കൊച്ചി: ശിവഗിരിയിലെ ഗുരുദേവന്റെ മഹാസമാധി മന്ദിരം തകര്‍ക്കാന്‍ പിഡിപി നേതൃത്വം ഗൂഢാലോചന നടത്തിയിരുന്നുവെന്നും ഇതറിയാമായിരുന്നതിനാല്‍ ശാശ്വതീകാനന്ദക്ക് മുസ്ലീം തീവ്രവാദികളുടേയും മറ്റു ചിലരുടേയും ഭീഷണിയുണ്ടായിരുന്നുവെന്നും അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ യുഡിഎഫ് -എല്‍ഡിഎഫ്് സര്‍ക്കാരുകള്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.
1995 ല്‍ ശിവഗിരിയിലുണ്ടായ പിഡിപി അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഭാസ്കരന് നമ്പ്യാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മുന്‍ എസ്.പി. കൃഷ്ണമൂര്‍ത്തി, അഡ്വ. സാംബശിവന്, തിരുവനന്തപുരം മുന്‍ റൂറല്‍ എസ്.പി ശങ്കര്‍ റെഡ്ഡി എന്നിവരുടെ മൊഴികളും ഇത് ശരിവക്കുന്നു.
കോടതിവിധിയുടെ പിന്‍ബലത്തില്‍ സ്വാമി പ്രകാശാനന്ദ മഠാധിപതിയായി ചുമതലയേറ്റടുക്കുന്നത് തടയാനാണ് മഹാസമാധി ബോംബ് വച്ച് തകര്‍ക്കാന്‍ പിഡിപി പദ്ധതിയിട്ടതത്രെ. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇത് അറിയുകയും സ്വാമി ശാശ്വതീകാനന്ദയെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ ശാശ്വതീകാനന്ദ പിഡിപി പ്രവര്‍ത്തകരോട് പിന്മാറാന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
മഹാസമാധി തകര്‍ക്കാനും ശിവഗിരിയില്‍ വന്‍ കലാപം സൃഷ്ടിക്കാനും നടന്ന ഗൂഢാലോചനയില്‍ സ്വാമി ശാശ്വതീകാനന്ദ പങ്കാളിയായിരുന്നുവെന്ന് പ്രചരിപ്പിക്കുമെന്ന് പിഡിപി നേതൃത്വം തുടര്‍ന്ന് സ്വാമിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
മഹാസമാധി മന്ദിരം തകര്‍ക്കാനുള്ള പിഡിപി ശ്രമങ്ങള്‍ (ബോംബുകള്‍ സ്ഥാപിക്കുന്നതും മറ്റും) നേരില്‍ കണ്ട മഠത്തിലെ അന്തേവാസിയും ശാശ്വതീകാനന്ദയുടെ സന്തത സഹചാരിയുമായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ രാജു പിന്നീട് ദുരൂഹ സാഹചര്യത്തില്‍ ഓടയില്‍ മരിച്ചുകിടക്കുന്നതായി കാണപ്പെടുകയായിരുന്നു. രാജു ഓടിച്ചിരുന്ന ആംബുലന്‍സിലാണ് സ്ഫോടകവസ്തുക്കള്‍ മഹാസമാധി മന്ദിരത്തിനു സമീപമെത്തിച്ചത് എന്നു കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.
രാജുവിനെ കൊലപ്പെടുത്തിയതാണെന്നും തനിക്കും ഇവരുടെ ഭീഷണിയുണ്ടെന്നും ശാശ്വതീകാനന്ദ പലരോടും വെളിപ്പെടുത്തിയിരുന്നു. ഭാസ്കരന് നമ്പ്യാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ 338, 339 പേജുകളില്‍ മഹാസമാധി മന്ദിരം തകര്‍ക്കാന്‍ പിഡിപി നടത്തിയ ഗൂഡാലോചനകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മഹാസമാധി മന്ദിരത്തിനകത്തേക്ക് പിഡിപി പ്രവര്‍ത്തകര്‍ ബോംബുകള്‍ കടത്തിയതെങ്ങനെയെന്നും കമ്മീഷന് കണ്ടെത്തിയിരുന്നു.
മഹാസമാധി മന്ദിരം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിഡിപിയെ പിന്തിരിപ്പിക്കണമെന്ന് സ്വാമി ശാശ്വതീകാനന്ദയോട് താനാണ് നിര്‍ദ്ദേശിച്ചതെന്ന് മുന്‍ എസ്.പി കൃഷ്ണമൂര്‍ത്തിയും വെളിപ്പെടുത്തുന്നു. ശിവഗിരിയില്‍ ഒരു വലിയ ദുരന്തം സൃഷ്ടിക്കുകയും അതിന്റെ ഉത്തരവാദിത്വം സ്വാമി പ്രകാശാനന്ദയുടേയും കൂട്ടരുടേയും തലയില്‍ കെട്ടിവെക്കുകയുമായിരുന്നു പിഡിപി ലക്ഷ്യമിട്ടത്. വി.എസ് അച്യുതാനന്ദന് ഉള്‍പ്പെടയുള്ള സിപിഎം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പിഡിപിയുടെ നീക്കങ്ങള്‍. ജസ്റ്റിസ് ഭാസ്കരന് നമ്പ്യാര്‍ കോയമ്പത്തൂര്‍ ജയിലിലെത്തി മദനിയെ കേസനേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷിച്ച തമിഴ്നാട് പോലീസ് സംഘത്തിലെ താമരക്കണ്ണ് എന്ന ഉദ്യോഗസ്ഥന് ശിവഗിരിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും പിന്നീട് വന്ന ഇടതു സര്‍ക്കാരും ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ പിഡിപിയുടേയും മദനിയുടേയും പങ്ക് തമസ്കരിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഒരന്വേഷണവും വേണ്ടെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ശിവഗിരിമഠം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഈ സംഭവ വികാസങ്ങളിലെല്ലാം പിന്നീട് അതീവ ദു:ഖിതനായിരുന്നു സ്വാമി ശാശ്വതീകാനന്ദ. നിരന്തരമായ ഭീഷണിയും ബ്ലാക്ക് മെയിലിങ്ങും മൂലം സ്വാമി അസ്വസ്ഥനുമായിരുന്നു.
ജലസമാധി സ്വാമി സ്വയം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് സ്വാമി സൂക്ഷ്മാനന്ദ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്. സ്വാമി ശാശ്വതീകാനന്ദയുടെ സന്തത സഹചാരിയായിരുന്ന സുഭാഷിന്റെ വെളിപ്പെടുത്തലും സ്വാമി സ്വയം ജലസമാധി തെരഞ്ഞെടുത്തുവെന്നാണ്. ജസ്റ്റിസ് ഭാസ്കരന് നമ്പ്യാര്‍ കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: