കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ കരുത്തും കാവലാളും പിന്നാക്ക ജനവിഭാഗമാണ്. നഷ്ടപ്പെടുവാനൊന്നുമില്ലെന്നും കിട്ടാനുള്ളത് പുതിയലോകമാണെന്നും പറഞ്ഞ് മോഹിപ്പിച്ചാണ് പിന്നാക്കക്കാരെ വശത്താക്കിയത്. സുന്ദരമോഹനമുദ്രാവാക്യങ്ങളില് ആകൃഷ്ടരായ പാവങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൈമെയ് മറന്ന് സ്നേഹിച്ചു, സഹായിച്ചു, സഹകരിച്ചു. പാര്‍ട്ടിക്കുവേണ്ടി തല്ലാനും ചാവാനും വിധിക്കപ്പെട്ട ഈഴവരാദി പിന്നാക്കവിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയുടെ പാരിതോഷികമായി പട്ടിണിയും പരിവട്ടവും മാത്രമാണ് ലഭിച്ചത്.
ഏതാണ്ട് അരനൂറ്റാണ്ടിലധികമായി ഭരണം മാറി മാറി ലഭിച്ച പാര്‍ട്ടി നിഷ്ഠുരമായി തഴഞ്ഞ വിഭാഗത്തിനെ കൈപിടിച്ചുയര്‍ത്താന്‍ എസ്എന്‍ഡിപി യോഗം ആവിഷ്ക്കരിച്ച പദ്ധതിയാണ് മൈക്രോ ഫിനാന്‍സ്. പതിമൂന്നു വര്‍ഷം മുമ്പ് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ മൈക്രോ ഫിനാന്‍സ് പദ്ധതി തുടങ്ങിയതോടെ കുറഞ്ഞ പലിശനിരക്കില്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്പ ലഭിച്ചുതുടങ്ങി. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദാരിദ്ര്യത്തില്‍നിന്ന് കരകയറിയത്. ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ മൈക്രോഫൈനാന്‍സ് നന്നായി ഉപകരിച്ചു. അതിനെ തകര്‍ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമം ഭിക്ഷനല്കാത്തവര് പട്ടിയെ വിട്ട് കടിപ്പിക്കുംപോലെയാണ്. മൈക്രോ ഫിനാന്‍സ് നടത്തിപ്പില്‍ അപാകതയും അഴിമതിയും ഉണ്ടെന്ന് ഇന്നലെവരെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ഒന്നു ഇരുട്ടിവെളുക്കുമ്പോള്‍ അഴിമതിക്കഥയും അന്വേഷണാവശ്യവും ഉയരുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ രാഷ്ട്രീയ പകയല്ലാതെ മറ്റൊന്നുമല്ല.
അഴിമതിയും ക്രമക്കേടും അന്വേഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവരാണ് കേരളത്തിന്റെ ഭരണക്കാര്‍. നാലുവര്‍ഷം മുമ്പുവരെ വി.എസ്. അച്യുതാനന്ദനായിരുന്നു കേരളത്തിന്റെ ഭരണം നയിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഭരണം നടത്തിയപ്പോള്‍ എന്തുകൊണ്ട് മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ അഴിമതിയുണ്ടോ എന്ന് നോക്കിയില്ല. എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടിരൂപീകരിക്കാന്‍ പോകുന്നു, ആ പാര്‍ട്ടി തങ്ങളുടെ ചൊല്പടിക്ക് നില്ക്കാന് ഇടയില്ലെന്ന് കണ്ടതോടെയാണ് ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചന്ദ്രഹാസമിളക്കാന്‍ തുടങ്ങിയത്.
അഴിമതി ആരു നടത്തിയാലും അന്വേഷിക്കണം, നടപടി സ്വീകരിക്കണം. എന്നാല്‍ അത്തരമൊരു നിര്‍ദോഷമായ ചിന്തയല്ല ഇപ്പോള്‍ പ്രകടകമാകുന്നത്. വെള്ളാപ്പള്ളിയെ വേട്ടയാടി പാവപ്പെട്ട ഈഴവ സമുദായത്തിന്റെ ഉയര്‍ച്ചയേയും വളര്‍ച്ചയേയും തടയിടാനാണ് ശ്രമം. സമുദായം പ്രബുദ്ധരായാല്‍ പഴയ മുദ്രാവാക്യത്തിന്റെ മോഹവലയത്തില്‍ നിര്‍ത്തി ചൂഷണം ചെയ്യാന്‍ പറ്റില്ല. അതില്‍നിന്നുളവായ ദുഷ്ടലാക്കാണ് മൈക്രോഫിനാന്‍സിനെ എതിര്ക്കുന്നതിലേക്കെത്തിയത്. എസ്എന്‍ഡിപിയുടെ മാതൃകകണ്ട് ചില ക്രൈസ്തവ സംഘടനകളും സാമുദായിക സംഘടനകളും സന്നദ്ധ സംഘടനകളും മൈക്രോഫിനാന്‍സ് പദ്ധതി വിജയകരമായി നടപ്പാക്കിത്തുടങ്ങി. ചില സന്നദ്ധ സംഘടനകളും ക്രൈസ്തവ സംഘടനകളും ഇതിന്റെ മറവില്‍ മതപരിവര്‍ത്തന ശ്രമങ്ങളും നടത്തുന്നുണ്ട്. കുഗ്രാമങ്ങളില്‍ പോലും ഇത്തരം നീക്കങ്ങള്‍ ചെറുത്ത് പരാജയപ്പെടുത്തിയത് എസ്എന്‍ഡിപിയുടെ വനിതാ കൂട്ടായ്മകളാണ്.
ഈഴവ സമുദായത്തിലും പാവപ്പെട്ട കുടുംബങ്ങളിലും പുരോഗതിക്ക് തുടക്കമിടാന്‍ എസ്എന്‍ഡിപിയെ പ്രധാനമായും സഹായിച്ചത് മൈക്രോഫിനാന്‍സ് പദ്ധതിയാണെന്ന് നിസ്സംശയം പറയാം. പലസ്ഥലങ്ങളിലും സിപിഎം നിയന്ത്രണത്തിലുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവഗണിച്ചവര്‍ക്ക് താങ്ങായതും എസ്എന്‍ഡിപി നടപ്പാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയാണ്. ഈ സാഹചര്യത്തില്‍ മൈക്രോഫിനാന്‍സിനെ തകര്‍ത്ത് ഈഴവ കുടുംബങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വീണ്ടും കടന്നുകയറുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സിപിഎം നീക്കങ്ങള്‍ക്കു പിന്നില്‍. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് മൈക്രോ ഫിനാന്‍സ് പദ്ധതി നടപ്പാക്കാന്‍ അഞ്ചുകോടി രൂപയാണ് എസ്എന്‍ഡിപിക്ക് ലഭിച്ചത്. പിന്നീട് വായ്പകള്‍ ലഭിച്ചത് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ്. ഈ തുകകളെല്ലാം അക്കൗണ്ട് പേയി ചെക്കുകള്‍ മുഖേനയാണ് താലൂക്ക് യൂണിയനുകള്‍ക്ക് വിതരണം ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും ബാങ്കുകള്‍ മുഖേനയാണ് നടക്കുന്നത്. എന്നാല്‍ ക്രമക്കേട് ആരോപിച്ച് പദ്ധതിയെത്തന്നെ ഇല്ലായ്മ ചെയ്യാനാണ് സിപിഎം നീക്കം. മറ്റ് മൈക്രോ ഫൈനാന്‍സ് നടത്തിപ്പൊന്നും അന്വേഷിക്കാന്‍ തയ്യാറാകാത്തവര്‍ എന്തിനാണാവോ ഈ ആവേശം കാണിക്കുന്നത്. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അന്വേഷണത്തിലേക്ക് പോവുകയാണ് മര്യാദ. അന്വേഷണവും നിജസ്ഥിതിയും അറിയുംമുമ്പ് പുലഭ്യം പറയുന്നത് മാന്യതയ്ക്കു ചേരുന്നതല്ല. ആരോപണങ്ങളുടെ ചെളിയെറിഞ്ഞ് മാന്യന്മാരെ അവഹേളിക്കുക എന്ന തെരുവ് ചട്ടമ്പിത്തരം സിപിഎം ഏറ്റെടുത്തത് അവര്‍ക്ക് തന്നെ വിനയാകുമെന്ന കാര്യത്തില്‍ സംശയംവേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: