സ്വാതന്ത്ര്യസമരം കേവലം ഭരണമാറ്റത്തിന് വേണ്ടി മാത്രമായിരുന്നില്ല. സ്വാതന്ത്ര്യവും സ്വരാജ്യവും അതിന്റെ വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ വികസിപ്പിച്ചെടുക്കേണ്ടത് സ്വതന്ത്ര ഭാരതത്തിലെ ആദ്യ ഭരണകൂടത്തിന്റെ കടമയും കര്‍ത്തവ്യവുമായിരുന്നു. സാമ്പത്തികരംഗത്തെ സ്വാശ്രയത്വം വ്യവസായത്തിന്റെ സ്വദേശിവല്ക്കരണത്തിലൂടെയാണ് രൂപപ്പെടുത്തേണ്ടതെന്ന ഗാന്ധിയന്‍ സാമ്പത്തിക കാഴ്ചപ്പാടിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു നെഹ്രു വ്യാവസായികനയം രൂപീകരിച്ചത്. ചെറുകിട ഗ്രാമീണമേഖലയുടെ സ്വദേശീയമായ ഉദ്ധാരണവും ഉല്പ്പാദനക്ഷമതയുമായിരുന്നു സ്വതന്ത്ര ഭാരതത്തിന്റെ വ്യവസായിക നയമാകേണ്ടിയിരുന്നതെങ്കില് വന്‍കിട വ്യവസായത്തിലൂന്നിയ ഉല്‍പ്പാദനത്തിലും ഇറക്കുമതിയിലുമാണ് നെഹ്രു കേന്ദ്രീകരിച്ചത്.
1963 ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഗാന്ധിജിയുടെ സ്വദേശി ഉല്‍പ്പാദന സാമ്പത്തിക നയത്തില്‍നിന്ന് സ്വതന്ത്രഭാരതം വ്യതിചലിച്ചത് തെറ്റായിപ്പോയി എന്ന് കുറ്റസമ്മതം നെഹ്രു ഏറ്റുപറയുന്നുണ്ട്.
പ്രമുഖ ഗാന്ധിയനുമായ ഗോപിനാഥ് ദീക്ഷിത് ഈ കാര്യത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ് – ഗാന്ധിജിയുടെ പിന്‍ഗാമി ജവഹര്‍ലാല്‍ നെഹ്രു ഒരു മാര്‍ക്സിസ്റ്റ് ചിന്തയുടെ സ്വാധീനത്തിലായിരുന്നു. തന്റെ ആചാര്യനും നേതാവുമായിരുന്ന ഗാന്ധിജിയെക്കുറിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ സ്നേഹവും ആദരവും ഉണ്ടായിരുന്നു. അതിനാല്‍ ഗാന്ധിസവും മാര്‍ക്സിസവും സമന്വയിപ്പിക്കാന്‍ നെഹ്രു ശ്രമിച്ചു. എന്നാല്‍ മൗലികമായി സിദ്ധാന്തങ്ങളിലും കാഴ്ചപ്പാടിലും ലക്ഷ്യങ്ങളിലും ഇവ ഭിന്നമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശ്രമം വിഫലമായി. അതിന്റെ ഫലമോ?
കമ്മ്യൂണിസം അനേകം രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ തത്വശാസ്ത്രമായി മാറിയപ്പോള്‍ ഗാന്ധിസം മനുഷ്യസമൂഹത്തെ സ്വാധീനിച്ചുവെങ്കിലും, ഒരു രാഷ്ട്രത്തിന്റെയും സര്‍ക്കാരിന്റെയും തത്വശാസ്ത്രമായില്ല. ഭാരതത്തിന്റെ പോലും. ഗാന്ധിജിയെ ഒരു രാഷ്ട്രസാമൂഹിക നേതാവായി അവതരിപ്പിച്ചു. പക്ഷെ ഒരു സാമ്പത്തിക തത്വശാസ്ത്രജ്ഞനെന്ന നിലയില്‍ അവതരിപ്പിച്ചിട്ടില്ല.
(മാര്‍ക്സിസം, ഗാന്ധിസം)
വ്യക്തിസ്വാതന്ത്ര്യത്തെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നു. വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു സാമൂഹ്യനിര്മ്മാണവും സാദ്ധ്യമല്ലെന്നും, പൗരന്മാര് സ്റ്റേറ്റിന്റെ ശമ്പളം പറ്റുന്ന തൊഴിലാളികളാകരുതെന്നും സൂചിപ്പിച്ചു. ഗാന്ധിയന്‍ സാമ്പത്തികക്രമത്തില്‍ വ്യക്തി, സാമ്പത്തിക വിഭവങ്ങളുടെ ഉടമയും നിയന്ത്രിതാവുമാണ്. സമൂഹനന്മയും രാഷ്ട്രപുരോഗതിയും ആണ് പരമമായ ലക്ഷ്യം. അതിന് വ്യക്തിക്ക് നിയന്ത്രണമുണ്ടാകണം. ഈ ഘടനയില്‍ രൂപപ്പെടുന്ന ഉല്‍പ്പാദനപ്രക്രിയ ഭാരതത്തിന്റെ പുരോഗതിക്ക് വേഗത കൂട്ടുമെന്ന് ഗാന്ധിജി സൂചിപ്പിച്ചിട്ടുണ്ട്.
ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും വ്യവസായിക, വാണിജ്യ, കാര്‍ഷിക സേവനമേഖലയിലെ ഉല്‍പ്പാദനക്ഷമതയില്‍ അധിഷ്ഠിതമാണ്. നെഹ്രുവിന് ശേഷം നെഹ്രുവിയന്‍ മോഡല്‍ അനുസരിച്ച് ഭരണം നടപ്പാക്കിയ കോണ്ഗ്രസ്സുകാര് 1992 ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായി. ഉല്‍പ്പാദനമില്ലാതെ ആഗോളവല്‍ക്കരണ ഉടമ്പടി അംഗീകരിച്ചപ്പോള്‍ വന്‍കിട കുത്തക കമ്പനികളുടെ ഉപഭോഗ കമ്പോളമായി ഭാരതം മാറി. ഉല്‍പ്പാദനം വഴിമുട്ടി ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിച്ചു. ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മില്‍ വലിയ അന്തരമുണ്ടായി. വിദേശവ്യാപാര വിനിമയക്കമ്മി വര്‍ദ്ധിപ്പിച്ചു.
കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനത്തെ ആശ്രയിച്ച ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കാലാവസ്ഥയുടെ വ്യതിയാനത്തില്‍ ചാഞ്ചാടി. വളര്‍ച്ച മുരടിക്കുകയും വ്യാപാരക്കമ്മിയും റവന്യൂക്കമ്മിയും വര്‍ദ്ധിക്കുകയും തൊഴില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ ഭാരതത്തിന്റെ സാമ്പത്തികരംഗം തകര്‍ന്നു. പണപ്പെരുപ്പം വര്‍ദ്ധിച്ചു. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഭാരതം ഗുരുതരമായ ഈ പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുമ്പോഴാണ് കോണ്‍ഗ്രസ്സിനെ പുറത്താക്കി ഭാരത ജനത നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
2014 സെപ്തംബര്‍ 25-ാം തിയതി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ചരിത്രപ്രസിദ്ധമായ മേക്ക് ഇന്‍ ഇന്ത്യയുടെ പ്രഖ്യാപനം വ്യാവസായികലോകവും ഭാരതീയ യുവത്വവും ഹൃദയപൂര്‍വ്വമാണ് സ്വീകരിച്ചത്. ഭാരതം കാത്തിരുന്നതും കാംക്ഷിച്ചിരുന്നതുമായ ഗാന്ധി ചിന്തയുടെ ആധുനികവും നൂതനവുമായ പരിപ്രേക്ഷ്യത്തെയാണ് മേക്ക് ഇന്‍ ഇന്ത്യയിലൂടെ മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കയറ്റുമതിയേയും തൊഴില്സാദ്ധ്യതകളേയും ഗ്രാമീണ തൊഴില്‍ സംരംഭകത്വവും മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ മേക്ക് ഇന്‍ ഇന്ത്യ എന്ന വ്യാവസായിക ഉല്‍പ്പാദന നയം മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിച്ചു.
ലോക രാഷ്ട്രങ്ങളുടെ വിപണി കീഴടക്കണമെങ്കില്‍ മത്സരബുദ്ധ്യാ ഉല്പാദനം ഉണ്ടാകണം.അതിന് പണവും ആധുനിക സാങ്കേതികവിദ്യയും ആവശ്യമാണ്. ഇവിടെയാണ് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി പ്രകടമായത്. ഒരു വര്‍ഷത്തെ കഠിനമായ വിദേശരാഷ്ട്രപര്യടനത്തിലൂടെ ധനമൂലധനശക്തികളെ ഭാരതത്തിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി 25,00,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് (എഫ്ഡിഐ) മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വേണ്ടി സ്വരൂപിക്കാന്‍ ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇന്ന് ഭാരതത്തിന്റെ ഉല്പാദനരംഗം ക്രമേണ പുരോഗതിയുടെ പാതയിലാണ്.
മേക്ക് ഇന്‍ ഇന്ത്യയുടെ സവിശേഷത എന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഭാരതം ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ സ്വദേശീയരും വിദേശീയരുമായവരുടെ മൂലധനം ഉപയോഗിച്ച് ഭാരതത്തില്‍തന്നെ നിര്‍മ്മിക്കുക. ആഭ്യന്തര ഉപയോഗത്തോടൊപ്പം ഈ ഉല്പന്നങ്ങള് കയറ്റുമതി ചെയ്ത് സാമ്പത്തിക കരുത്ത് നേടി ജനസംഖ്യയില്‍ 65% വരുന്ന ഭാരതത്തിലെ യുവതക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക. ഇതോടെ ലോക കമ്പോളത്തില്‍ ഉല്‍പ്പാദക രംഗത്ത് ഭാരതീയമുദ്ര വികസിപ്പിക്കാന്‍ കഴിയും.
ഭാരതത്തിന്റെ ഉല്‍പ്പന്നം എന്ന പരമപ്രധാനമായ മുദ്രയിലൂടെ അന്താരാഷ്ട്ര കമ്പോളത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഉല്‍പ്പാദകരാജ്യമായി ആധുനിക ഭാരതത്തെ മാറ്റുക എന്നതാണ് മേക്ക് ഇന്‍ ഇന്ത്യ എന്ന സംരംഭത്തിന്റെ കാതല്‍. ഉല്‍പ്പാദനക്ഷമത കൈവരിക്കുമ്പോള്‍ ഉല്പാദനരംഗത്ത് പ്രധാനപ്പെട്ട അഞ്ച് നേട്ടങ്ങള്‍ കൈവരിക്കാന്‍ ഭാരതത്തിന് കഴിയും.
1) Quality (മേന്മ)
2) Supply (ക്രയശേഷി)
3) Employment (തൊഴില്‍)
4) Foreign exchange- (വിദേശവിനിമയം)
5) Less Dependability and self reliance (പരാശ്രയമില്ലാതെ സ്വാശ്രയത്വം)
മേക്ക് ഇന്‍ ഭാരതത്തിന്റെ ഈ സവിശേഷനേട്ടങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്ന് രാജ്യം ഉല്പ്പാദനകുതിപ്പിന് വേദി ഒരുക്കുകയാണ്. മൊബൈല്‍ ഫോണുകളുടെയും പ്രതിരോധ ആയുധങ്ങളുടെയും നിര്‍മ്മാണത്തിനും വ്യാപാരത്തിനും ഭാരതം തയ്യാറായിക്കഴിഞ്ഞു. ഭാരതത്തില്‍ ഇന്ന് 30 ബില്ല്യന്‍ ഡോളറിന്റെ മൊബൈല്‍ ഫോണ്‍ ആണ് ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്തുകൊണ്ട് ഈ കമ്പനികള്‍ക്ക് ഈ ഫോണുകള്‍ ഭാരതത്തില്‍ നിര്‍മ്മിച്ചുകൂടാ എന്നത് മേക്ക് ഇന്‍ ഇന്ത്യയിലെ സവിശേഷമായ ചോദ്യമാണ്. ഭാരതത്തില്‍ ഇതുവരെ ഒരു മൊബൈലും നിര്‍മ്മിച്ചിട്ടില്ല. ഇന്ത്യന്‍ നിര്‍മ്മിതമെന്ന് പറയുന്ന മൈക്രോസോഫ്റ്റ് ഫോണിന്റെ നിര്‍മ്മാണം നടക്കുന്നത് വിദേശത്താണ്. ഇതാണ് പ്രതിരോധ മേഖലയിലെ കാര്യവും. ഏകദേശം 80,000 കോടി രൂപയുടെ പ്രതിരോധ ആയുധങ്ങളാണ് എല്ലാ വര്‍ഷവും ഭാരതം ഇറക്കുമതി ചെയ്യുന്നത്. സ്വന്തമായി ഒരു വിമാനം പോലും ഇതുവരെ ഭാരതം ഉണ്ടാക്കിയിട്ടില്ല.
ഇസ്രായേല്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ആയുധക്കോപ്പുകള്‍ പലതും നമ്മുടെ സാഹചര്യത്തിന് പറ്റാത്തതോ ഗുണമേന്മ കൈവരിക്കാത്തതോ ആകുന്നു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത മിഗ് വിമാനത്തിന്റെ തകര്‍ച്ചയും മുങ്ങിക്കപ്പലിലെ സ്ഫോടനവും വിരല്‍ ചൂണ്ടുന്നത് ഇതാണ്. വിദേശത്ത് ഉല്‍പ്പാദനം നടത്തുന്ന വ്യവസായികളെ ഭാരതത്തില്‍ കൊണ്ടുവന്ന് ഉല്‍പ്പാദനം ആരംഭിച്ചാല്‍ സാങ്കേതികവിദ്യയും തൊഴിലും ഗുണമേന്മയും കയറ്റുമതിയിലൂടെ വിദേശനാണ്യവും ഉറപ്പാക്കാന്‍ നമുക്ക് കഴിയും. ഇതാണ് ഒരു രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാകുന്നത്.
മേക്ക് ഇന്‍ ഇന്ത്യയുടെ ഗ്രാമീണമേഖലയിലെ ഉല്പാദനക്കുതിപ്പിനാണ് മോദി സര്‍ക്കാര്‍ മുദ്ര ബാങ്ക് വഴി ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ചെറുകിട ഗ്രാമീണ തൊഴില്‍സംരംഭ സംരക്ഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരതത്തിലെ എല്ലാ പ്രമുഖ ബാങ്കുകള്‍ വഴി പത്ത് ലക്ഷം രൂപ വരെ യാതൊരു വിധ ഈടുകളും കൊടുക്കാതെ തൊഴില്‍ യൂണിറ്റുകള്‍ക്ക് കുറഞ്ഞ പലിശയില്‍ നല്‍കുക എന്നതാണ് മുദ്ര ബാങ്കിന്റെ ലക്ഷ്യം. ഭാരതത്തില്‍ 5.77 കോടി ചെറുകിട യൂണിറ്റുകളാണ് ഇന്നുള്ളത്. ഇതില്‍ 50% പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ യൂണിറ്റുകളാണെന്നത് ഏറ്റവും ശ്രദ്ധേയമാണ്. 20,000 കോടിയുടെ മൂലധനത്തോടെ ആരംഭിച്ച മുദ്ര ബാങ്കിന്റെ പ്രവര്‍ത്തനത്തിലൂടെ 15 കോടിയിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭാരതത്തിന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഗ്രാമീണമേഖലയിലെ ഈ തൊഴില്‍ സംരംഭകത്വം ഗാന്ധിജിയുടെ ഗ്രാമസ്വരാജിലെ സ്വാശ്രയത്വത്തിന്റെ നേര്‍കാഴ്ചയാണ്.
വിദേശനിക്ഷേപം കൊണ്ടുവന്ന് വിദേശകമ്പനികളെ ഉത്പാദനരംഗത്ത് ക്ഷണിച്ച് ഭാരതത്തില്‍ ഉല്‍പ്പാദനം ഉണ്ടാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമകരമായ ദൗത്യത്തെ ചില സാര്ത്ഥരാഷ്ട്രീയക്കാര് കോര്‍പ്പറേറ്റുകളോടുള്ള പ്രീണനം എന്നു പറഞ്ഞ് അവമതിക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരവും വ്യക്തമായ രാഷ്ട്രീയ അജണ്ട മുന്‍നിര്‍ത്തിയ പ്രചരണവുമാണ്. സംരംഭകനെ ശത്രുവായി കാണുന്നവരാണ് ഉല്‍പ്പാദനപ്രക്രിയയെ ചൂഷണത്തിനുള്ള ഉപാധിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന കേരളത്തിലും ബംഗാളിലും ഉല്പ്പാദനമില്ലാതെയും തൊഴില്‍ അവസരങ്ങളില്ലാതെയും യുവാക്കള്‍ ഗതിമുട്ടി നാടു വിടുന്നതിന്റെ കാരണവും ഇതാണ്.
സംരംഭകന് ശത്രുവല്ല, മിത്രമാണ്. ഇതാണ് ഗാന്ധിജി പറഞ്ഞത്. ഈ കുപ്രചാരണങ്ങള്‍ക്ക് അധികകാലം ആയുസ്സില്ലെന്ന് ഭാരതത്തിന്റെ സാമ്പത്തികരംഗം തെളിയിച്ചുകൊണ്ടിരിക്കുന്നു. കേവലം ഒരു വര്‍ഷത്തിന്റെയുള്ളില്‍ വിദേശവ്യാപാരക്കമ്മി കുറച്ച് വ്യാവസായികവളര്‍ച്ച ത്വരിതപ്പെടുത്തുവാനും ഭാരതത്തിന്റെ മൊത്തം വളര്‍ച്ചാനിരക്ക് 4.5% ല്‍നിന്ന് 7.5% ആക്കി ഉയര്‍ത്താനും മോദി സര്‍ക്കാരിന് കഴിഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയെ എതിര്‍ക്കുന്നവര്‍ പോലും പലപ്പോഴും ഈ സംരംഭത്തെ നെഞ്ചിലേറ്റുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് ഈയടുത്ത് കോഴിക്കോട് നടന്ന സെമിനാര്‍. സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഎം. നേതാവ് സഖാവ് എം.എ. ബേബി ലോകം നേരിടുന്ന ഇന്നത്തെ സാമ്പത്തികാവസ്ഥയെ മേക്ക് ഇന്‍ ഇന്ത്യയിലൂടെ ഭാരതത്തിനനുയോജ്യമായി കൈവരിക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യപുരോഗതിക്ക് അനുഗണമായിരിക്കുമെന്ന് സൂചിപ്പിച്ചത്.
സെമിനാറില്‍ പങ്കെടുത്ത പ്രമുഖ മുന്‍ മാര്‍ക്സിസ്റ്റ് എംഎല്‍എ വി.കെ.സി. മുഹമ്മദിന്റെ മകന് വി.കെ.സി. നൗഷാദ് അവതരിപ്പിച്ച പ്രബന്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനം ഭാരതീയര്‍ നെഞ്ചിലേറ്റേണ്ട മുദ്രാവാക്യമാണെന്നാണ് പറഞ്ഞത്.
ഒരു കാര്യം എല്ലാവരും സമ്മതിക്കുന്നു. ഭാരതം മാറുകയാണ്. പുരോഗമനത്തിന്റെ നല്ല നാളെയിലേക്ക് സാമ്പത്തിക വ്യാവസായിക ശക്തിയായി ഭാരതം വളരുന്നതിന്റെ പശ്ചാത്തലം ഒരുക്കുകയാണ് മേക്ക് ഇന്‍ ഇന്ത്യയിലൂടെ മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഗാന്ധിജിയുടെ സ്വദേശി സാമ്പത്തിക സങ്കല്പത്തിലധിഷ്ഠിതമായ രാഷ്ട്രപുരോഗതിയുടെ വര്‍ത്തമാനകാലഘട്ടത്തിന്റെ ഭാരതീയ മുദ്രയാണ് മേക്ക് ഇന്‍ ഇന്ത്യ
(ബി.ജെ.പി. സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: