കൊച്ചി: സ്വന്തം മണ്ണില്‍ നടന്ന ആദ്യ മത്സരത്തിലെ മിന്നുന്ന വിജയം നല്‍കിയതിന്റെ ആത്മവിശ്വാസത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം അങ്കം. ഐഎസ്എല്‍ രണ്ടാം പതിപ്പിലെ രണ്ടാം പോരാട്ടത്തില്‍ എതിരാളികള്‍ മുംബൈ സിറ്റി എഫ്സി. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് കിക്കോഫ്.
ഒക്ടോബര്‍ അഞ്ചിന് നടന്ന നാട്ടങ്കത്തില്‍ പൂനെ സിറ്റിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് മുംബൈ സിറ്റി. എന്നാല്‍ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1ന് തകര്‍ത്ത ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നേരിടാനിറങ്ങുമ്പോള്‍ മികച്ച പോരാട്ടം നടത്തുക എന്നതാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ സിറ്റി ഒരെണ്ണത്തില്‍ വിജയം നേടി. മുംബൈയില്‍ നടന്ന കളിയിലായിരുന്നു 1-0 വിജയം. കൊച്ചിയില്‍ ഗോള്‍രഹിത സമനിലയും. കഴിഞ്ഞ വര്‍ഷം എവേ മത്സരത്തിലേറ്റ പരാജയത്തിന് ഇത്തവണ സ്വന്തം മണ്ണില്‍ പകരം വീട്ടുക എന്ന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്സിന്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തില്‍ കോച്ച് പീറ്റര്‍ ടെയ്ലറുടെ തന്ത്രങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. പ്രതിരോധ-മധ്യ-മുന്നേറ്റ നിരകള്‍ മികച്ച ഒത്തിണക്കം പ്രകടിപ്പിച്ചതും ബ്ലാസ്റ്റേഴ്സ് വിജയത്തില്‍ നിര്‍ണായകമായി. എന്നാലും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഴിയാതിരുന്നത് കോച്ചി ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. ഹോസു, മലയാളി താരം മുഹമ്മദ് റാഫി, സാഞ്ചസ് വാട്ട് എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്സ് മിന്നിയത്.
5-3-2 ശൈലിയിലായിരുന്നു പീറ്റര്‍ ടെയ്ലര് നോര്‍ത്ത് ഈസ്റ്റിനെതിരെ ടീമിനെ വിന്യസിച്ചത്. പ്രതിരോധത്തില്‍ ബ്രസീല്‍താരം ബ്രൂണോ പെറോണ്‍ സെന്‍ട്രല്‍ ഡിഫന്ററായി നങ്കൂരമിട്ടു. ഇടത്തും വലത്തുമായി നായകന് പീറ്റര്‍ റെമഗയും മര്‍ക്കസ് വില്യംസും കളിച്ചു. ലെഫ്റ്റ് വിങ്ബാക്കായി വിനീതും. റൈറ്റ് വിങ്ബാക്കായി രാഹുല്‍ ബെക്കയും ഇറങ്ങി. പ്ലേമേക്കറുടെ റോള്‍ ഹൊസു പ്രിയേറ്റക്ക്. മധ്യനിരയില്‍ മെഹ്താബ് ഇടതും പീറ്റര്‍ കാര്‍വാലോ വലതും. കളംനിറഞ്ഞു കളിച്ച ഹൊസു മലയാളികളുടെ ജോസൂട്ടിയായി മാറി. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ഇയാന്‍ ഹ്യൂമിന്റെ യഥാര്‍ത്ഥ പകരക്കാരനായി കളം വാഴുകയായിരുന്നു ഹൊസു. വിനീതും ബെക്കെയും വിംഗുകളിലൂടെയുള്ള മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും കൂടി ചെയ്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ശരിക്കും വിയര്‍ക്കുകയും ചെയ്തു. സ്ട്രൈക്കര്‍മാരായി ക്രിസ് ഡഗ്നലും മലയാളി താരം മുഹമ്മദ് റാഫിയും. കഴിഞ്ഞ കളിയില്‍ ക്രിസ് ഡഗ്നലിന് പകരം സാഞ്ചസ് വാട്ട് കളത്തിലിറങ്ങിയതോടെ യാണ് ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയത്.
എങ്കിലും മധ്യനിരയില്‍ ചില പ്രശ്നങ്ങള്‍ ബ്ലാസ്റ്റേഴ്സിനുണ്ട്. വിങ്ങുകള്‍ വഴി മുന്നേറ്റത്തിലേക്കു പന്തെത്തിക്കുന്നതിലും പന്തു നിയന്ത്രണത്തില്‍ വച്ചു കളിക്കുന്നതിലും കേരളം പിന്നാക്കമായി. പിന്നോട്ടിറങ്ങി പന്ത് പിടിച്ചെടുത്ത് മുന്നേറാന്‍ ക്രിസ് ഡഗ്നല്‍ ശ്രമിക്കാതിരുന്നതും കേരള മുന്നേറ്റത്തെ ബാധിച്ചു. എന്നാല്‍ മുഹമ്മദ് റാഫി കളം നിറഞ്ഞു കളിച്ച് ആരാധകരുടെ മനം കവരുകയും ചെയ്തു.
നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച അതേ ഇലവനെ തന്നെയായിരിക്കും കോച്ച് പീറ്റര്‍ ടെയ്ലര് ഇന്ന് മുംബൈ സിറ്റിക്കെതിരെയും അണിനിരത്തുക. ചിലപ്പോള്‍ ക്രിസ് ഡഗ്നലിന് പകരം സാഞ്ചസ് വാട്ട് കളത്തിലിറങ്ങാനും സാധ്യതയുണ്ട്. ഗോള്‍ കീപ്പറായി ഇംഗ്ലീഷ് താരം സ്റ്റീവന്‍ ബൈവാട്ടര്‍ തന്നെ. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് ബൈവാട്ടര്‍ നടത്തിയത്.
മറുവശത്ത് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മുംബൈ സിറ്റിയും മികച്ച പ്രകടനം നടത്താമെന്ന വിശ്വാസത്തിലാണ് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുന്നത്. പൂനെ സിറ്റിക്കെതിരായ ആദ്യ കൡയില്‍ അവസരങ്ങള്‍ തുലച്ചുകളഞ്ഞതാണ് മുംബൈ സിറ്റിക്ക് തിരിച്ചടിയായത്.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നെങ്കിലും മുംബൈ മുന്നിട്ടുനിന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടത് തിരിച്ചടിയാവുകയായിരുന്നു. ആദ്യ മത്സരത്തില്‍ 4-2-3-1 എന്ന രീതിയില്‍ ഫ്രഞ്ച് താരം ഫ്രെഡറിക് പീക്വോണിനെ ഏക സ്ട്രൈക്കറാക്കിയാണ് കോച്ച് നിക്കോളാസ് അനല്‍ക്ക ടീമിനെ വിന്യസിച്ചത്. എന്നാല്‍ മികച്ച അവസരങ്ങള്‍ ഒരുക്കി നല്കുന്നതില് മധ്യനിര പരാജയപ്പെട്ടതും മുംബൈക്ക് തിരിച്ചടിയാവുകയായിരുന്നു. പ്രതിരോധത്തില്‍ അണിനിരന്ന ചെക്ക് താരം പവേല്‍ കമോസിനും ഹെയ്തി താരം ഫ്രാന്‍സ് ബെര്‍ട്ടിനും പുറമെ ഇന്ത്യന്‍ താരങ്ങളായ അശുതോഷ് മെഹ്ത്തയും കീഗന്‍ പെരേരയും അവസരത്തിനൊത്തുയരാതിരുന്നതും ടീമിന് തിരിച്ചടിയാവുകയായിരുന്നു. അനല്‍ക്ക 75-ാം മിനിറ്റില്‍ അഗ്വിലേറക്ക് പകരമായി കളത്തിലിറങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ദയനീയ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കാനായില്ലെന്ന് മാത്രം.
ഇന്ന് ചില മാറ്റങ്ങളുമായാകും മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ നേരിടാനിറങ്ങുക. ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുക എന്നതാണ് കാമോസും ഫ്രാന്‍സ് ബെര്‍ട്ടും ഉള്‍പ്പെട്ട മുംബൈയുടെ പ്രധാന ജോലി. അതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് പ്രതീക്ഷക്ക് വകയുള്ളൂ.
ആദ്യ മത്സരത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അറുപതിനായിരത്തിലേറെ കാണികളായിരുന്നു കേരളത്തിന്റെ സ്വന്തം കൊമ്പന്മാരെ പ്രോത്സാഹിപ്പിക്കാനായി എത്തിയിരുന്നത്. ആദ്യ മത്സരത്തില്‍ ഗംഭീര വിജയം നേടിയതോടെ ഇന്ന് അതില്‍ക്കൂടുതല്‍ ആരാധകരെയാണ് ടീം പ്രതീഷിക്കുന്നത്. ആരാധകരുടെ പിന്തുണയോടെ രണ്ടാം വിജയം നേടുന്നതിനായി ബ്ലാസ്റ്റേഴ്സും ആദ്യ വിജയം ലക്ഷ്യമിട്ട് മുംബൈ സിറ്റിയും ഇറങ്ങുന്നതോടെ പോരാട്ടം തീപാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: