കൊച്ചി: സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി പത്ത് ഏക്കര്‍ വരെ നെല്‍വയല്‍ നികത്താന്‍ അനുമതി നല്കാന് സര്‍ക്കാര്‍ രൂപം നല്കിയ ഓര്‍ഡിനന്‍സ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍.
ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം തുക ഫീസായി നല്കിയാല് 2008ന് മുമ്പ് നികത്തിയ മുഴുവന്‍ നെല്‍വയലുകളും നിയമവിധേയമാക്കിക്കൊടുക്കുന്നതിനുള്ള ധനവിനിയോഗ ബില്ലും ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു.
അധികാരമേറ്റനാള്‍ മുതല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നശീകരണ സ്വഭാവമുള്ള വികസനശ്രമങ്ങള്‍ താമസിയാതെ കേരളത്തെ കടുത്ത കുടിവെള്ളക്ഷാമത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും എത്തിക്കും.
പത്ത് ഏക്കര്‍ പാടം നികത്തുക എന്നതിനര്‍ത്ഥം കുന്നിടിക്കലും പാറപൊട്ടിക്കലും ജലസംഭരണസ്രോതസുകള് ഇല്ലാതാക്കലും ഒക്കെയാണെന്ന് മനസിലാക്കണം, അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രൊഫ. എം.കെ. പ്രസാദ്, പ്രൊഫ. കെ. അരവിന്ദാക്ഷന്, സി.ആര്. നീലകണ്ഠന്, അഡ്വ.ഹരീഷ് വാസുദേവന്‍, പുരുഷന് ഏലൂര്‍, വി.ഡി. മജീന്ദ്രന്, യേശുദാസ് വരാപ്പുഴ, അഡ്വ. കെ.കെ. അഷ്കര്‍, സി.ഐ. അന്‍വര്‍, ഫാ. അഗസ്റ്റിന് വട്ടോളി, എം.എന്‍. ഗിരി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: