ന്യൂദല്‍ഹി: അഴിമതിവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിലെ ഭക്ഷ്യമന്ത്രി കെട്ടിട നിര്‍മ്മാതാവില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഇതേത്തുടര്‍ന്ന് നിവൃത്തിയില്ലാതെ ഭക്ഷ്യമന്ത്രി അസിം അഹമ്മദ് ഖാനെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കി.
സ്വന്തം മണ്ഡലത്തിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനായി കെട്ടിട നിര്‍മ്മാതാവില്‍ നിന്നും 6 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പരാതിക്കാര്‍ നേരിട്ട് മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്ത് മന്ത്രിക്കെതിരെ നടപടി വേണമെന്നും ഇല്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. വ്യാഴാഴ്ചയാണ് ദൃശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ പത്രസമ്മേളനം വിളിച്ച് മന്ത്രിയെ പുറത്താക്കിയെന്ന് കേജ്രിവാള് അറിയിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം സഹപ്രവര്ത്തകന് അഴിമതി നടത്തിയതിന്റെ ധാര്മ്മികഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കേജ്രിവാള് തയ്യാറായില്ല.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അസിം അഹമ്മദ് ഖാനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ നേരിട്ട് പരിശോധിച്ചെന്നും കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസിംഖാനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ബല്ലിമാരനില്‍ നിന്നുള്ള എംഎല്‍എ ഇമ്രാന് ഹുസൈന് അസിം അഹമ്മദ് ഖാനു പകരം ഭക്ഷ്യമന്ത്രിയാകും. സംഭവം സിബിഐ അന്വേഷിക്കണമെന്ന തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: