തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീനാരായണധര്‍മ്മവേദി. ധര്‍മ്മവേദി ചെയര്മാന് ഗോകുലം ഗോപാലന്, ജനറല്‍ സെക്രട്ടറി ഡോ.ബിജു രമേശ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളാപ്പള്ളിക്കെതിരെ നിലവിലുള്ള അഞ്ചു ക്രിമിനല്‍ കേസുള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന് നല്‍കിയശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ധര്‍മ്മപ്രചരണത്തിനായി ശ്രീനാരായണഗുരു തുടങ്ങിയ യോഗത്തെ രാഷ്ട്രീയക്കാരെ കാട്ടി വിലപേശാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. വെള്ളാപ്പള്ളിക്ക് പാര്‍ട്ടി തുടങ്ങണമെങ്കില്‍ തുടങ്ങാം. എന്നാലത് യോഗത്തെ വെച്ചു വിലപേശിയാകരുത്.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഈ തെളിവുകളൊക്കെ നല്‍കും. നാളെ മുതല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തുമെന്നും ധര്‍മ്മവേദി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ധര്‍മ്മവേദി വൈസ് ചെയര്മാന് കെ.കെ പുഷ്പാംഗദന്, കണ്‍വീനര്‍ സൗത്ത് ഇന്ത്യന്‍ വിനോദ്, സംസ്ഥാന കമ്മറ്റിയംഗം കെ.എം.എസ് ലാല്‍, ഡോ.സുശീല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: