ലണ്ടന്‍: യൂറോ 2016 യോഗ്യതാ ഫുട്ബോളില്‍ ഒരൊറ്റ മത്സരവും തോല്ക്കാതെയും സമനിലപാലിക്കാതെയും ഇംഗ്ലണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഗ്രൂപ്പ് ഇയിലാണ് ഇംഗ്ലണ്ടിന്റെ അപരാജിത തേരോട്ടം അരങ്ങേറിയത്. യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ച ടീമുകളില്‍ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമും ഇംഗ്ലണ്ടാണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്നലെ ഇംഗ്ലണ്ട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിത്വാനിയയെ കീഴടക്കി.
സൂപ്പര്‍താരം വെയ്ന്‍ റൂണിയുടെ അഭാവത്തിലും കളംനിറഞ്ഞ ഇംഗ്ലണ്ട് പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എതിരാളികളേക്കാള്‍ മികവ് പുലര്‍ത്തി. കളിയുടെ 29-ാം മിനിറ്റില്‍ ഹാരി കെയ്ന്റെ പാസില്‍ നിന്ന് റോസ് ബാര്‍ക്ക്ലിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്സിന് പുറത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന ലിത്വാനിയ ഗോളിയെ മറികടന്ന് പോസ്റ്റില്‍തട്ടി വലയില്‍ കയറി. ഇതിന് മുമ്പ് ഹാരി കെയ്ന്റെ രണ്ട് ഷോട്ടുകള്‍ ലിത്വാനിയ ഗോളി രക്ഷപ്പെടുത്തിയിരുന്നു. അഞ്ച് മിനിറ്റിനുശേഷം ഇംഗ്ലണ്ട് സെല്‍ഫ് ഗോളിന്റെ സഹായത്തോടെ ലീഡ് ഉയര്‍ത്തി. ആഡം ലല്ലാനയുടെ പാസ് സ്വീകരിച്ച് ഹാരി കെയ്ന്‍ പായിച്ച ഇടംകാലന്‍ ഷോട്ട് ഇടത്തേ പോസ്റ്റില്‍ത്തട്ടിത്തെറിച്ചു. ഇത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ലിത്വാനിയന്‍ താരം അര്ലോസ്കിസിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു. ഇതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 2-0ന്റെ ലീഡ് നേടി.
പിന്നീട് കളിയുടെ 62-ാം മിനിറ്റില്‍ കെയ്ല്‍ വാക്കറുടെ പാസില്‍ നിന്ന് ചേംബര്‍ലെയ്നും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. യൂറോ യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തില്‍ എല്ലാ കളികളും വിജയിക്കുന്ന ആറാമത്തെ ടീമാണ് ഇംഗ്ലണ്ട്. മുന്‍പ് ഫ്രാന്‍സ് (രണ്ട് തവണ), ചെക്ക് റിപ്പബ്ലിക്ക്, സ്പെയിന്, ജര്‍മ്മനി എന്നീ ടീമുകളാണ് 100 ശതമാനം വിജയവുമായി യോഗ്യതനേടിയിട്ടുള്ളത്. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 1-0ന് എസ്റ്റോണിയയെ പരാജയപ്പെടുത്തി. ഇഞ്ചുറിസമയത്ത് റാഗ്നര്‍ ക്ലാവ്നര് സമ്മാനിച്ച സെല്‍ഫ് ഗോളാണ് സ്വിസിന് വിജയം നേടിക്കൊടുത്തത്. മറ്റൊരു കളിയില്‍ സ്ലോവനിയ 2-0ന് സാന്‍ മരിനോയെ കീഴടക്കി പ്ലേ ഓഫിന് യോഗ്യത നേടി.
ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയവരും മുന്‍ ചാമ്പ്യന്മാരായ സ്പെയിനും വിജയം. എവേ മത്സരത്തില്‍ കരുത്തരായ ഉക്രെയിനെയാണ് സ്പാനിഷ് പട കീഴടക്കിയത്. 21-ാം മിനിറ്റില്‍ പെരസ് മാര്‍ട്ടിനസ് വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്ലോവാക്യ അവസാന മത്സരത്തില്‍ ലക്സംബര്‍ഗിനെതിരെ 4-2ന്റെ വിജയം നേടി. സ്ലോവാക്യക്ക് വേണ്ടി ഹാംസിക്ക് ഇരട്ട ഗോള്‍ നേടി. സ്പെയിനിനോട് പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്തുള്ള ഉക്രെയിന് പ്ലേ ഓഫിന് യോഗ്യത നേടി.
ഗ്രൂപ്പ് ജിയില്‍ ചാമ്പ്യന്മാരായ ആസ്ട്രിയയുടെ കുതിപ്പ് തുടര്‍ന്നു. അവസാന മത്സരത്തില്‍ ലിച്ചന്‍സ്റ്റെയിനെ 3-0ന് ആസ്ട്രിയ തകര്‍ത്തു. യോഗ്യതാ റൗണ്ടില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ആസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. കളിച്ച പത്ത് മത്സരങ്ങളില്‍ 9 വിജയവും ഒരു സമനിലയും അവര്‍ക്ക് സ്വന്തം. മറ്റൊരു മത്സരത്തില്‍ മോണ്ടനഗ്രോയെ 2-0ന് പരാജയപ്പെടുത്തി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി റഷ്യയും ബര്‍ത്ത് ഉറപ്പിച്ചു. മോള്‍ഡോവയെ 2-0ന് പരാജയപ്പെടുത്തി സ്വീഡന് പ്ലേ ഓഫിനും അര്‍ഹത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: