മുംബൈ: ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്നലെ മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് എലാനോയും സംഘവും വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം ഗോവ എഫ്സിക്കെതിരെ ഹാട്രിക്ക് നേടിയ സ്റ്റീവന്‍ മെന്‍ഡോസയാണ് ചെന്നൈയിന് എഫ്സിയുടെ രണ്ട് ഗോളുകളും നേടിയത്.
സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ സിറ്റി എഫ്സി കോച്ച് നിക്കോളാസ് അനല്‍ക്ക ആറ് മാറ്റങ്ങളാണ് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ നടത്തിയത്.
ഡാരന്‍ ഡിയ, ഐറ്റര്‍, സരണ്‍ സിങ്, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, സുഭാഷ്, ദേബ്ജിത് മജുംദാര്‍ എന്നിവര്‍ക്ക് പകരം അശുതോഷ് മെഹ്ത, സെലിം ബെനാക്കര്, സുനില്‍ ഛേത്രി, ഫ്രെഡ്രിക് പിക്വിയോനെ, ഫനായി ലാല്ചുംമാവിയ, സുബ്രതാപോള്‍ എന്നിവര്‍ ഫസ്റ്റ് ഇലവനില്‍ ഇടംപിടിച്ചു. അതേസമയം ചെന്നൈയിന് ടീം ഒരു മാറ്റം മാത്രമാണ് വരുത്തിയത്. പ്രതിരോധനിരയില്‍ ബെര്‍ണാഡ് മെന്‍ഡിക്ക് പകരം അലസ്സാന്‍ഡ്രോ പൊറ്റന്‍സ ഇറങ്ങി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി 4-3-3 ശൈലിയിലാണ് മുംബൈ ഇന്നലെ കളത്തിലിറങ്ങിയത്. സോണി നോര്‍ദ, പിക്വിയോനോ, ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛേത്രി എന്നിവര്‍ സ്ട്രൈക്കര്മാരായപ്പോള് മധ്യനിരയില്‍ ക്രിസ്റ്റിയന്‍ ബുസ്റ്റാസ്, പ്രദേശ് ശിരോദ്കര്, സെലിം ബെനാക്കര് എന്നിവര്‍ കളിനിയന്ത്രിക്കാനിറങ്ങി.
കളി തുടങ്ങി രണ്ട് മിനിറ്റ് ആയപ്പോഴേക്കും മുംബൈക്ക് ആദ്യ കോര്‍ണര്‍ ലഭിച്ചു. നോര്‍ദ എടുത്ത കിക്കിന് സുനില്‍ ഛേത്രി തലവച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. ആറാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിയുടെ സ്റ്റീഫന്‍ മെന്‍ഡോസ ബോക്സിന് പുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ലോങ്റേഞ്ചര്‍ മുംബൈ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന് എലാനോ എടുത്ത കോര്‍ണര്‍ മുംബൈ പ്രതിരോധനിര ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തിയെങ്കിലും പന്ത് ലഭിച്ചത് ഹര്‍മന്‍ജ്യോത് ഖബ്രക്ക്. ഖബ്രയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. 17-ാം മിനിറ്റില്‍ സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ എലാനോ തോയ്സിംഗിന് ബോക്സിനുള്ളിലേക്ക് പാസ് നല്‍കിയെങ്കിലും ഷോട്ട് പുറത്തേക്ക് പറന്നു. 27-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് റാഫേല്‍ അഗസ്റ്റൂസോ പായിച്ച ഷോട്ട് മുംബൈ ഗോളി സുബ്രതാ പോള്‍ വീണുകിടന്ന് രക്ഷപ്പെടുത്തി.
തൊട്ടുപിന്നാലെ സ്റ്റീവന്‍ മെന്‍ഡോസയുടെ ഒരു ശ്രമം ക്രിസ്റ്റിയന്‍ ബുസ്റ്റാസ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 32-ാം മിനിറ്റില്‍ മുംബൈക്കും അവസരം ലഭിച്ചു. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച ഫനായി നല്കിയ ക്രോസ് പിക്വിയോനെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് പറന്നത് പുറത്തേക്ക്. 41-ാം മിനിറ്റില്‍ സുന്ദരമായ നീക്കത്തിനൊടുവില്‍ പന്തുമായി ബോക്സില്‍ കടന്ന സോണി നോര്‍ദെ ഷോട്ട് ഉതിര്‍ത്തെങ്കിലും ചെന്നൈയിന് പ്രതിരോധനിരതാരം വാഡൂ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് എലാനോ എടുത്ത ഫ്രീകിക്ക് മുംബൈ ഗോളി ഉയര്‍ന്നുചാടി കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി തീര്‍ന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നൈയിന് എഫ്സിക്ക് ഫ്രീകിക്ക്. എലാനോയുടെ കിക്ക് നേരെ ഗോളിയുടെ കയ്യിലേക്ക്. 50-ാം മിനിറ്റില്‍ മുംബൈയുടെ സോണി നോര്‍ദെ പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്. പത്ത് മിനിറ്റിനുശേഷം ചെന്നൈയിന് എഫ്സി ലീഡ് നേടി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈ പ്രതിരോധം കാണിച്ച അലസതയാണ് ഗോളില്‍ കലാശിച്ചത്. എലാനോ എടുത്ത ഫ്രീകിക്ക് മുംബൈ പ്രതിരോധം ഹെഡ്ഡ് ചെയ്ത് അകറ്റിയെങ്കിലും പിന്നീട് സ്വന്തം ബോക്സിന് മുന്നിലിട്ട് തട്ടിക്കളിച്ചു. ഇതിനിടെ പന്ത് പിടിച്ചെടുത്ത എലാനോ ബോക്സില്‍ പ്രവേശിച്ചപ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എലാനോക്ക് അനായാസം ഗോള്‍ വലയില്‍ പന്തെത്തിക്കാന്‍ കഴിയുമായിരുന്നെങ്കിലും ഗോളിയെ കബളിപ്പിച്ച് ഒപ്പമുണ്ടായിരുന്ന സ്റ്റീവന്‍ മെന്‍ഡോസക്ക് പാസ് നല്കി. മെന്‍ഡോസക്ക് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമാണുണ്ടായിരുന്നത്.
അലസതക്ക് മുംബൈ കൊടുക്കേണ്ടിവന്ന കനത്ത വിലയായിരുന്നു അത്. ആറ് മിനിറ്റിനുശേഷം മെന്‍ഡോസ ചെന്നൈയിന് ടീമിന്റെ ലീഡ് ഉയര്‍ത്തി. എലാനോ നല്കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈ പ്രതിരോധത്തിന് ഇത്തവണയും പിഴച്ചു. കിട്ടിയ അവസരം മുതലെടുത്ത് ജയേഷ് റാണെ പറത്തിയ ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന് ക്രോസ് ബാറില്‍ത്തട്ടി മടങ്ങി. റീബൗണ്ട് വന്ന പന്ത് നല്ലൊരു ഹെഡ്ഡറിലൂടെ മെന്‍ഡോസ ഗോളി സുബ്രതാ പോളിനെ മറികടന്ന് വലയിലെത്തിച്ചു. പിന്നീട് അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാനായി മുംബൈ സിറ്റി താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചെന്നൈയിന് പ്രതിരോധം വഴങ്ങാതിരുന്നതോടെ അവരുടെ സ്വപ്നങ്ങളും കരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: