ചേര്‍ത്തല: സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധി സംബന്ധിച്ച് ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വെള്ളാപ്പള്ളി നടേശന്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പുതിയതല്ലെന്നും ഹൈക്കോടതി വരെ ഇത് സംബന്ധിച്ച് കേസുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശാശ്വതികാനന്ദയുടെ മരണം മത്രമല്ല, ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള മുഴുവന്‍ ആരോപണങ്ങളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇപ്പോള്‍ ബിജു രമേശ് അടക്കമുള്ളവര്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ നിയോഗിച്ചതനുസരിച്ച് തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഒരുപാട് ആരോപണമുണ്ടല്ലോ, അതെല്ലാം ഒരുമിച്ച് സിബിഐയേക്കൊണ്ട് അന്വേഷിപ്പിക്കണം. ഒപ്പം ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് കൂടി അന്വേഷിക്കണം. പാവം ടിപിയെ 51 വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത് വെള്ളാപ്പള്ളി പറഞ്ഞു.
13 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വിചാരണ നടത്തി സ്വാമി ജലസമാധിയണഞ്ഞതാണെന്ന് കണ്ടെത്തിയതാണ്. എസ്എന്‍ഡിപിയുടെ വളര്‍ച്ചക്ക് തടയിടാന്‍ ചില രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയാണ് ഈ ആരോപണം ബിജു രമേശ് ഉന്നയിച്ചത്. ഏതൊക്കെ തരത്തിലുള്ള ആക്രമണങ്ങളുണ്ടായാലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ശാശ്വതികാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്നു പറഞ്ഞപ്പോള്‍ വേണമെന്നു നിര്‍ബന്ധിച്ചതും താനാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടെന്ന് ആശ്രമത്തിലെ സ്വാമിമാര്‍ എഴുതികൊടുത്തിട്ടും എസ്എന്‍ഡിപി യോഗം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന തീരുമാനത്തിലെത്തിയതെന്ന് യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത് താനല്ല. ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണിത് ചെയ്തത്. മുങ്ങിമരണത്തില്‍ സംശയമില്ലെന്ന് ആശ്രമത്തിലെ സന്യാസിമാര്‍ എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ആശ്രമത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ പിന്നീട് വിവാദമായേക്കാമെന്ന അഭിപ്രായം ഉയര്‍ന്നതോടെ അന്നത്തെ യോഗം നേതാക്കളുടെ നിര്‍ദ്ദേശം കൂടി മാനിച്ച് നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ആശ്രമത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നെന്നും ഇതിന്റെ വീഡിയോ, ഫോട്ടോ ദൃശ്യങ്ങള്‍ കോടതിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംശയമുള്ളവര്‍ക്ക് ഇത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: