ഭരതന് കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ തെളിഞ്ഞുവരുന്നു. ദശരഥന് പര്‍വ്വതത്തിനും മുകളില്‍നിന്നും താഴെ ചാണകക്കുഴിയില്‍ വീണതിന്റെ സാരം ചക്രവര്‍ത്തി പദത്തില്‍നിന്നും മരണക്കുണ്ടിലേയ്ക്ക് വീണുവെന്നാണ്. എണ്ണയെന്നപോലെ ചാണകത്തില്‍ കിടക്കുകയും കുടിക്കുകയും ചെയ്തത്. ശരീരം എണ്ണത്തോണിയില്‍ കിടക്കുന്നുവെന്നാണ്. എള്ളുചേര്‍ത്ത ചോറ് ബലിച്ചോറിനെ സൂചിപ്പിക്കുന്നു. ആളിക്കത്തിയ പ്രതാപമെല്ലാം അണഞ്ഞുവെന്ന് തീയണഞ്ഞതുകൊണ്ട് മനസ്സിലാക്കാം. രാജ്യത്താകെ ദുഃഖം നിറഞ്ഞതാണ് അന്ധകാരം സൂചിപ്പിക്കുന്നത്. കൈകേയിയുടെ മുന്നില്‍ വിഡ്ഢിവേഷം കെട്ടിയതിന്റെ സൂചനയാണ് കഴുതയെ പൂട്ടിയ രഥത്തില്‍ കയറിയത്.
തെക്കോട്ടുപോയതും ചുവന്ന പൂക്കളണിഞ്ഞതും മരണയാത്രയാണ്. വികൃതരൂപിയായ സ്ത്രീ കൈകേയിതന്നെ. അവര്‍ മരണത്തിലേയ്ക്ക് ദശരഥനെ വലിച്ചിഴയ്ക്കുന്നതാണ് ഭരതന് കണ്ടത്. ഇപ്പോള്‍ തിരിച്ചറിവ് ഉണ്ടായ ഭരതന്റെ മനസ്സ് മാതാവില്‍ നിന്ന് പൂര്‍ണമായി അകന്നുപോയി. വസിഷ്ഠന് ഭരതനോടു പറഞ്ഞു- ”ഹേ ഭരത! കുലനന്ദന, പിതാവിന്റെ സംസ്കാരകര്‍മ്മങ്ങള്‍ ഉടനടി ചെയ്യണം.”
ഭരതന് ശോകം വെടിഞ്ഞ് കര്‍ത്തവ്യനിരതനായി ദശരഥന്റെ ശരീരം എണ്ണത്തോണിയില്‍ നിന്നെടുത്ത് ശുദ്ധികര്‍മ്മങ്ങള്‍ നടത്തി മന്ത്രിമാരും ഋഷീശ്വരന്മാരും പൗരമുഖ്യരും എല്ലാംചേര്‍ന്ന് അഗ്നിഹോത്രം ചെയ്ത ബ്രാഹ്മണനെ സംസ്കരിക്കുന്നതുപോലെ ദശരഥന്റെ സംസ്കാരകര്‍മ്മങ്ങള്‍ ഭരതന് നടത്തി. മരണാനന്തരകര്‍മ്മങ്ങളും യഥാവിധി കഴിച്ചു. ആയിരക്കണക്കിന് ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി ഭക്ഷണവും ദക്ഷിണയും നല്കി.
ഇനിയെന്ത്? അടുത്തത് രാജ്യാഭിഷേകം കൈകേയി ആ മൂഹൂര്‍ത്തത്തിനാണ് കാത്തിരുന്നത്. വസിഷ്ഠന് ഭരതനെ ഒരു പീഠത്തിലിരുത്തി പറഞ്ഞു. ”വത്സ, പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ചു നിന്നെ ഇന്ന് ഞങ്ങള്‍ രാജാവായി അഭിഷേകം ചെയ്യാന്‍ പോകുന്നു. സത്യപരായണനായ രാജാവിന്റെ നിര്‍ദ്ദേശം പാലിക്കേണ്ടത് പുത്രധര്‍മ്മമാണ്.”
ഇതുകേട്ട് ഭരതന് പ്രഖ്യാപിച്ചു. ”ഈ രാജ്യം മൂത്തപുത്രനായ രാമന് അവകാശപ്പെട്ടതാണ്. നാമെല്ലാം രാമന്റെ ദാസന്മാര് മാത്രം. അതിനാല്‍ നാളെ രാവിലെ ഞാന്‍ രാമനെ കൂട്ടിക്കൊണ്ടുവരാന്‍ വനത്തിലേക്കുപോകും. കൈകേയിയൊഴിച്ചുള്ള അമ്മമാരും ഗുരുവും മന്ത്രിമാരും ചതുരംഗസേനയും പൗരമുഖ്യരും കൂടെവരട്ടെ. സര്‍വ്വവിധ ആഡംബരത്തോടും കൂടി ജ്യേഷ്ഠനെ ഞാന്‍ മടക്കിക്കൊണ്ടുവരും. എന്റെ പേരിനുമാത്രമായ മാതാവിനെ സ്ത്രീയായതുകൊണ്ട് ഞാന്‍ വധിക്കുന്നില്ല. രാമന് മടങ്ങിവരുന്നതുവരെ ഞാനും ശത്രുഘ്നനും വല്ക്കലവും ജടാമുകുടവും ധരിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ച് വെറും നിലത്തു ശയിക്കും.” ഇതുകേട്ട് സര്‍വ്വരും ഭരതനെ പുകഴ്ത്തി. ഇന്നത്തെക്കാലത്ത് ഇങ്ങനെയൊരു സഹോദരസ്നേഹം സങ്കല്പിക്കാനൊക്കുമോ?
ഇവിടെ ഒരുകാര്യം ചിന്തിക്കണം. ഭരതനെ ഭയന്നാണ് ദശരഥന് രാമാഭിഷേകത്തിന് പെട്ടെന്ന് തയ്യാറായത്. അന്നു ഭരതനെക്കൂടി വരുത്തിയിരുന്നെങ്കില്‍ സംഭവഗതി മറ്റൊന്നായേനെ. വരാനുള്ളതെല്ലാം വരണമല്ലോ എന്നു സമാധാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: