ഇടുക്കി: പതിറ്റാണ്ടുകളായി ജില്ലയിലെ മിക്കയിടങ്ങളിലും യുഡിഎഫും എല്‍ഡിഎഫും നേരിട്ടുള്ള മത്സരങ്ങളാണ് നടന്നിരുന്നത്. ചുരുക്കം ചില വാര്‍ഡുകളിലായിരുന്നു ബിജെപി ശക്തമായ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നത്. ബിജെപി നേതൃത്വം നല്കുന്ന മുന്നണി ആദ്യമേ രംഗത്തിറങ്ങിയതോടെ ഇത്തവണ ഇടുക്കി ജില്ലയില്‍ ത്രികോണ മത്സരമായിരിക്കും നടക്കുക.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു ജില്ലയില്‍ ആധിപത്യം. ജില്ല പഞ്ചായത്തിലെ 16 വാര്‍ഡുകളിലും യുഡിഎഫ് ജയിച്ചുകയറി.
എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് ഭരണത്തിലെത്തിയത്. 53 പഞ്ചായത്തുകളില്‍ പത്തിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. അതും എസ്എന്‍ഡിപിക്ക് ശക്തമായ സ്വാധീനമുള്ള കൊക്കയാര്‍, രാജുമാരി, രാജാക്കാട്, സേനാപതി എന്നിങ്ങനെയുള്ള പഞ്ചായത്തുകളാണ് എല്‍ഡിഎഫിനെ ഭരണത്തിലെത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനാണ് മേല്‍കൈ ഉണ്ടായത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും എല്‍ഡിഎഫിനൊപ്പം നിന്നു. തൊടുപുഴയിലും ഇടുക്കിയിലും കേരള കോണ്‍ഗ്രസുകാര്‍ വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പികളില്‍ യുഡിഎഫിന് പരാജയം സംഭവിച്ചെങ്കിലും കേരള കോണ്‍ഗ്രസിനെക്കാള്‍ ക്ഷീണം സംഭവിച്ചത് കോണ്‍ഗ്രസിനായിരുന്നു.
കടുത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും പി.ടി തോമസും ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസും തമ്മില്‍ നടത്തുന്ന തുറന്ന ഗ്രൂപ്പ് പോര് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും. ഈ ഗ്രൂപ്പ് പോരിന്റെ പേരില്‍ കെഎസ്യുക്കാര് പലതവണ തൊടുപുഴ നഗരം സ്തംഭിപ്പിക്കുന്ന രീതിയില്‍ അഴിഞ്ഞാടി. ഇപ്പോഴും ഗ്രൂപ്പ് യുദ്ധത്തിന്റെ കനലുകള്‍ അണഞ്ഞിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം വന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കാര്യമായ ഇടം നല്‍കിയിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ജോസഫിനൊപ്പം നില്‍ക്കുന്നവര്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണിയില്‍ സൗഹൃദ മത്്സരങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജനം ജില്ലയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പറ്റാതായതോടെ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടിരിക്കുകയാണ്. സിപിഎമ്മിലെ വി.എസ്- പിറണായി പോര് സീറ്റ് വിഭജനത്തെ ബാധിക്കുന്നുണ്ട്. സിപിഎമ്മും സിപിഐയും തമ്മല് നടത്തുന്ന സീറ്റ് ചര്‍ച്ചയും പൂര്‍ത്തിയാക്കാനായിട്ടില്ല.
തോട്ടം തൊഴിലാളികളുടെ സമരം ഇടത് ക്യാമ്പിന് തിരിച്ചടിയാണ്. തമിഴ്സ്വാധീന മേഖലകളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതും മുന്നണികള്‍ക്ക് തലവേദനയാകും. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ നിലപാടെടുക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിന് സാവകാശം നല്‍കിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന നിലപാടാണ് സമിതിക്കുള്ളത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രദേശിക തലത്തില്‍ മത്സരിക്കുമെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ യുഡിഎഫിന് ഏറെ ക്ഷീണം ഉണ്ടാകും. ജില്ലയില്‍ 8.45 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുക. ഇതില്‍ മുക്കാല്‍ ലക്ഷം അംഗങ്ങള്‍ ബിജെപിക്കുണ്ട്. എസ്എന്‍ഡിപിയുമായി നടത്തുന്ന നീക്കുപോക്കുകളും കെപിഎംഎസ്, വിശ്വകര്‍മ്മ സഭ, എന്നിവയുടെ പിന്തുണയും ബിജെപി നേതൃത്വം നല്കുന്ന മുന്നണിക്ക് ശക്തി പകരും. 200 സീറ്റ് പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്ന് ജില്ല പ്രസിഡന്റ് പിഎ വേലുക്കുട്ടന് പറഞ്ഞു.
ജില്ലയില്‍ 4,25,177 സ്ത്രീകളും 4,19,821 പുരുഷന്മാരും, രണ്ട് ഭിന്ന ലിംഗക്കാരും ഉണ്ട്. 52 ഗ്രാമപഞ്ചായത്തുകളിലായി ആകെ 792 വാര്‍ഡാണുള്ളത്. 1384 പോളിംഗ് സ്റ്റേഷനും. ഇതില്‍ 414 വാര്‍ഡുകള്‍ സ്ത്രീ സംവരണമാണ്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നീ എട്ട് ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളും ഇപ്രാവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതക്കാണ്. തൊടുപുഴ, പുതുതായി രൂപവത്കരിച്ച കട്ടപ്പന എന്നിവയാണ് ജില്ലയിലെ രണ്ട് നഗരസഭകള്‍. തൊടുപുഴ നഗരസഭയില്‍ 35ഉം കട്ടപ്പന നഗരസഭയില്‍ 34ഉം വാര്‍ഡുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: