ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തനിക്കെതിരെ കേസു കൊടുത്താല്‍ നേരിടാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശത്രുക്കള്‍ എഴുതി കൊടുക്കുന്നത് വായിക്കുക മാത്രമാണ് വിഎസ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തില്‍ വിഎസിനെതിരെ നിയമനടപടിക്കില്ല. വിഎസിന്റെ ആരോപണം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയാറാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ ആരും നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ആരോപണങ്ങള്‍ തൊടുത്ത് എന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട, വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പദ്ധതി ചീഫ് കോ-–ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന് പറഞ്ഞു. നാലായിരം കോടിയോളം രൂപ വിവിധ ബാങ്കുകളില്‍നിന്ന് ഒാരോ പ്രദേശത്തുമുള്ള യൂണിയന്റെ മേല്‍നോട്ടത്തിലും ഉത്തരവാദിത്വത്തിലുമാണു വിതരണം ചെയ്തിട്ടുള്ളത്.
യൂണിയനുകള്‍ക്കു വായ്പാനുമതി മാത്രമാണു യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന് നല്‍കുന്നത്.
പിന്നാക്കവിഭാഗ വികസനകോര്പ്പറേഷനില്നിന്നു 15 കോടി വായ്പയെടുത്തെന്നു പറയുന്നതു തെറ്റാണ്. ഇവിടെനിന്നെടുത്ത അഞ്ചു കോടി രൂപ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന യൂണിയനുകളിലേക്കു നാലുശതമാനം പലിശനിരക്കിലാണു വിതരണം ചെയ്തത്. ചില യൂണിയനുകള്‍ പലിശരഹിതമായാണു വായ്പ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, എസ്എന്‍ഡിപിയെ രൂക്ഷമായി വിമര്‍ശിച്ച് ആലപ്പുഴ ഡിസിസിയും രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ട് ലഭിച്ച സ്ഥാനമാനങ്ങള്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ ഒഴിയണമെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.
നേരത്തെ സോളാര്ത്തട്ടിപ്പു കേസില്‍ കെ.സി. വേണുഗോപാലിനെതിരെ വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചപ്പോഴും ഷുക്കൂറും സംഘവും എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: