കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. മറ്റക്കര മഞ്ഞാമറ്റം ഓണാച്ചേരില്‍ ജോസിന്റെ ഭാര്യ ഡോളി(48)യാണ് ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചത്. ഡോളി കഴിഞ്ഞദിവസം മുതല്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി പറയുന്നു.
സംസ്കാരം ഇന്നു നാലിന് മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. സമീപ വാസിയുടെസംസ്കാര ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങവെ കഴിഞ്ഞ മാസം പതിനൊന്നാം തീയതിയായിരുന്നു ഡോളിക്ക് തെരുവ് നായയുടെ കടിയേറ്റത്. റോഡിലൂടെ മറ്റ് സ്ത്രീകള്‍ക്കൊപ്പം നടന്നുവരവേ ഓടിയെത്തിയ നായ് ഡോളിയെയും കൂടെയുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും കടിച്ചശേഷം ഓടിപ്പോവുകയായിരുന്നു.
കടിയേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിരോധ കുത്തിവയ്പ് എടുത്തശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ പേയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് ഡോളിയെ വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡോളിയുടെ അവസ്ഥ വഷളായി. മരുന്നുകളോടു പ്രതികരിക്കുന്നില്ലായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം പേ വിഷബാധയേറ്റാണോ മരിച്ചതെന്ന് വ്യക്തമല്ല. വീട്ടമ്മയുടെ ആരോഗ്യനില പെട്ടെന്ന് വഷളാകാനുള്ള കാരണം എന്തെന്ന് സ്ഥിരീക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: