കൊല്‍ക്കത്ത: ഫുട്ബോള്‍ മാന്ത്രികന് പെലെയെ സാക്ഷി നിര്‍ത്തി ഇന്ന് ഐഎസ്എല്ലില്‍ സൂപ്പര്‍ പോരാട്ടം. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും റണ്ണറപ്പുകളായ കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് തീ പാറും പോരാട്ടം അരങ്ങേറുക. രണ്ടാം സീസണില്‍ രണ്ട് കളികള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന്റെ കൊമ്പന്മാര്ക്കും അത്ലറ്റികോ കൊല്‍ക്കത്തക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്. സീസണില്‍ കേരളത്തിന്റെ ആദ്യ എവേ മത്സരമാണ് ഇന്ന്. അത്ലറ്റികോയുടെ ആദ്യ ഹോം മത്സരവും.
ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തപ്പോള്‍ രണ്ടാം കളിയില്‍ കഴിഞ്ഞ ദിവസം മുംബൈ സിറ്റിയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അത്ലറ്റികോ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന കളിയില്‍ ചെന്നൈയിന് എഫ്സിയെ 3-2ന് പരാജയപ്പെടുത്തി. രണ്ടാം കളിയില്‍ എഫ്സി ഗോവയുമായി 1-1ന് സമനില പാലിച്ചു.
കഴിഞ്ഞ ദിവസം മുംബൈസിറ്റിക്കെതിരായ കളിയില്‍ ഭാഗ്യം കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. പ്രതിരോധനിരയിലെ കരുത്തന് പീറ്റര്‍ റാമേജിനും ഗോളി ബെയ്വാട്ടറിനൊപ്പം പോസ്റ്റും ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തുകയായിരുന്നു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ മുംബൈ എഫ്സിക്കെതിരെ കോച്ച് പീറ്റര്‍ ടെയ്ലര് വരുത്തിയിരുന്നു. എന്നാല്‍ ഇത് ക്ലിക്കായില്ല. ഇന്ന് കൊല്‍ക്കത്തക്കെതിരെയുള്ള സൂപ്പര്‍ പോരാട്ടത്തിന് വേണ്ടി മുഹമ്മദ് റാഫി, ജോസെ കുരായിസ് തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ രണ്ട് കളികളിലും കളിച്ച 5-3-2 ശൈലിയില്‍ തന്നെയാകും ഇന്നും ബ്ലാസ്റ്റേഴ്സിനെ പീറ്റര്‍ ടെയ്ലര് കളത്തിലിറക്കുക.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും ഈ രീതിയിലാണ് ടീമിനെ വിന്യസിച്ചതെങ്കലും മുംബൈക്കെതിരെ ഇത് വിജയകരമായിരുന്നില്ല. കരുത്തരില്‍ കരുത്തരായ അത്ലറ്റികോ കൊല്‍ക്കത്തക്കെതിരെ ഇന്ന് വിക്ടര്‍ ഹെരേരക്ക് പകരം ജോസെ കുരായിസും മനന്ദീപ് സിങ്ങിന് പകരം മുഹമ്മദ് റാഫിയും കളത്തിലിറങ്ങാനാണ് സാധ്യത. എന്നാല്‍ മധ്യനിരയില്‍ പരിക്കേറ്റ പീറ്റര്‍ കാര്‍വാലോയുടെ കാര്യം സംശയത്തിലാണ്. വിക്ടര്‍ ഹെരേരക്കും മനന്ദീപ് സിംഗിനും തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേനയും ഇന്ന് പകരക്കാരനായെങ്കിലും മൈതാനത്ത് ഉണ്ടാവുമെന്നാണ് കരുതുന്നത്. ആദ്യ കളിയില്‍ പ്രതിരോധത്തില്‍ തിളങ്ങിയ മാര്‍ക്കസ് വില്ല്യംസിന് പകരം മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഗുര്‍വിന്ദര്‍ സിംഗായിരുന്നു പ്രതിരോധത്തില്‍.
മാര്‍ക്കസ് വില്ല്യംസിന് മധ്യനിരയിലായിരുന്നു ചുമതല. എന്നാല്‍ ഇന്ന് ഗുര്‍വിന്ദറിന് പകരം വില്ല്യംസിനായിരിക്കും പ്രതിരോധത്തില്‍ ആദ്യ പരിഗണന. നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ വില്ല്യംസും റാമേജും പെറോണും മിന്നുന്ന പ്രകടനമാണ് നടത്തിയിരുന്നത്. സെന്‍ട്രല്‍ ഡിഫന്‍ഡറായി ക്യാപ്റ്റന്‍ റാമേജും ഇടത്തും വലത്തുമായി വില്ല്യംസും പെറോണും ഇറങ്ങുന്നതോടെ പ്രതിരോധം ഭദ്രം. മുന്നേറ്റനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും ഗോള്‍ നേടാന്‍ കഴിയാതിരുന്ന ക്രിസ് ഡഗ്നലിന് പകരം സാഞ്ചസ് വാട്ടിനെ ആദ്യ ഇലവനില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. മികച്ച പ്രതിരോധവും മുന്നേറ്റവും സ്വന്തമായുണ്ടെങ്കിലും മധ്യനിരയില്‍ ചില പോരായ്മകളുണ്ട്. ഒരു മികച്ച പ്ലേ മേക്കറുടെ അഭാവം കഴിഞ്ഞ മത്സരത്തില്‍ നിഴലിച്ചുനിന്നു. ആദ്യ മത്സരത്തില്‍ ജോസെ കുരായിസ് ഈ റോള്‍ ഏറെക്കുറെ ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു. അതിനാല്‍ ഇന്ന് ജോസെ കുരായിനെ ആദ്യ ഇലവനില്‍ ഇറക്കാനാണ് സാധ്യത. മധ്യനിരിയില്‍ മെഹ്താബ് ഹൊസൈന്‍ പകരം പോര്‍ച്ചുഗല്‍ താരം ജാവോ കൊയിമ്പ്രയെയും കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഗോള്‍വലക്ക് മുന്നില്‍ ഇംഗ്ലീഷ് താരം സ്റ്റീവന്‍ ബെയ്വാട്ടര്‍ തെന്നയാകും കാവല്‍ നില്ക്കുക. മുംബൈ സിറ്റിക്കെതിരായ കളിയില്‍ ബെയ്വാട്ടറുടെ മികച്ച പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
മറുവശത്ത് അത്ലറ്റികോ ഡി കൊല്‍ക്കത്ത തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും ചില പ്രമുഖ താരങ്ങളുടെ അഭാവം അവര്‍ക്ക് തിരിച്ചടിയായേക്കും. ആദ്യ രണ്ട് എവേ മത്സരങ്ങള്‍ക്കുശേഷം സ്വന്തം മൈതാനത്താണ് ഇന്നത്തെ പോരാട്ടമെന്നത് അവര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 4-2-3-1 ശൈലിയിയില്‍ കളത്തിലിറങ്ങിയ കൊല്‍ക്കത്ത ഇന്നും ഇതേ രീതിയായിരിക്കും അവലംബിക്കുക. ചെന്നൈയിന് എഫ്സിക്കെതിരായ ആദ്യ കളിയില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയെ സ്ട്രൈക്കറാക്കി കളിച്ച അത്ലറ്റികോ ഗോവ എഫ്സിക്കെതിരെ കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായ ഇയാന്‍ ഹ്യൂമിനെയായിരുന്നു ഗോളടിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്. ആദ്യ മത്സരത്തിനിടെ ഹെല്‍ഡര്‍ പോസ്റ്റിഗക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം. ഇതോടെ ഹ്യൂമിന്റെ സ്ഥാനത്ത് ഇന്ത്യയുടെ ജപ്പാനീസ് വംശജന് അരാട്ട ഇസുമി ഇടംപിടിച്ചു. ഗോവക്കെതിരായ കളിയില്‍ ഇസുമി കളംനിറഞ്ഞു കളിക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ രണ്ട് കളിയിലും ആദ്യ ഇലവനില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം ബല്‍ജിത് സാഹ്നിയുടെ സേവനം കൊല്‍ക്കത്തക്ക് ലഭിക്കില്ല. ഗോവക്കെതിരായ കഴിഞ്ഞ കളിക്കിടെ ചുവപ്പ്കാര്‍ഡ് ലഭിച്ച സാഹ്നിക്ക് അടുത്ത രണ്ട് മത്സരങ്ങളില്‍ വിലക്കും കിട്ടി. സാഹ്നിക്ക് പകരം ആരാണ് കോച്ച് അന്റോണിയോ ലോപ്പസ് ഹെബ്ബാസിന്റെ മനസ്സില്‍ എന്നാണ് അറിയേണ്ടതുള്ളത്. ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് മധ്യനിരയില്‍ അത്ലറ്റികോയാണ് കരുത്തര്‍. സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി ബോര്‍ജെ ഫെര്‍ണാണ്ടസ്, ഗാവലിന്‍, എന്നിവര്‍ക്കൊപ്പം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി ജാവി ലാറ, അരാട്ട ഇസുമി തുടങ്ങിയവരും ഇറങ്ങിയേക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങിയ അര്മീന്ദര് സിംഗ് തന്നെയായിരിക്കും ഇന്നും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.
പ്രതിരോധം കാക്കാന്‍ ബോട്സ്വാന താരം ഒഫന്റ്സെ നാറ്റോ, ഇന്ത്യന്‍ താരങ്ങളായ റിനോ ആന്റോ, അര്‍ണാബ് മൊണ്ടല്‍ തുടങ്ങിയവരുടെ സേവനവും കൊല്‍ക്കത്തക്ക് ഇന്ന് ലഭിക്കില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ ഇവര്‍ ഉള്‍പ്പെട്ടതിനാലാണിത്. ഇതോടെ പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ ജോസ്മിക്കൊപ്പം ടിരി, അഗസ്റ്റിന് ഫെര്‍ണാണ്ടസ് എന്നിവരും ഡെന്‍സില്‍ ഫ്രാങ്കോയെ ഇറങ്ങിയേക്കും. എന്തായാലും സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരമായതുകൊണ്ട് അത്ലറ്റികോക്ക് തന്നെയാണ് നേരിയ മുന്‍തൂക്കമെങ്കിലും അവരെ കൊമ്പുകുത്തിക്കാന്‍ കേരളത്തിന്റെ കൊമ്പന്മാര് അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ വാശിയേറിയ ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: