ന്യൂദല്‍ഹി: സൂര്യനെല്ലി പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ പല അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് അതിന് ശ്രമിച്ചില്ലെന്ന് സുപ്രീംകോടതി. കേസിലെ മുഖ്യപ്രതി ധര്മരാജന് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ചോദ്യം.
സ്വന്തം ഇഷ്ടപ്രകാരമാണോ പെണ്‍കുട്ടി പോയതെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു. അതേസമയം, കേസിലെ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം നല്കാനവില്ലെന്നും അടുത്തവര്‍ഷം മാര്‍ച്ചില്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച 16 പേരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
കോതമംഗലത്തേക്ക് പെണ്‍കുട്ടി യാത്ര ചെയ്തത് ഒറ്റയ്ക്ക് കെഎസ്ആര്‍ടിസി ബസിലായിരുന്നു. സിനിമാ തിയറ്ററിലും പെണ്‍കുട്ടിയെ കൊണ്ടുപോയിട്ടുണ്ട്. എന്തുകൊണ്ട് അപ്പോഴൊന്നും പെണ്‍കുട്ടി എതിര്‍ത്തില്ലെന്ന് പ്രതികളുടെ അഭിഭാഷകന് വാദിച്ചു. ഇതോടെയാണ് രക്ഷപ്പെടാന്‍ ഇത്രയും അവസരം ഉണ്ടായിട്ടും എന്തുകൊണ്ട് ചെയ്തില്ലെന്ന് കോടതി ചോദിച്ചത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമായിരുന്നു പ്രതികളുടെ വാദം. പെണ്‍കുട്ടി തുടരെ തുടരെ മൊഴിമാറ്റുകയാണെന്നും അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: