തൃപ്പൂണിത്തുറ: സാഹിത്യലോകത്തെ അനശ്വര കഥാപാത്രങ്ങള്‍ക്കും അവിസ്മരണീയ കഥാസന്ദര്‍ഭങ്ങള്‍ക്കും അനുഭൂതിയേകിയ അക്ഷരങ്ങള്‍ക്കും ആവിഷ്കാരത്തിലൂടെ പുനര്‍ജ്ജനിയേകി ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്കൂള്‍.
നടക്കാവ് ദേവസ്വം ഗ്രൗണ്ടില്‍ ആരംഭിച്ച പ്രദര്‍ശനം ‘സാഹിത്യ ദര്‍പ്പണം’ അക്ഷരാര്‍ത്ഥത്തില്‍ സാഹിത്യ ലോകത്തെ അറിയാനുള്ള തീര്‍ത്ഥയാത്രയാണ്. മലയാളത്തിലെയും ഇതരഭാഷകളിലെയും സാഹിത്യകൃതികള്‍ക്കൊപ്പം വിശ്വസാഹിത്യകാരന്മാരും ദൃശ്യാവിഷ്കാരമായി നമ്മുടെ കണ്‍മുന്നിലെത്തുന്നു.
വായനാദിനാചരണത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാന്‍ പുസ്തകം നല്കി ഏറെ സ്പര്‍ശിച്ച ഒരാശയമോ സന്ദര്‍ഭമോ കാന്‍വാസില്‍ ചിത്രീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും പിന്തുണയുമായെത്തിയപ്പോള്‍ 3500ലധികം കാന്‍വാസുകളില്‍ സാഹിത്യലോകം ഇതള്‍വിരിഞ്ഞു. നേരത്തെ സ്കൂളില്‍ നടത്തിയ പ്രദര്‍ശനം, മറ്റ് സ്കൂളുകള്‍ക്ക് മാതൃകയാക്കാനുള്ള അവസരത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിപുലമായ തരത്തില്‍ സംഘടിപ്പിച്ചത്.
പ്രദര്‍ശനം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന് നിലവിളക്ക് തെളിയിച്ചു. എസ്എന്‍ഡിപി വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്ശനന് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര് ബി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജിത സലിം, കെ.വി. മുകുന്ദന്, ഇ.എന്‍. നന്ദകുമാര്‍, അഞ്ജന കെ.എം. എന്നിവര്‍ സംസാരിച്ചു. വേദിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ കുട്ടികളുടെ പുസ്തകോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹയര്‍ സെക്കണ്ടറി ആര്‍ഡിഡി മായ പി.എം. നിര്‍വ്വഹിച്ചു. ഇ.ജി. ബാബു സ്വാഗതവും ടി. സര്‍ജു നന്ദിയും പറഞ്ഞു. പ്രദര്‍ശനം 12ന് സമാപിക്കും. എല്ലാ ദിവസവും സാംസ്കാരിക സമ്മേളനങ്ങളും കലാപരിപാടികളും ഉണ്ടാകും. പ്രമുഖ സാഹിത്യകാരന്മാരും ജനപ്രതിനിധികളും പങ്കെടുക്കും. കുരുക്ഷേത്ര പ്രകാശന്റെ പുസ്തക മേളയുസംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: