കാഴ്ച കിട്ടിയാലെന്തു ചെയ്യും എന്ന ചോദ്യത്തിന്, യേശുദാസിനെക്കാണും എന്നു മറുപടി പറഞ്ഞ സംഗീതജ്ഞനയിരുന്നു, ഇന്നലെ അന്തരിച്ച, രവീന്ദ്ര ജെയിന്. കാരണം, അദ്ദേഹം സംഗീതം അലിഞ്ഞ ശബ്ദത്തെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. സംഗീതത്തിന്റെ രൂപത്തെ കാണാതെ ആ സംഗീതജ്ഞന്, വിടപറഞ്ഞു.
ജന്മനാ അന്ധനായിരുന്ന രവീന്ദ്ര ജെയിന് ഈണമിട്ട ഗാനങ്ങള്‍ ജനം നെഞ്ചേറ്റുമ്പോള്‍, ആ ഗാനങ്ങളെല്ലാം പിറവികൊണ്ടത് അകക്കണ്ണില്‍ നിറഞ്ഞ പ്രകാശത്താലായിരുന്നു. അദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ ആസ്വാദകരെ ഭാവനയുടെ ചിറകിലേറ്റി. വളരെ ചെറുപ്പത്തിലേ തന്നെ സംഗീതത്തോട് അഭിനിവേശം കാട്ടിയ ആ ബാലനെ സംസ്കൃത പണ്ഡിതന് കൂടിയായ അച്ഛനാണ് സംഗീത പഠനത്തിന് അവസരമൊരുക്കിയത്. പണ്ഡിറ്റ് ജെ. എല്‍. ജെയിന്, പണ്ഡിറ്റ് ജനാര്‍ദ്ദന്‍ ശര്‍മ, പണ്ഡിറ്റ് നാഥുറാം തുടങ്ങിയവരായിരുന്നു ഗുരുക്കന്മാര്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്കു കീഴിലുള്ള അന്ധവിദ്യാലയത്തിലായിരുന്നു പഠനം.
തുടര്‍ന്ന് സംഗീത പഠനത്തിനായി കല്‍ക്കട്ടയ്ക്കു വണ്ടി കയറി. രാധേശ്യാം ജുന്‍ജുന്‍വാലയെ ഗുരുവായി കിട്ടി. ജീവിതത്തിന് വഴിത്തിരിവാകുന്നതും ഈ കണ്ടുമുട്ടലോടുകൂടിയാണ്. 1969 ലാണ് ജുന്‍ജുന്‍വാല ഒരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിക്കുന്നതും ഇരുവരും മുംബൈയ്ക്ക് തിരിക്കുന്നതും.
1971 ജനുവരി 14 നാണ് രവീന്ദ്ര ജെയിന് തന്റെ ആദ്യഗാനം റെക്കോഡ് ചെയ്യുന്നത്. പാടിയതാകട്ടെ മുഹമ്മദ് റാഫിയും. ഒരു പുതുമുഖ സംഗീത സംവിധായകന് അതില്കൂടുതല് എന്തുവേണം. ജുന്‍ജുന്‍വാല നിര്‍മിച്ച ലോറി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഗാനങ്ങള്‍ റെക്കോഡ് ചെയ്തതെങ്കിലും നിര്‍ഭാഗ്യവശാല്‍ അതു റിലീസായില്ല. തൊട്ടടുത്ത വര്‍ഷം കാഞ്ച് ഔര്‍ ഹീര എന്ന ചിത്രമാണ് ആദ്യമായി റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ നസര്‍ ആത്തി നഹീന് മന്‍സില്‍ എന്ന ഗാനം അക്കാലത്തെ ഹിറ്റുപാട്ടുകളില്‍ ഒന്നായിരുന്നു.
ചോര്‍ മഛായെ ഷോര്‍, ഗീത് ഗാഥ ചല്, ചിറ്റ്ചോര്‍, സൗദാഗര്‍ തുടങ്ങിയ ചിത്രങ്ങളില്‍ രവീന്ദ്രജയിന്‍ സംഗീതം നല്കിയ ഗാനങ്ങള്‍ ഇന്നും കാലത്തെ അതിജീവിച്ച് നില്ക്കുന്നു. സൗദാഗറിന് വേണ്ടി ഗാനങ്ങള്‍ റെക്കോഡ് ചെയ്യുന്ന സമയത്തായിരുന്നു അച്ഛന്റെ നിര്യാണം. പക്ഷേ അദ്ദേഹം റെക്കോഡിങ് അവസാനിക്കുന്നതുവരെ സ്റ്റുഡിയോ വിട്ടുപോയില്ല. തന്റെ കര്‍മമണ്ഡലത്തിന് രവീന്ദ്ര ജെയിന് അത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നു.
മലയാള ചലച്ചിത്ര ശാഖയ്ക്കും രവീന്ദ്ര ജെയിന്റെ സംഭാവനയുണ്ട്. സുജാത, സുഖം സുഖകരം, ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്. യേശുദാസുമായി വളരെയടുത്ത ആത്മബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്. യേശുദാസിനെ ഭാരതത്തിന്റെ ശബ്ദം എന്ന് വിശേഷിപ്പിച്ചത് ജെയിന് ആയിരുന്നു.
ചലച്ചിത്ര സംഗീതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കര്‍മമേഖല. ആ പ്രതിഭയുടെ മനസ്സില്‍ നിന്നുതിര്‍ന്ന ഈണങ്ങള്‍ ഭജനുകളായും ഗസലുകളായും ആല്ബങ്ങളായുമെല്ലാം പുറത്തിറങ്ങി. ഭഗവാന് ശിവനെ ആധാരമാക്കിയുള്ള എട്ടു ഭജനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഓം നമ ശിവായ് എന്ന പേരില്‍ 1980 ല്‍ ആല്‍ബം ഇറക്കിയിരുന്നു. ആശ ഭോസ്ലെക്കുവേണ്ടിയായാരുന്നു ഇത്. നിരവധി ഭജനുകള്‍ എഴുതി ചിട്ടപ്പെടുത്തി.
രാമാനന്ദ സാഗറിന്റെ പ്രശസ്തമായ പുരാണ സീരിയല്‍ രാമായണത്തിനുവേണ്ടിയും മറ്റനവധി സീരിയലുകള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് രവീന്ദ്ര ജെയിനായിരുന്നു.
സംഗീതത്തിന്റെ ശാലീനസൗന്ദര്യമായിരുന്നു രവീന്ദ്ര ജെയിനിന്റെ ഈണങ്ങളിലും നിറഞ്ഞിരുന്നത്. കുടുംബത്തിനുവേണ്ടിയും സംഗീതത്തിനുവേണ്ടിയുമായിരുന്നു ആ ജീവിതം സമര്‍പ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അന്ധതയെ വകവയ്ക്കാതെ, വിവാഹം കഴിക്കുന്നെങ്കില്‍ അത് രവീന്ദ്ര ജെയിനെ ആയിരിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന ദിവ്യയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയതും.
സംഗീതം മാത്രം നിറഞ്ഞുനിന്ന ജീവിതത്തില്‍ നിന്നും അദ്ദേഹം വിടവാങ്ങുന്നതും സംഗീതം നിറഞ്ഞ വേദിയില്‍ നിന്നാണെന്നതും ഈശ്വര നിശ്ചയം. സംഗീതലോകത്തിന് ആ പ്രതിഭാശാലിയുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെങ്കിലും ഒരിക്കലും നിലയ്ക്കുന്നില്ല രവീന്ദ്ര സംഗീതം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: