പന്ത്രണ്ട് റോമന്‍ കത്തോലിക്കാ വൈദികരെ ചീനയില്‍ അറസ്റ്റ് ചെയ്തു. 2003 ഒക്ടോബര്‍ 28 ന് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ്. വടക്കുകിഴക്കന്‍ ചീനയിലെ ഗാവോചെങ്കൗണ്ടിയിലാണ് അധികൃതമായി നിര്‍മിച്ചിരുന്ന പള്ളി, അധികൃതര്‍ തകര്‍ത്ത് അറസ്റ്റ് നടത്തിയത്. മാര്‍പ്പാപ്പയുടെ നേതൃത്വം അംഗീകരിക്കുന്ന സഭാംഗങ്ങള്‍ ചീനയില്‍ രഹസ്യമായാണ് മതപ്രവര്‍ത്തനം നടത്തുന്നത്. ചീനയിലെ ഔദ്യോഗികസഭയുടെ മേല്‍നോട്ടം വഹിക്കുന്ന പാട്രിയോട്ടിക് അസോസിയേഷന്റെ അനുമതിയില്ലാതെയാണ് അറസ്റ്റിലായ കത്തോലിക്കാ വൈദികര്‍ ധ്യാനത്തിന് ഒത്തുചേര്‍ന്നത്.
കോട്ടയത്ത് അനധികൃതമായി സ്വര്‍ഗീയവിരുന്ന് എന്ന പേരില്‍ സഭ സ്ഥാപിച്ച് രോഗശാന്തി ശുശ്രൂഷാ തട്ടിപ്പിലൂടെ മതംമാറ്റം നടത്തുന്ന തങ്കു പാസ്റ്ററാണ് കഴിഞ്ഞ സപ്തംബര്‍ 7 ന് തിരുനക്കര മൈതാനത്ത് പിണറായി നയിച്ച വര്‍ഗീയവിരുദ്ധ കണ്‍വെന്‍ഷനില്‍ അനുഗ്രഹപ്രഭാഷണം നടത്തിയത്. പരമ്പരാഗത കമ്മ്യൂണിസ്റ്റ് എം.ജി.രാധാകൃഷ്ണന് ചീഫ് എഡിറ്ററായ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ‘കവര്‍ സ്റ്റോറി’ പരിപാടിയില്‍ പറഞ്ഞത് തങ്കുപാസ്റ്റര്‍ പാസ്പോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ കുറ്റാരോപിതനാണ് എന്നാണ്. കേരള കമ്യൂണിസം അതിന്റെ ഗതികേടിന്റെ പടുകുഴിയില്‍ വീണതിന് തിരുനക്കര മൈതാനം സാക്ഷി.
പാര്‍ട്ടി ഏതുകാര്യവും പഠിക്കാന്‍ ഒരു സമിതിയെ വെയ്ക്കും. തെറ്റുപറ്റിയെന്നു സമ്മതിക്കും. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ക്ക് തെറ്റുപറ്റുവാന്‍ പാടില്ല എന്നും പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ട്! പാര്‍ട്ടി അഷ്ടമിരോഹിണി ആഘോഷിച്ചോ എന്നറിയാന്‍ സമിതി റിപ്പോര്‍ട്ട് കിട്ടിയാലേ പറയാന്‍ പറ്റൂ. ആഘോഷിച്ചെന്ന് പി.ജയരാജനും ആഘോഷിച്ചത് മതേതര കൃഷ്ണ ജയന്തിയാണെന്ന് പി.ശ്രീരാമകൃഷ്ണനും ആഘോഷിച്ചിട്ടില്ലെന്ന് കൊടിയേരിയും പറയുന്നു. ശ്രീകൃഷ്ണന് ആര്‍എസ്എസുകാരനല്ല എന്നാണ് കോടിയേരി പറയുന്നത്. ആണെന്ന് ആരും പറഞ്ഞില്ലല്ലോ? മുസ്ലിംലീഗുകാര്‍ നബിദിനമാചരിച്ചപ്പോള് നബി ലീഗുകാരനല്ല എന്ന് കോടിയേരി പറഞ്ഞോ? ഭഗവദ്ഗീതയിലെ ചാതുര്‍വര്‍ണ്യത്തിനെതിരെ പിണറായി പാര്‍ട്ടി പത്രത്തില്‍ ലേഖനം എഴുതി മഷി ഉണങ്ങുന്നതിനുമുമ്പ് ഗീതാകാരനായ ശ്രീകൃഷ്ണന്റെ ജയന്തി ജയരാജന്മാര് ആഘോഷിച്ചു. കേച്ചാടം പൊട്ടിയപ്പോള്‍ വട്ടായിപ്പോയി എന്നെഴുതിയ ന്യൂ ജനറേഷന് കവിയാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍.
1990 കള്‍ക്കുശേഷമാണ് ന്യൂനപക്ഷ സംരക്ഷണം എന്ന അടവുനയം സിപിഎം സമാരംഭിച്ചത്. 1957 ലും മറ്റും ന്യൂനപക്ഷ സമുദായങ്ങള്‍ ഇവിടെ നാമമാത്രമായിരുന്നു. അന്ന് അവരെ സംരക്ഷിക്കുവാന്‍ സിപിഎമ്മിന് തോന്നിയില്ല. അന്‍പതുകളിലും അറുപതുകളിലും ഒക്കെ കേരളത്തില്‍ സവര്‍ണഹിന്ദുക്കളായിരുന്നു സമ്പന്ന വിഭാഗം. ഇഎംഎസ്, എം.എന്‍.ഗോവിന്ദന് നായര്‍ തുടങ്ങി സവര്‍ണരെ മുന്‍നിര്‍ത്തി പാര്‍ട്ടി സവര്‍ണതയുടെ സംരക്ഷകരായി. എണ്‍പതുകളോടെ സവര്‍ണ സമുദായങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ സമ്പന്നരായി. പാര്‍ട്ടി ഇപ്പോള്‍ ന്യൂനപക്ഷ സംരക്ഷകരായതിന്റെ ‘സാമ്പത്തിക ശാസ്ത്രം’ പകല്‍പോലെ വ്യക്തം.
ബൗദ്ധികരംഗത്ത് മേല്‍ക്കൈയുള്ള സവര്ണസമുദായങ്ങളെയും സാമ്പത്തികരംഗത്ത് മേല്‍ക്കൈ ഉള്ള ന്യൂനപക്ഷമതങ്ങളെയും പ്രീണിപ്പിക്കാനാണ് സിപിഎം തുടരുന്ന എസ്എന്‍ഡിപി വേട്ട. ഗുരുദേവന് ഹിന്ദുസന്യാസി അല്ലെന്നാണ് അച്യുതാനന്ദന് ചതയദിനത്തില്‍ പ്രസംഗിച്ചത്. 32 ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ഗുരുദേവന് ഹിന്ദുവല്ലെന്നു പറയാന്‍ ഒരു തെളിവും അച്യുതാനന്ദന് ഹാജരാക്കുന്നില്ല. കുമാരനാശാന് ഹിന്ദുവാണെന്ന് സമ്മതിച്ചതില്‍ സന്തോഷം. മതപരിവര്‍ത്തന രസവാദം എഴുതിയ കുമാരനാശാനിലൂടെ ഗുരുദേവന്റെ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇഎംഎസിനോടുള്ള വിധേയത്വം സൃഷ്ടിച്ച സവര്ണഭക്തിയുടെ അബോധരാഷ്ട്രീയമാണ് കേരളത്തില്‍ സിപിഎമ്മിനെ നയിക്കുന്നത്. സിപിഎം ഒരു പിന്നോക്ക സമുദായ സംഘടനയെ മാത്രം ആക്രമിക്കുന്നു എന്നത് ഇതിനു തെളിവാണ്. ഇഎംഎസിന്റെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് പത്രാധിപര്‍ കെ.സുകുമാരന്‍ നടത്തിയ പ്രശസ്തമായ കുളത്തൂര്‍ പ്രസംഗം വായിച്ചിട്ടുള്ളവര്‍ക്ക് സിപിഎമ്മിന്റെ പിന്നോക്ക വിദ്വേഷ പാരമ്പര്യം തിരിച്ചറിയാം.
”പിന്നോക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം സംവരണം ചെയ്തിരിക്കുന്നതുകൊണ്ട് സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമത നശിക്കുന്നു എന്ന വാദം ശങ്കരന് നമ്പൂതിരിപ്പാടിന്റെ കമ്മറ്റി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.” എട്ടു സവര്ണന്മാര് അംഗങ്ങളായ കമ്മറ്റിയില്‍ ഒരു പിന്നോക്കക്കാരന് പോലും ഇല്ലായിരുന്നു. ഇഎംഎസിന്റെ ഭരണപരിഷ്കാര കമ്മറ്റി കമ്യൂണിസത്തിന്റെ വളര്‍ച്ചയെ സഹായിച്ച ശ്രീനാരായണ ശിഷ്യന്മാരുടെ അണ്ണാക്കില്‍ ആപ്പടിച്ചു കയറ്റി എന്നാണ് പത്രാധിപര്‍ കെ.സുകുമാരന്‍ തന്റെ കുളത്തൂര്‍ പ്രസംഗത്തില്‍ പറഞ്ഞത്. കുളത്തൂര്‍ പ്രസംഗത്തിന്റെ സന്ദേശം ഇന്ന് കൂടുതല്‍ പ്രസക്തമായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: