ആമ്പിളകളെ നോക്കുകുത്തിയാക്കിയ ‘പെമ്പിളൈ ഒരുമൈ’ കണ്ണില്‍ നിന്നും മാഞ്ഞില്ല, മറിഞ്ഞില്ല. പെമ്പിളൈ സമരം ഇടുക്കിയില്‍ എളമരങ്ങളെ പോലും വിറളിപിടിപ്പിച്ച് മുന്നേറുകയാണ്. ആയിരക്കണക്കിന് പെമ്പിളമാരാണ് ആണ്‍തുണയ്ക്ക് കാത്തുനില്‍ക്കാതെ പോരാട്ടവീര്യവുമായി അമ്പരപ്പിക്കുന്നത്. ന്യായമാണവരുടെ സമരം. ലാത്തിക്കും തോക്കിനും അവിടെ സ്ഥാനമില്ല. സമരക്കാര്‍ പോലീസുകാര്‍ക്ക് പൂമാലയിട്ട് അഭിവാദ്യമര്‍പ്പിക്കുന്ന കാഴ്ച മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? മൂന്നാറില്‍ അതും കണ്ടു. ആമ്പിളൈ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ തൊണ്ടതൊടാതെ അങ്ങനെതന്നെ അങ്ങനെതന്നെ എന്ന് ഏറ്റുവിളിക്കുന്ന പെമ്പിളൈകളെയല്ല മൂന്നാറില്‍ കണ്ടത്. ഏറ്റുവിളിക്കാന് ഒരു പുരുഷനെപോലും അടുപ്പിക്കാതെ പെമ്പിളൈ വിളിച്ചുകൊടുക്കുന്നു. പെമ്പിളൈ ഏറ്റുവിളിക്കുന്നു.
കൊളുന്തിന്റെ നിറമില്ലാത്ത, കടുപ്പമേറിയ ചായപ്പൊടിയുടെ നിറവും മണവുമുള്ള പെമ്പിളൈമാര്ക്കവിടെ കാഞ്ചനവളയുടെ കിലുക്കമില്ല. കരിവളയുടെ തിളക്കമേ കാണൂ. പക്ഷെ അവര്‍ക്ക് ഉശിരുമുണ്ട്, ഒരുമയുമുണ്ട്. എന്നാല്‍ ചുരമിറങ്ങി തീരത്തോടടുക്കുമ്പോള്‍ പെമ്പിളൈയുടെ ഒരുമയല്ല, എരുമൈയാണ് പ്രകടമാകുന്നത്. മലപ്പുറത്തുചെന്നാല് അങ്ങനെയാണ്. അവിടെ കസവും കാഞ്ചനവുമണിഞ്ഞ വനിതകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയിട്ടുണ്ട്. നോട്ടീസും ചുമരെഴുത്തും വാള്‍പോസ്റ്ററും നിരന്നുകഴിഞ്ഞു. പക്ഷെ സ്ഥാനാര്‍ത്ഥിയുടെ ചിത്രം മാത്രം കാണാനില്ല. ഇടതുമുന്നണിക്കും ലീഗ് മുന്നണിക്കും ഇവിടെ ഇക്കാര്യത്തില്‍ ഒരേസ്വരം, ഒരേഭാവം. ഉദാഹരണത്തിന് മഞ്ചേരി മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സൗജത്താണ്. സൗജത്തിന്റെ ചിത്രം വാള്പോസ്റ്ററിലില്ല. പകരം ഭര്‍ത്താവ് തലാപ്പില്‍ കുഞ്ഞാന്റെ ചിത്രം. കുഞ്ഞാന്റെ തലക്ക് മുകളില്‍ ലീഗ് പ്രസിഡന്റ് തങ്ങളുടെ ചിത്രവും കോണി ചിഹ്നവും.
വളപുരം പതിനെട്ടാംവാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റജീനയാണ്. റജീനയുടെ ചിത്രം പോസ്റ്ററിലില്ല. പകരം ഭര്‍ത്താവ് മഠത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ ചിത്രം. മലപ്പുറം ജില്ലയിലെ പകുതിയിലധികം സ്ഥാനാര്‍ത്ഥികളും ഇമ്മാതിരിയാണ്. അക്കാര്യത്തില്‍ ഇടതിന്റെ അതിമിടുക്കൊന്നും അവിടെ എത്തിയിട്ടില്ല. ജയിച്ചുവരുന്നവര്‍ക്ക് പകരം ഭര്‍ത്താവാകുമോ ഭരണസമിതിയിലിരിക്കുക? അന്യപുരുഷന്റെ മുഖത്ത് നോക്കുകയോ അന്യപുരുഷന്മാരോട് ഉരിയാടുകയോ ചെയ്യാതെ എങ്ങനെ ഇവര്‍ ഭരണനിര്‍വ്വഹണത്തില്‍ ഏര്പ്പെടുമെന്നൊക്കെ ചോദിക്കാം മലപ്പുറത്തിന് പുറത്ത്. മലപ്പുറം വേറെ ലോകമാണ്. അവിടെ കോണ്‍ഗ്രസ്സിന് ലീഗിനെ പേടിയാണ്. ലീഗ് പറയുന്നത് കേട്ടില്ലെങ്കില്‍ തലാഖ് ചൊല്ലി വിടപറയും. നാലു പഞ്ചായത്തില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറിതന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെ പറ്റില്ലെന്ന് പറയാനുള്ള ത്രാണി കോണ്‍ഗ്രസ്സിനില്ല. ലീഗ് ആവശ്യപ്പെടുന്നതെന്തും പാണക്കാട് വെള്ളിത്തളികയില്‍ എത്തിക്കുമെന്ന് ലീഗിനറിയാം. പണ്ട് സീതിഹാജി പറഞ്ഞതാണ് ഇന്നും നടക്കുന്നത്. പുറത്തുള്ള നാട്യങ്ങളൊന്നും അവിടെ നടക്കില്ല.
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പുതിയ പ്രസ്ഥാനം ഇന്നാണ് മലപ്പുറത്ത് രൂപമെടുക്കുന്നത്. കേരള മുസ്ലിം ജമാ അത്ത് എന്ന് പേര് ഉദ്ദേശിക്കുന്ന സംഘടയനയ്ക്ക് വനിതാ വിഭാഗമില്ല. സുന്നി യുവജനസംഘത്തിനും വനിതാ വിഭാഗമുണ്ടായിരുന്നില്ല. വനിതകള്‍ക്ക് സംഘടന വേണമെന്ന് അബൂബക്കര്‍ മുസല്യാരും ചിന്തിച്ചിട്ടില്ല. അങ്ങനെയൊരാവശ്യം ഉയര്‍ന്നിട്ടുമില്ല. മുഹമ്മദ് നബിയുടെ മുടിനാര് മര്‍ക്കസില്‍ സൂക്ഷിച്ചതിനെ വിമര്‍ശിച്ച മാര്‍ക്സിസ്റ്റ് വല്യേട്ടന്മാരൊന്നും അബൂബക്കര്‍ മുസല്യാരെന്തേ സ്ത്രീ വിരോധിയായി എന്ന് ചോദിച്ചില്ല. പുസ്തക പ്രകാശന ചടങ്ങില്‍ സ്ത്രീ പാടില്ലെന്ന് ഒരു സന്യാസി പറയാത്ത കാര്യം പറഞ്ഞെന്നുവരുത്തി അലമുറയിട്ടവരാരും അബൂബക്കര്‍ മുസല്യാര്‍ സ്ത്രീകളോട് പക്ഷപാതം കാട്ടുന്നതായി പരിഭവം പ്രകടിപ്പിച്ചില്ല.
വെള്ളാപ്പള്ളി നടേശന് മറ്റൊരു സംഘടനയുണ്ടാക്കാനൊരുങ്ങും എന്നു കേട്ടയുടനെ ദുഃസ്വപ്നം കണ്ടതുപോലെ ചാടിപ്പുറപ്പെട്ടത് കണ്ടല്ലോ. എന്നാല്‍ കാന്തപുരത്തിന്റെ പുറപ്പാട് കണ്ടഭാവം നടിക്കുന്നില്ല. വെള്ളാപ്പള്ളിയുടെ സഞ്ചിയും പത്തായവും പരതാന്‍ പുറപ്പെട്ടവര്‍ കാന്തപുരത്തിന് എത്ര കാശ് വന്നു? എങ്ങനെയൊക്കെ ചെലവാക്കിയെന്ന് ചോദിക്കുന്നില്ല. നടേശാ നിന്നെ ഞാന്‍ വിടില്ലെന്ന് വീമ്പടിക്കുന്ന വിഎസ്സും കാന്തപുരത്തോട് ഏറ്റുപിടിക്കാന്‍ ചുണ കാട്ടുന്നില്ല. എസ്എന്‍ഡിപിയെ കുതിരയോടും കഴുതയോടും ഉപമിക്കുന്നവരും കാന്തപുരവും അബ്ദുള്‍ നാസര്‍ മദനിയും പാണക്കാട് തങ്ങളും ഏത് ഗണത്തില്പ്പെട്ടതെന്ന് ഉപമിക്കാന്‍ ഒരുങ്ങുന്നില്ല. കോവര്‍ കഴുതയെ സങ്കല്പ്പിക്കുന്നവര് ചത്തകുതിരയ്ക്ക് ഗര്ഭമുണ്ടാക്കിയവരാരാണെന്ന സത്യംപോലും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നെഹ്രുവാണല്ലോ മുസ്ലിംലീഗ് ചത്തകുതിരയാണെന്ന് വിശേഷിപ്പിച്ചത്. ആ കുതിരയുമായാണല്ലോ കോണ്‍ഗ്രസ് വേളി തുടരുന്നത്. ഇവരുടെ അസംബന്ധ വേഴ്ചയില്‍ ഈനാംപേച്ചികളല്ലാതെ ഗുണമുള്ളതൊന്നും കേരളത്തില്‍ വളര്‍ന്നിട്ടില്ലല്ലോ. കേരളത്തില്‍ ഇടതും വലതും മത്സരിച്ച് നടത്തുന്ന ബീഫ് ഫെസ്റ്റിന് അരങ്ങൊരുക്കുന്ന ഈനാംപേച്ചികള്‍ നാളെ എന്തെല്ലാം നടത്തുമെന്നാര്ക്കറിയാം! കോഴിക്കോട് ഹോട്ടലിലെ മൂലയില്‍ അനാശാസ്യത്തിനൊരുങ്ങിയവരെ കൈകാര്യം ചെയ്തപ്പോള്‍ നാടാകെ ചുംബന സമരം നയിച്ചത് അടുത്തിടെയാണ്. ഇനി പെണ്‍വാണിഭം പിടികൂടിയാല്‍ ഈ അവിഹിത സന്തതികള്‍ പെണ്‍വാണിഭ ഫെസ്റ്റ് നടത്തില്ലെന്നാര് കണ്ടു.
എന്ത് കഴിക്കണം, എന്ത് കുടിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കുണ്ട് എന്നാണ് ചിലര്‍ വിളിച്ചുകൂവുന്നത്. അങ്ങനെ ഒരവകാശമുണ്ടെങ്കില് എന്തിന് മദ്യ നിരോധനം? വഴിയില്‍ നിന്നും വാഹനത്തിലിരുന്നും മദ്യം കഴിക്കാന്‍ എനിക്കവകാശമുണ്ടെന്ന് പറഞ്ഞാല്‍ നിയമം അതങ്ങ് അനുവദിക്കുമോ? മദ്യനിരോധനം പോലെ തന്നെ ഗോവധ നിരോധനവും ഭരണഘടനയുടെ മാര്ഗദര്ശകതത്വത്തിലുള്ളതാണല്ലോ? അതെടുത്തുകളയാന്‍ അരനൂറ്റാണ്ടിലധികം രാജ്യം അടക്കിവാണ കോണ്‍ഗ്രസ്സിന് തോന്നിയോ? ഗോവധ നിരോധനം, ഗാന്ധിജിയുടെ സ്വപ്നമല്ലേ? ഭാരതത്തിന്റെ ആവശ്യമായിരുന്നില്ലേ? അതെന്തേ ഇത്രവേഗം മാറിമറിഞ്ഞത്. ഗോഹത്യ അരുത്, നരഹത്യ ആവാം! എന്ന തലക്കെട്ടില്‍ എഴുതിപ്പിടിപ്പിച്ചതെല്ലാം സ്വന്തം യജമാനന്മാരായ സഖാക്കള്‍ക്കാണ് ചേരുകയെന്ന് ‘ദേശാഭിമാനി’ക്കെന്തേ ചിന്തിക്കാനാവാത്തത്?
വധശിക്ഷവേണ്ടെന്ന് വാദിക്കുന്ന സിപിഎം എത്രപേരെ വെട്ടിനുറുക്കി കാലപുരിക്കയച്ചു എന്നതിന് വല്ല കണക്കും സൂക്ഷിച്ചിട്ടുണ്ടോ? കോടതി വെറുതെവിട്ടാലും പ്രതികള്‍ക്ക് പാര്‍ട്ടി വധശിക്ഷ നടപ്പാക്കിയ സംഭവങ്ങളെത്രയുണ്ട്? എണ്ണിയെണ്ണിപറയണോ? മകളെ പ്രേമിച്ചതിന്റെ കുറ്റത്തിന് യുവാവിനെ അടിച്ചുകൊന്ന് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നേതാവ് നയിക്കുന്ന പാര്‍ട്ടി ഗോഹത്യയും നരഹത്യയും പാടി നടക്കുന്നതില്‍പരം പരിഹാസ്യം മറ്റൊന്നില്ല. പശുവിനെ കൊല്ലുന്നവരെ കൊല്ലണമെന്ന് ഒരു സംഘപരിവാരവും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്തിട്ടുമില്ല. പശുവിനെ കൊല്ലരുതെന്ന് പറയാന്‍ സംഘപരിവാറിനെന്നല്ല ഏതൊരു പൗരനും അവകാശമുണ്ട്. ബീഫ് കഴിക്കുന്നവരിലധികവും ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണെന്നാണ് ഒരു വാദം. അങ്ങനെയെങ്കില്‍ ഗോവധ നിരോധനവാദം മുസ്ലിംവിരുദ്ധതയാണെന്ന തത്വം പൊളിയുകയല്ലേ. എന്തിനാണീ തുളവീണ ബലൂണില്‍ ഊതുന്നത്. ഊതുന്നവന്റെ ഊര്‍ജ്ജം പോകുമെന്നല്ലാതെ ബലൂണ്‍ വലുതാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: