തിരുവനന്തപുരം: തന്നെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്ന് യൂത്ത് കമ്മിഷന് കോഓര്‍ഡിനേറ്ററും പ്രഭാഷകനുമായ രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബീഫ് ഫെസ്റ്റിവലിനെ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ കായംകുളം മിലാദേ ഷെരീഫ് മെമ്മോറിയല്‍ കോളേജില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസെടുക്കാന്‍ പോയ തന്നെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തിനുശേഷം കായംകുളം ഡിവൈഎസ്പിക്ക് പരാതി നല്കി. ഇത് സാംസ്കാരിക ഫാസിസമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ആര്‍ജവം വേണം. ബീഫ് ഫെസ്റ്റിവലിനെ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയായ ദീപ നിഷാന്ത് പിന്തുണച്ചതിനെതിരെ ചിലര്‍ രംഗത്തു വന്നപ്പോള്‍ ധാരാളം സാംസ്കാരിക പ്രവര്‍ത്തകര്‍ അതില്‍ പ്രതിഷേധിക്കാനുണ്ടായി. എന്നാല്‍ ഒരു കാരണവുമില്ലാതെ തന്റെ കാര്‍ തകര്‍ത്തതിനെതിരെ പ്രതികരിക്കാന്‍ ആരെയും കണ്ടില്ല.
എന്നാല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഷേക്ക് അഹമ്മദ് ഈ സംഭവത്തില്‍ ക്ഷമ ചോദിച്ചു. ഇത് ഇരട്ടത്താപ്പാണ്. ബീഫ് ഫെസ്റ്റിനെയും പോര്‍ക്ക് ഫെസ്റ്റിവലിനെയും താന്‍ അനുകൂലിക്കുന്നില്ല. ഗാന്ധിജിയും ഗോവധത്തിനെതിരായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിനുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കണമെന്നു പറയുന്നത് സാംസ്കാരിക ഫാസിസമാണ്. തീവ്ര ഇടതുപക്ഷ ചിന്താധാരയിലുള്ളവര്‍ ഇതിനു പിന്നിലുണ്ട്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ വിവിധ സാമുദായിക സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധകൂട്ടായ്മ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യോഗക്ഷേമസഭയും ഹിന്ദുപാര്‍ലമെന്റും ഈ സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചു. യോഗക്ഷേമസഭാ സെക്രട്ടറി സുബ്രഹ്മണ്യം നമ്പൂതിരി, ഹിന്ദു പാര്‍ലമെന്റ് ജില്ലാ സെക്രട്ടറി സാജന് നായര്‍, അഖിലകേരള തന്ത്രിമണ്ഡലം പ്രസിഡന്റ് വിഷ്ണുനമ്പൂതിരി, യുവജനസംഘം സെക്രട്ടറി ഉമേഷ് കൃഷ്ണന് നമ്പൂതിരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: