കൊച്ചി: അമ്പത്തിയൊമ്പതാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം പാലക്കാട് മുന്നില്‍. 11 സ്വര്‍ണ്ണവും 10 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 189 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് കുതിക്കുന്നത്. 7 സ്വര്‍ണ്ണവും 11 വെള്ളിയും എട്ട് വെങ്കലവുമടക്കം 160 പോയിന്റുമായി എറണാകുളം രണ്ടാമതും രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമടക്കംേ 92.5 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
മീറ്റിന്റെ ആദ്യ ദിനം ആറ് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. അണ്ടര്‍-14 പെണ്‍കുട്ടികളുടെ ട്രയാത്ലണില് മലപ്പുറം കടകശേരി ഐഡിയല്‍ സ്കൂളിന്റെ പ്രഭാവതി പി.എസ് (1485 പോയിന്റ്) അണ്ടര്‍-16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ ഇടുക്കിയുടെ സാന്ദ്ര എസ്. നായര്‍ (6:55.09 സെക്കന്റ്), അണ്ടര്‍ -18 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാടിന്റെ ബബിത. സി (4:45.23 സെക്കന്റ്), അണ്ടര്‍-16 ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ പാലക്കാടിന്റെ ശ്രീരാഗ്. പി (5:56.89 സെക്കന്റ്), അണ്ടര്‍-18 ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ പാലക്കാടിന്റെ തന്നെ അജിത്. പി.എന്‍ (8:54.07 സെക്കന്റ്), ഹൈജമ്പില്‍ എറണാകുളത്തിന്റെ ജിയോ ജോസ് (2.07 മീറ്റര്‍) എന്നിവരാണ് ആദ്യദിനത്തിലെ റെക്കോഡ് നേട്ടക്കാര്‍.
അണ്ടര്‍-18 ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ അഭിജിത് കെ. പ്രസാദും നിലവിലെ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി. മീറ്റിലെ വേഗതയേറിയ താരങ്ങളായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ടസ് കോളജിന്റെ ജോസഫ് ജോയും (10.78 സെക്കന്റ്) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് മേഴ്സി കോളജിന്റെ എം.അഖിലയും (12.44 സെക്കന്റ്) തെരഞ്ഞെടുക്കപ്പെട്ടു.
14 ജില്ലകളില്‍ നിന്നുള്ള 1600 താരങ്ങള്‍ പങ്കെടുക്കുന്ന ത്രിദിന മീറ്റ് മുന്‍ കാലിക്കറ്റ് സര്‍വ്വകലാശാല കായിക പരിശീലകന് എസ്.എസ് കൈമള്‍ ഉദ്ഘാടനം ചെയ്തു. മീറ്റ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: