കാസര്‍കോട്: ജില്ലയില്‍ മുന്നണികള്‍ ആശങ്കയില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുമ്പെങ്ങുമില്ലാത്ത അസ്വാരസ്യങ്ങള്‍ ഉടലെടുത്തു കഴിഞ്ഞു. പലരുടെയും സിറ്റിംഗ് സീറ്റുകള്‍ സംവരണ സീറ്റുകളായി മാറിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുക ഇരുമുന്നണികള്‍ക്കും എളുപ്പമല്ല. സീറ്റുകള്‍ നഷ്ടപ്പെടുന്ന പ്രമുഖരായ പലരും അവര്‍ പറയുന്ന സ്ഥാനാര്‍ത്ഥികളെ അവിടെ മത്സരിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്നതിന് മുന്നില്‍ ഇടത്-വലത് ജില്ലാ നേതൃത്വങ്ങള്‍ അന്തിച്ച് നില്‍ക്കുകയാണ്, ആരെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണവര്‍. കാരണം പഞ്ചായത്ത് തെരഞ്ഞെടുപ്പായതിനാല്‍ ഓരോ വോട്ടും വിലയേറിയതാണ്. വനിതാ സംവരണമായ അദ്ധ്യക്ഷ സ്ഥാനങ്ങളുള്ള സ്ഥലങ്ങളില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം ലക്ഷ്യമാക്കി മുന്നണികള്‍ അവര്‍ക്ക് ജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മലയോര മേഖലയില്‍ നിന്ന് ചില പ്രമുഖര്‍ യുഡിഎഫ് മുന്നണി വിടുകയും, രാജി ഭീഷണി മുഴക്കിയും ചെയ്തിട്ടുണ്ട്. കയ്യൂര്‍ ചിമേനി, കോടോം-ബേളൂര്‍, തൃക്കരിപ്പൂര്‍, മടിക്കൈ, പുല്ലൂര്‍-പെരിയ, ബദിയടുക്ക, ബേഡകം, കുറ്റിക്കോല്‍, ഉദുമ തുടങ്ങി ഇടത്-വലത് മുന്നണികള്‍ക്ക് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ നിന്ന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തകര്‍ വന്‍തോതില്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബിജെപിയുടെ മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തനയാത്രകള്‍ക്ക് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ സ്വീകരണമാണ് ലഭിച്ചത്. പല സ്വീകരണ വേദികളില്‍ വെച്ചും ഇടത്-വലത് മുന്നണികളുടെ പ്രാദേശിക നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത് മുന്നണികളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പരസ്യമായി രംഗത്ത് വരാതെ ബിജെപിയോട് ആകൃഷ്ടരായി നില്ക്കുന്ന വലിയൊരു ജനവിഭാഗം ഇടത്-വലത് സ്വാധീന മേഖലകളില്‍ ഉണ്ടെന്നത് നേതാക്കളെ അസ്വസ്തരാക്കുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വിഷയത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരു മുന്നണികള്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ കഴിയാത്ത സാഹചര്യമാണ് പല സ്ഥലത്തുമുള്ളത്. തികച്ചും ശാസ്ത്രീയമായ രീതിയില്‍ നിശബ്ദമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപി ബഹുദൂരം മുന്നിലാണിപ്പോള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രഖ്യാപനമുണ്ടാകുന്നതോടെ ബിജെപിയുടെ പ്രചരണ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് നല്‍കിയിട്ടുള്ളത്. റെയില്‍വേ കൊച്ച് ഫാക്ടറിയായ ഭെല്ലിന് മാത്രം 47 കോടിയലധികവും, പള്ളിക്കര മേല്‍പ്പാലത്തിനായി 40 കോടി രൂപയും പ്രഖ്യാപിച്ചു. കൂടാതെ മലയോര ഹൈവേ വികസനം, പാണത്തൂര്‍ കാണിയൂര്‍ റെയില്‍പ്പാതയുടെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചത് തുടങ്ങിയവയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് ബിജെപിക്കുള്ള ജില്ലയിലെ ജനപിന്തുണയുടെ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: