ബോര്‍ഡ് ഓഫ് കണ്ട്രോള് ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ അഥവാ ബിസിസിഐ എന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പേരുകേട്ട ഒരു ചക്കരക്കുടമായിരുന്നു. ചിദംബരത്തുകാരന് ചിദംബരം ചെട്ടിയാര്‍ മുതല്‍ സോണിയാ മരുമകന് റോബര്‍ട്ട് വധേര വരെ യുപിഎ സര്‍ക്കാരിന്റെ അടുക്കളപ്പണിക്കാരും അടുത്തൂണ്പറ്റുകാരുമെല്ലാം അവസരം കിട്ടിയപ്പോഴൊക്കെ കൈയിട്ടുനക്കിയ ചക്കരക്കുടം. ക്രിക്കറ്റ് മതമാണെന്നും ശ്വാസമാണെന്നും മാത്രമല്ല ഭക്ഷണമാണെന്നും വരെ മുദ്രാവാക്യങ്ങളിറക്കി പെപ്സി മുതലായ അന്താരാഷ്ട്ര ഭീമന്മാര്ക്ക് മേയാനുള്ള കളിക്കളമാക്കിയ ഇക്കൂട്ടര്‍ രാജ്യത്തെ കോടാനുകോടി ക്രിക്കറ്റ് പ്രേമികളെ വിറ്റുതിന്നുകയായിരുന്നു ഇക്കാലം വരെ.
അഴിമതി മുക്ത ഭാരതം അഥവാ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത ഏറ്റവും ശക്തമായ നടപടികളിലൊന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ശുദ്ധീകരണ പ്രക്രിയ. കോടികളുടെ കിലുക്കത്തില്‍ മതിഭ്രമം ബാധിച്ചുപോയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ആര്‍ത്തിയുടെ പ്രതീകമായി മാറിയ കളിക്കളങ്ങളെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുക എന്നത് വെല്ലുവിളികളേറെ നിറഞ്ഞ നടപടികളായിരുന്നു. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന മുന്തിയ കോണ്‍ഗ്രസുകാരടക്കമുള്ളവര്‍ ‘ഈറ്റ് ക്രിക്കറ്റ് ഡ്രിങ്ക് ക്രിക്കറ്റ്’ എന്ന പരസ്യവാചകത്തെ പിന്‍പറ്റി കളിയെ തിന്നാനും കുടിക്കാനുമുള്ളതാക്കി മാറ്റി.
ബിസിസിഐയുടെ പിന്നാലെ കെസിഎ അടക്കം ഓരോ സംസ്ഥാനത്തും നടന്ന ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹി തെരഞ്ഞെടുപ്പുകളില്‍ മുന്നിരയിലെത്താന് നെറികെട്ട കളികള്‍ കളിച്ചു. കളിയോ കളിക്കാരോ ആ കളിയെ അതിരറ്റ് ആരാധിച്ച ഭാരതത്തിലെ കാണികളോ അത്തരക്കാര്‍ക്ക് പ്രശ്നമായില്ല. ഒരിക്കലും വറ്റാത്ത പണമൊഴുക്കിന്റെ അധികാരശ്രേണിയിലിരുന്ന് കള്ളപ്പണക്കാര്‍ തെഴുത്തു. കുംഭകോണങ്ങളുടെ ചക്രവര്‍ത്തി എന്ന് കുപ്രസിദ്ധനായ ലളിത് മോദിയുടെ ഐപിഎല്‍ മാര്‍ക്കറ്റ് കൊയ്തെടുത്ത കോടിക്കണക്കിന് കോടികളുടെ കഥ ഇനിയും പുറത്തുവരാനിരിക്കുന്നു.
അഴിമതിയുടെ അസ്ഥിവാരം തോണ്ടാന്‍ ദൃഢനിശ്ചയമെടുത്ത മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇപ്പോള്‍ ഫലം കാണുകയാണെന്ന് വേണം പറയാന്‍. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ആയിരുന്ന ശശാങ്ക് മനോഹര്‍ വീണ്ടും ബിസിസിഐ തലപ്പത്തേക്ക് എത്തിയതാണ് ശുഭവര്‍ത്തമാനം. ജഗ്മോഹന് ദാല്‍മിയയുടെ വിയോഗം സൃഷ്ടിച്ച വിടവിലാണ് ശശാങ്ക് മനോഹറിന്റെ കടന്നുവരവെങ്കിലും അതിലേക്ക് അദ്ദേഹം നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. ദാല്‍മിയ മരിച്ച് കട്ടിലൊഴിയുന്നതും കാത്തിരുന്ന എന്‍. ശ്രീനിവാസനെപ്പോലുള്ള താപ്പാനകള്‍ തീര്‍ത്ത വാരിക്കുഴികള്‍ മറികടന്ന് ശശാങ്ക് മനോഹറിനെ പ്രസിഡന്റായി വാഴിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെക്കുറിച്ച് അധികമാരും പക്ഷേ ചര്‍ച്ച ചെയ്തില്ല. 2014ല്‍ അധികാരമേറ്റ മോദി സര്‍ക്കാര്‍ ബിസിസിഐയുടെ തലപ്പത്തേക്ക് നിശ്ചയിച്ച നാല്പതുകാരന് അനുരാഗ് ഠാക്കൂറായിരുന്നു ഒരുവന്. അഹമ്മദാബാദ് ക്രിക്കറ്റ് അസോസിയേഷനെ നിയന്ത്രിച്ചിരുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു മറ്റൊരാള്‍.
അനുരാഗ് ഠാക്കൂറിന്റെ നിയോഗം അന്ന് പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. കാന്‍സര്‍ രോഗ ബാധിതയായ ഭാര്യയുടെ അപേക്ഷ അനുസരിച്ച് ലളിത് മോദിക്ക് മനുഷ്യത്വപരിഗണന നല്‍കിയതിന്റെ പേരില്‍ അഴിമതിയാരോപണം നേരിടേണ്ടിവന്ന ഒരു സര്‍ക്കാരാണ് ലളിത് മോദിയുടെയും അയാളുടെ സഹായി എന്‍. ശ്രീനിവാസന്റെയും കുംഭകോണക്കഥകളുടെ കെട്ടഴിക്കാന്‍ അനുരാഗ് എന്ന ഹാമില്പൂരുകാരന് യുവാവിനെ നിയോഗിച്ചതെന്ന് പലരും മറന്നുപോയി. ശ്രീനിവാസനെയും മരുമകന് ഗുരുനാഥ് മെയ്യപ്പനെയും പോലുള്ള കാട്ടുകള്ളന്മാര് തിമിര്ത്തുമേയുന്ന കളിക്കളത്തില്‍ ഈ ചെറുവാല്യക്കാരന് എന്താകും എന്ന് കളിയാക്കിച്ചിരിച്ചവരുണ്ട്.
എന്നാല്‍ യുവമോര്‍ച്ചയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ തീവ്രവാദികളെ വെല്ലുവിളിച്ച് കശ്മീരിലേക്ക് ദേശീയപതാകയുമായി മാര്‍ച്ച് നടത്തിയ അതേ ശൗര്യത്തോടെ അനുരാഗ് അഴിമതിയുടെ കോട്ടകള്‍ക്ക് നേരെ ആഞ്ഞടിച്ചു.
ഐപിഎല്‍ മൂന്നാം സീസണില്‍ ഉയര്‍ന്ന ഒത്തുകളി, വാതുവെയ്പ് ആരോപണങ്ങളെത്തുടര്‍ന്ന് 7.83 കോടിക്ക് ചെന്നൈ സൂപ്പര്‍കിംഗ്സിനെ മറ്റൊരു ഫ്രാഞ്ചൈസിക്ക് കൈമാറുകയാണെന്ന പ്രഖ്യാപനവുമായി ശ്രീനിവാസന് മുന്നിട്ടിറങ്ങിയപ്പോള്‍ സിഎസ്കെയുടെ ബ്രാന്റ് വാല്യുവടക്കം അത് യഥാര്‍ത്ഥത്തില്‍ 1140 കോടിയുടെ മുതലാണെന്ന് വിളിച്ചുപറഞ്ഞത് അനുരാഗാണ്. അനുരാഗിനെതിരെ കോടതിയില്‍ പോകുമെന്ന ഭീഷണിയുമായി ശ്രീനിവാസന് കുറേക്കാലം നടന്നെങ്കിലും അതിനുള്ള ധൈര്യം മാത്രം കൂടെയുണ്ടായില്ല.
ബിസിസിഐയുടെ നിയന്ത്രണത്തില്‍ നിന്ന് ശ്രീനിവാസനടക്കമുള്ളവരുടെ പിടി അയയുന്നത് അനുരാഗിന്റെ നടപടികളിലൂടെയാണ്. ഒടുവില്‍ ജഗ്മോഹന് ദാല്‍മിയ അന്തരിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുടെ തലപ്പത്ത് ആരുവേണമെന്ന ചോദ്യത്തിനുത്തരമായി അമിത് ഷാ ചൂണ്ടിക്കാട്ടിയ പേരാണ് ശശാങ്ക് മനോഹര്‍ എന്ന നാഗ്പൂരുകാരന്റേത്. ഒരിക്കല്‍ ബിസിസിഐ വൈസ്പ്രസിഡന്റായിരുന്ന ലളിത് മോദിയെ ആ സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തതിന്റെ പകിട്ടുണ്ട് ഈ അമ്പത്തെട്ടുകാരന്. അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടിയതിന്റെ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് അദ്ദേഹത്തിന്.
ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റായിരിക്കെയാണ് ഭാരതം രണ്ടാമത്തവണ ലോകക്കപ്പില്‍ മുത്തമിടുന്നത്. കളിയുടെ യശസ് വീണ്ടെടുക്കാനും അഴിമതിയില്‍ നിന്ന് ക്രിക്കറ്റിനെ മോചിപ്പിക്കാനുമുള്ള ശശാങ്കിന്റെ പരിശ്രമങ്ങള്‍ക്ക് യുപിഎ സര്‍ക്കാരും ശരത് പവാറും ശ്രീനിവാസനും ഒത്തുചേര്‍ന്ന് തടയിടുകയായിരുന്നു. അന്ന് പടിയിറങ്ങിയ ശശാങ്ക് ഇപ്പോള്‍ തിരിച്ചുവരുന്നു. ആ തിരിച്ചുവരവ് തടയാന്‍ എന്‍. ശ്രീനിവാസനും കോണ്‍ഗ്രസും നടത്തിയ പരിശ്രമങ്ങള്‍ പാഴാവുകയായിരുന്നു. ദാല്‍മിയയുടെ മരണത്തോടെ ശൂന്യമായ പ്രസിഡന്റ് പദത്തില്‍ പവാറിനെ ഇരുത്തി തനിക്ക് വാഴാമെന്ന എന്‍. ശ്രീനിവാസന്റെ കുബുദ്ധിയെയാണ് അനുരാഗ് ഠാക്കൂര്‍ തകര്‍ത്തത്. അതിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ അടക്കം പിന്തുണ അനുരാഗ്, ശശാങ്കിന് നേടിക്കൊടുത്തു.
എല്ലാ രംഗത്തും നല്ലനാളുകള്‍ കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് ബിസിസിഐയുടെ തലപ്പത്ത് നടന്നിട്ടുള്ള മാറ്റവും. ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളും കബടിയും വരെ ഇപ്പോള്‍ വ്യവസായ ഭീമന്മാരുടെ മേച്ചില്‍പ്പുറമാണ്. മികച്ച സ്റ്റേഡിയങ്ങളും സൗകര്യങ്ങളും കൂടതല്‍ അവസരങ്ങളും ഒരുക്കി കായികരംഗത്തും നല്ലനാളുകള്‍ക്ക് തുടക്കമാവുകയാണ്. ബിസിസിഐയുടെ ആ ചക്കരക്കുടം മുംബൈയിലേക്ക് മാറ്റിക്കൊണ്ട് ശശാങ്ക് മനോഹര്‍ ഭരണം തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: