിയായ നിസാം സാധാരണക്കാരന്റെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത ആളാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം തള്ളിയത്.
ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നടപടികള്‍ അടുത്ത വര്‍ഷം ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിചാരണക്കോടതി നടപടികളെ ബാധിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിസാമിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സുപ്രീംകോടതി നടത്തിയത്. ദാരിദ്ര്യത്തിന് വിലയിടരുതെന്നുകൂടി പറഞ്ഞ കോടതി, സാക്ഷി മൊഴികളും തെളിവുകളും നിസാമിന് എതിരാണെന്നും വ്യക്തമാക്കി. സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളും വിചാരണക്കോടതി നടപടികളെ സ്വാധീനിക്കരുതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ചന്ദ്രബോസിനെ മനപ്പൂര്‍വ്വമല്ല നിസാം കൊലപ്പെടുത്തിയതെന്നും വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോയപ്പോള്‍ സംഭവിച്ച അപകടമാണ് മരണ കാരണമെന്നും നിസാമിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. എന്നാല്‍ നിസാമിന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ശക്തമായി എതിര്‍ത്തു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്ക് ജാമ്യം നല്കിയാല് അതു പൗരന്മാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും സിബല്‍ പറഞ്ഞു.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് നിസാമിനു വേണ്ടി ഹാജരാകുന്നതെന്ന് വാര്‍ത്തകള്‍ പരന്നെങ്കിലും സാല്‍വേ കേസ് ഏറ്റെടുക്കുന്നതില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്നാണ് ഗോപാല്‍ സുബ്രഹ്മണ്യം കേസില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: