വിദ്യാഭ്യാസത്തിലും അതികായന് സമര്‍ത്ഥനായിരുന്നു. കുലഗുരുവായ ശുക്രാചാര്യരുടെ അടുത്തുനിന്നും വിദ്യാഭ്യാസം നേടിയശേഷം അതില്‍ തൃപ്തി വരാതെ കൈലാസത്തില്‍ ചെന്ന് പരമശിവനെ ആചാര്യനായി വരിച്ച് ശസ്ത്രം, ശാസ്ത്രം, കലാവിദ്യകള്‍, ശ്രുതി സ്മൃതികള്‍ എന്നിവയില്‍ നൈപുണ്യംനേടി. അഭ്യാസപൂര്ത്തിയ്ക്കുശേഷം ഗുരുദക്ഷിണ എന്തുവേണമെന്ന് അന്വേഷിച്ച ശിഷ്യനോട് മായാവിദ്യ ഒരിക്കലും പ്രയോഗിക്കാതിരിക്കുക എന്ന പ്രതിജ്ഞ മാത്രമാണ് പരമശിവന് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. അതികായന് അപ്രകാരം ഗുരുവിന് പ്രതിജ്ഞ ചെയ്തുകൊടുത്തു. തന്റെ നിര്‍ദ്ദേശത്തെ നിസ്സങ്കോചം അനുസരിച്ച ശിഷ്യന് പരമശിവന് പാശുപതാസ്ത്രം പാരിതോഷികമായി സമ്മാനിച്ചു.
തപസ്സ്, വരലബ്ധി, ദിവ്യാസ്ത്ര ലാഭം ഇവക്കു ശേഷം അതികായന് ലങ്കയില്‍ വന്ന് പിതാവിന്റെ ശാസനകളനുസരിച്ചുകൊണ്ട് സസുഖം വാണു.
ആയിടക്ക് അമ്മാവനായ ചന്ദ്രരാക്ഷസന്റെ ആവശ്യപ്രകാരം ദേവേന്ദ്രനെ പിടിച്ചു കെട്ടി ലങ്കയിലേക്ക് കൊണ്ടുവരുന്നതിനായി സ്വര്‍ഗത്തിലേക്ക് പുറപ്പെട്ടു. പണ്ടൊരിക്കല്‍ ചന്ദ്രരാക്ഷസന്‍ സ്വര്‍ഗം കീഴടക്കാന്‍ ശ്രമിക്കുകയും ആ സമയത്ത് ഇന്ദ്രന് അവനെ പരാജയപ്പെടുത്തി ഓടിക്കുകയുമുണ്ടായി. ഇതിന് പ്രതികാരം ചെയ്യുന്നതിന്നുവേണ്ടിയായിരുന്നു അവന് അതികായനെ പ്രേരിപ്പിച്ചയച്ചത്.
അതികായന് സ്വര്‍ഗത്തില്‍ ചെന്ന് യുദ്ധകാഹളം മുഴക്കി ദേവന്മാര് യുദ്ധത്തിനൊരുങ്ങിയെങ്കിലും യുദ്ധത്തില്‍ അവര്‍ പരാജിതരായി. യുദ്ധത്തിനിടയില്‍ അപ്രത്യക്ഷനായ ഇന്ദ്രന് വിഷ്ണുവിന്റെ സഹായം തേടി. അദ്ദേഹം വന്ന് അതികായനോടെതിരിട്ടു. വിജയം അസാദ്ധ്യമെന്നു കണ്ട വിഷ്ണു സുദര്‍ശനം അതികായനു നേരെ പ്രയോഗിച്ചു. അതികായന് സുദര്ശനത്തിനെതിരെ പാശുപതാസ്ത്രം പ്രയോഗിച്ചു. തുല്യശക്തികള്‍ കൂട്ടിമുട്ടി നാശത്തിനിടവരുത്താതെ ആയുധങ്ങള്‍ പരസ്പരം അകന്നുമാറി. ഇതു മനസ്സിലാക്കിയ വിഷ്ണു അതികായനുമായി സന്ധിചെയ്തു. ഇന്ദ്രന് തോറ്റതായി വകവച്ചുകൊടുത്തുകൊണ്ട് അതികായനെ തൃപ്തിപ്പെടുത്തി. അങ്ങനെ ഇന്ദ്രന് തോല്‍ക്കാതെ തോറ്റവനും അതികായന് വിജയിക്കാതെ വിജയിച്ചവനും ആയിത്തീര്‍ന്നു. അങ്ങനെ വിശിഷ്ട വിദ്യയും വരിഷ്ഠവരങ്ങളും നേടിയിട്ടുള്ള അതികായനാണ് ഇപ്പോള്‍ യുദ്ധസന്നദ്ധനായി വന്നെത്തിയിരിക്കുന്നത്.
വിഭീഷണന് പറഞ്ഞ വസ്തുതകള്‍ മനസിലാക്കിയശേഷം രാമന് വാത്സല്യത്തോടുകൂടി ലക്ഷ്മണനെ വിളിച്ചുകൊണ്ട് പറഞ്ഞു കുമാര അതികായന് തൃപ്തികരമാകുന്ന വിധത്തില്‍ യുദ്ധം നടത്തി അവനെ നിത്യനിവൃത്തനാക്കി വിജയത്തോടെ തിരിച്ചുവരിക. രാമന്റെ ആശിര്‍വാദം ലഭിച്ച താന്‍ ഉത്തമവിശ്വാസത്തോടുകൂടി യുദ്ധരംഗത്തേക്ക് യാത്രയായി.
ലക്ഷ്മണന് യുദ്ധഭൂമിയിലെത്തി. ലക്ഷ്മണനെക്കണ്ടതും അതികായന് രാക്ഷസവാനരസേനകളോടായിപ്പറഞ്ഞു. നിങ്ങള്‍ യുദ്ധം നിറുത്തുക. ഞാനും ലക്ഷ്മണനും യുദ്ധം തുടരാം. നിങ്ങളെല്ലാവരും ഞങ്ങളുടെ യുദ്ധം കണ്ടുനില്ക്കുക. സൈന്യങ്ങള്‍ അതികായന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച് മാറിനിന്നു. രണ്ടു യോദ്ധാക്കളും പരസ്പരം സൂക്ഷിച്ചുനോക്കി രണ്ടുപേരുടേയും മനസ്സില്‍ പരസ്പര ബഹുമാനം ഉടലെടുത്തു. അതിനുശേഷം രണ്ടുപേരും യുദ്ധം ആരംഭിച്ചു.
നാഗാസ്ത്രം, ഗരുഡാസ്ത്രം, ആഗ്നേയം, പാര്ജന്യം, വായവ്യം, ഐന്ദ്രം, വാരണം, കൗബേരം, മാരുതം, യാമ്യം, നൈര്യതം, ഗാന്ധര്‍വം, ശൈവം, വൈഷ്ണവം ഇങ്ങനെയുള്ള പലപല ദിവ്യാസ്ത്രങ്ങള് ധനുര്‍വേദ വിധിപ്രകാരംതന്നെ പരസ്പരം പ്രയോഗിച്ചു. അതിനുശേഷം പ്രത്യസ്ത്രങ്ങളും അതികാസ്ത്രങ്ങളും പ്രയോഗിക്കാന്‍ തുടങ്ങി. താനയക്കുന്ന ബാണങ്ങള്‍ അതികായനെ സ്പര്‍ശിക്കാതെ പിന്തിരിഞ്ഞ് നിലത്തുവീഴുന്നതുകണ്ട് അമ്പരന്നു. അതിന്റെ രഹസ്യമെന്തെന്ന് മനസിലാക്കാന്‍ കഴിയാതെ താന്‍ ചിന്താധീനനായി നില്ക്കുമ്പോള് വായുദേവന് മനുഷ്യവടിവില്‍ സഹായത്തിനെത്തി.
പണ്ട് ബ്രഹ്മാവുനല്കിയ പോര്‍ചട്ട ധരിച്ചിരിക്കുന്നതുമൂലം അതികായനെ ആയുധങ്ങള്‍ സ്പര്ശിക്കയില്ലെന്നും അവനെ വധിക്കണമെങ്കില്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിക്കണമെന്നും ഉപദേശിച്ച് വായുദേവന് അപ്രത്യക്ഷനായി. വായുദേവന് പറഞ്ഞതുകേട്ടപ്പോള്‍ ലക്ഷ്മണന് വിഭീഷണന് പറഞ്ഞ അതികായന്റെ വരപ്രസാദത്തെക്കുറിച്ച് ഓര്‍മ്മവന്നു. ഉടന്‍തന്നെ താന്‍ ശ്രീരാമനെ മനസില്‍ ധ്യാനിച്ചുകൊണ്ട് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അതികായന്റെ ശിരസ്സ് കഴുത്തറ്റ് നിലംപതിച്ചു.
രാക്ഷസ സേനയിലെ അവസാനത്തെ വീരന്മാരും വീരമരണം വരിച്ചതറിഞ്ഞ രാവണന് വിധിയെന്നു പറഞ്ഞ് സ്വയം തലക്കടിച്ച് പരിതപിച്ചു. ഉറ്റവരും ഉടയവരുമെല്ലാം യുദ്ധത്തില്‍ മൃത്യുലോകം പൂകിയപ്പോള്‍ ഇനി എന്തുചെയ്യണമെന്നറിയാതെ രാവണന് പരിതപിക്കാന്‍ തുടങ്ങി. ഈ സമയത്ത് രാവണ സമീപത്തിലെത്തിയ ഇന്ദ്രജിത്ത് പിതാവിന്റെ മനോവ്യാപാരഗതി ഊഹിച്ചറിഞ്ഞ് ഇപ്രകാരം പറഞ്ഞു.
പിതാവെ ഞാന്‍ ജീവനോടെയിരിക്കുമ്പോള്‍ അങ്ങ് ഒന്നുകൊണ്ടും പരിതപിക്കരുത്. ശത്രുസംഹാരം ചെയ്ത് അങ്ങയുടെ ദുഃഖത്തിന് ഞാന്‍ ശമനം കാണുന്നതാണ്. അങ്ങ് സ്വസ്ഥനായിരിക്കുക. എത്രയും പെട്ടെന്ന് എനിക്ക് യുദ്ധാനുമതി നല്കി എന്നെ അനുഗ്രഹിക്കുക. രാവണന് പുത്രനെ ഗാഢഗാഢം പുണര്‍ന്നു. നീ വിജയശ്രീലാളിതനായി വരിക എന്ന് ആശംസയും നല്കി. ഇന്ദ്രജിത്ത് പിതാവിനെ കുമ്പിട്ട് വണങ്ങി അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് രാമലക്ഷ്മണന്മാരെ നിഗ്രഹിക്കാനുള്ള ആഗ്രഹത്തോടെ ഒരു വലിയ സേനയുടെ അകമ്പടിയോടെ പോരിനു പുറപ്പെട്ടു.
അടര്‍ക്കളത്തിലേക്കു പുറപ്പെട്ട ഇന്ദ്രജിത്ത് തന്റെ വിജയത്തിന് ശിവപ്രസാദം നേടാന്‍ വേണ്ടി നികുംഭിലയില്‍ പ്രവേശിച്ച് വിജയഹോമം നടത്തി. ലങ്കയുടെ പടിഞ്ഞാറെ ഗോപുരദ്വാരിയിലുള്ള രഹസ്യമായ ഒരു അറയാണ് നികുംഭില. ഹോമ സാമഗ്രികള്‍ എല്ലാം തയ്യാരാക്കി രക്തവര്‍ണ്ണത്തിലുള്ള മാലയും വസ്ത്രങ്ങളും ധരിച്ച് ഗുരുവിന്റെ ഉപദേശം മുഖേന ലഭിച്ചിട്ടുള്ള മന്ത്രങ്ങളെ വര്‍ണ്ണത്തിലും സ്വരത്തിലും വ്യക്തതയോടെ ഉച്ചരിച്ചുകൊണ്ട് ഇഷ്ടമുള്ളപ്പോള്‍ അപ്രത്യക്ഷനാകാനുള്ള അന്തര്ദ്ധാനവിദ്യയില് ശക്തി സമാര്‍ജിച്ച ശേഷം യുദ്ധക്കളത്തിലെത്തിച്ചേര്ന്നു.
പോര്ക്കളത്തിലെത്തിച്ചേര്ന്ന ഇന്ദ്രജിത്തിനേയും സേനയേയും വാനരസേന രൂക്ഷമായിത്തന്നെ എതിര്‍ത്തു. മേഘനാഥന് ശരവര്‍ഷം തുടങ്ങി. കല്ലുകളും വൃക്ഷങ്ങളും കൊണ്ട് വാനരസേനയും രാക്ഷസരെ പ്രഹരിക്കാന്‍ തുടങ്ങി. ആന, കുതിര മുതലായവകളേയും വാനരന്മാര് നശിപ്പിക്കാന്‍ തുടങ്ങി. വാനരന്മാരുടെ ശക്തമായ ആക്രമണത്തില്‍ രാക്ഷസപ്പടയിലെ പല വിഭാഗക്കാരും മരിച്ചുപോയി. തന്റെ സൈന്യത്തില്‍ ഇപ്രകാരം നഷ്ടം സംഭവിക്കുന്നതുകണ്ട് ഇന്ദ്രജിത്ത് മന്ത്രമുപയോഗിച്ച് അപ്രത്യക്ഷനാകുകയും അസ്ത്രസഞ്ചയം ഇടതടവില്ലാതെ വര്‍ഷിക്കാനും തുടങ്ങി.
ശരങ്ങളേറ്റ് വാനരവീരന്മാര് ശരീരം മുറിഞ്ഞ് മോഹാലസ്യപ്പെട്ടുവീണു. ഗന്ധമാദനന്‍, നളന്, മയന്ദന്, ജാംബവാന്, സുഗ്രീവന്, അംഗദന് തുടങ്ങിയ വാനരനായകന്മാരെ ഇന്ദ്രജിത്ത് അമ്പെയ്ത് മൃതപ്രായരാക്കി. പിന്നീട് വര്‍ദ്ധിച്ച വീര്യത്തോടെ രാമലക്ഷ്മണന്മാരുടെ നേര്‍ക്ക് മേഘനാഥന് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അവരും ബോധമറ്റുവീണു. ഇതുകണ്ട് രാമലക്ഷ്മണന്മാര് മരിച്ചെന്നു നിശ്ചയിച്ച് സന്തോഷവാര്‍ത്ത പിതാവിനെ അറിയിക്കാന്‍ വേണ്ടി ഇന്ദ്രജിത്ത് ലങ്കയിലേക്ക് വിജയോന്മത്തരായ സൈന്യത്തോടൊപ്പം തിരിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: