മുംബൈ: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ രവീന്ദ്ര ജയിന് (71) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അണുബാധയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രവീന്ദ്ര ജെയിനിന്റെ നിര്യാണം ഇന്നലെ വൈകിട്ട് 4.10 ഓടെയായിരുന്നു. നാഗ്പൂരില്‍ മുന്നേ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നാഗ്പൂരിലെ വോക്ഹാര്‍ഡ് ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എയര്‍ ആംബുലന്‍സിലാണ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എഴുപതുകളില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് രവീന്ദ്രജയിനായിരുന്നു.
ജന്മനാ അന്ധനായിരുന്ന അദ്ദേഹം നല്ലൊരു ഗാനരചയിതാവ് കൂടിയായിരുന്നു. സംസ്കൃത പണ്ഡിതനും ആയുര്‍വേദ ആചാര്യനുമായ പണ്ഡിറ്റ് ഇന്ദ്രമണി ജയിന്റേയും കിരണ്‍ ജയിന്റേയും മകനായി 1944 ഫെബ്രുവരി 28 നാണ് രവീന്ദ്ര ജയിനിന്റെ ജനനം.
1970 കളിലാണ് ഇദ്ദേഹത്തിന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. ഗാനഗന്ധര്വന് യേശുദാസിനെ ഹിന്ദി ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയതും രവീന്ദ്ര ജയിനായിരുന്നു. ഇദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച ഗോരി തേര (ചിറ്റ്ചോര്‍) എന്ന ഗാനം ആലപിച്ചതിന് യേശുദാസിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിലും ജയിന് തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
പി.വി. ഗംഗാധരന് നിര്‍മിച്ച് ഹരിഹരന് സംവിധാനം നിര്‍വഹിച്ച സുജാത എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് രവീന്ദ്ര ജയിനായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം 1977 ലാണ് പുറത്തിറങ്ങിയത്. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഈ പ്രതിഭയെത്തേടിയെത്തിയിട്ടുണ്ട്.
2015 ല്‍ പത്മശ്രീ പുരസ്കാരം നല്കി രാജ്യം ആദരിച്ചിരുന്നു. കവയിത്രി ദിവ്യ ജയിനാണ് ഭാര്യ. മകന്: ആയുഷ്മാന്‍ ജെയിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: