നടക്കാത്ത ഇറക്കുമതിയുടെ പേരില്‍ 6000 കോടി രൂപ ഹോങ്കോങ്ങിലേക്ക് കടത്തിയ സംഭവത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിലും ഉദ്യോഗസ്ഥരുടെ വീടുകളിലും സിബിഐ റെയ്ഡ്. ബിഒബിയുടെ അശോക് വിഹാര്‍ ബ്രാഞ്ചിലും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.കെ. ഗാര്‍ഗിന്റെയും ഫോറിന് എസ്ചെയ്ഞ്ച് ഓഫീസര്‍ ജൈനിഷ് ഡുബെയുടെയും വീടുകളിലുമാണ് സിബിഐ സംഘം പരിശോധന നടത്തിയത്. ബാങ്ക് ഓഫ് ബറോഡ അധികൃതരുടെ പരാതി പ്രകാരമായിരുന്നു നടപടി.
ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ അസ്വാഭാവികമായ കണക്കുകളാണ് അധികൃതരില്‍ സംശയം സൃഷ്ടിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നിവ ചുമത്തി സിബിഐ കേസെടുത്തു. ബാങ്ക് ഓഫ് ബറോഡയിലെ 59 കറണ്ട് അക്കൗണ്ടുകാരും പേരു പുറത്തുവിടാത്ത ഉദ്യോഗസ്ഥരും ചില വ്യക്തികളും കേസില്‍ പ്രതികളാണ്. സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: