സമാന്തര പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പ്രാദേശിക നേതാക്കള്‍
അടിമാലി : അടിമാലി മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായതോടെ വിമത പ്രവര്‍ത്തനങ്ങള്‍ മറനീക്കി പുറത്തുവന്നത് ജില്ലാ നേതൃത്വത്തിന് കടുത്ത തലവേദനയാകുന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്തും അടിമാലി, വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സംവരണ പട്ടികയില്‍ വന്നതോടെ കുപ്പായം തയ്ച്ചിരുന്ന നേതാക്കള്‍ അസ്വസ്ഥരായി. വനിതാസംവരണം കൂടിയായതോടെ കോണ്‍ഗ്രസിലെ പുരുഷന്മാരുടെ സീറ്റ് പോയതാണ് സീറ്റ് യുദ്ധത്തിന് ആക്കം കൂട്ടിയത്. പരമ്പരാഗത ഗ്രൂപ്പുകള്‍ വിട്ട് പ്രാദേശിക വ്യക്തിഗത ഗ്രൂപ്പുകളാണ് കൊമ്പുകോര്‍ത്തിരിക്കുന്നത്. സ്ഥാനമോഹികളുടെ വിമതപ്പടയെ പിടിച്ചുകെട്ടാന്‍ നേതൃത്വം ഏറെ വിയര്‍പ്പൊഴുക്കേണ്ട സാഹചര്യമാണ് മേഖലയിലെ വിവിധ വാര്‍ഡുകളില്‍ നിലനില്‍ക്കുന്നത്. അടിമാലി പഞ്ചായത്തില്‍ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്കറിയ ഉള്‍പ്പെടെയുള്ളവര്‍ വിമത ഭീഷണിയിലാണ്. നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് ഒന്നാം വാര്‍ഡ് പന്നിയാര്‍കുട്ടിയില്‍ നിന്നും ഉള്ള മേഴ്സി ജോയിക്ക് സീറ്റ് നിഷേധിക്കുന്ന നിലപാടില്‍ എതിര്‍പക്ഷം ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. മേഴ്സി ജോയി ഉള്‍പ്പെടുന്ന പക്ഷത്തിനെതിരെ കൊന്നത്തടി കേന്ദ്രീകരിച്ചുള്ള ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നതായി ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് മേഖലയില്‍ ചില തല്‍പ്പര കക്ഷികള്‍ നോട്ടീസ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പഞ്ചായത്തിലെ ഇരുഗ്രൂപ്പുകള്‍ക്കും നേതൃത്വം കൊടുക്കുന്ന നേതാക്കള്‍ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി അങ്കം മുറുക്കിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ ചിലര്‍ക്ക് സീറ്റ് ഉറപ്പിക്കുന്നതിന് വേണ്ടി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കൊടുത്തിട്ടുള്ള ചില സീറ്റുകള്‍ വച്ചുമാറ്റുന്നതിന് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഘടക കക്ഷികള്‍ക്ക് മുന്‍ തെരഞ്ഞെടുപ്പില്‍ നല്കിയ സീറ്റുകള്‍ വിട്ടുകൊടുക്കണമെന്ന കെപിസിസി നിര്‍ദ്ദേശം അട്ടിമറിക്കാനുള്ള ശ്രമവും നടക്കുകയാണ്. ഏറ്റവും കൂടുതല്‍ വിമത ശല്യവും ഗ്രൂപ്പ് സമവാക്യങ്ങളും യുഡിഎഫ് കൂടാരത്തില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: