കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം തെരഞ്ഞെടുപ്പ് സഖ്യത്തില്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട്ട് സിപിഎം, സിപിഐ, കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ സംയുക്തമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രമാണെന്നാണറിയപ്പെടുന്നത്.
സംഘടനയുടെ രണ്ട് സംസ്ഥാന അമീറുകളായിരുന്ന ടി.കെ. അബ്ദുല്ല, കെ.എന്‍.അബ്ദുല്ല മൗലവി എന്നിവര്‍ ഇവിടത്തുകാരായിരുന്നു. ഈ പഞ്ചായത്തിലും സിപിഎം ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ കൂട്ടുകെട്ടിലേര്പ്പെട്ടിരിക്കുകയാണ്.
ആകെയുള്ള വാര്‍ഡുകളില്‍ 1,7,18,19 വാര്‍ഡുകളില്‍ സിപിഎം പിന്തുണയോടെയാണ് വെല്‍ഫെയര്‍പാര്‍ട്ടി മത്സരിക്കുന്നത്. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലും വെല്‍ഫെയര്‍പാര്‍ട്ടി രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.
ഇവിടെയും സിപിഎം, ഐഎന്‍എല്‍, റഹീം ലീഗ് എന്നുവരുമായാണ് വെല്‍ഫെയര്‍പാര്‍ട്ടി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്.
കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ ഇടത് മുന്നണി മത്സര രംഗത്തില്ല. പൗരമുന്നണിയായാണ് സിപിഎം മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കാനാണ് സിപിഎം പാര്‍ട്ടി ചിഹ്നവും കൊടിയും ഉപേക്ഷിച്ച് പൗരമുന്നണിയായി മാറിയിരിക്കുന്നത്. ഇവിടെ രണ്ട് സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതെന്ന് വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി ജന്മഭൂമിയോട് പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി എന്ന പേരില്‍ മത്സരിച്ചപ്പോള്‍ തങ്ങള്‍ക്ക് രണ്ട് സീറ്റാണ് കിട്ടിയതെന്നും ഇത്തവണ വിജയിക്കുന്ന സീറ്റുകളില്‍ വന്‍വര്‍ദ്ധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ പ്രാദേശിക സഖ്യങ്ങങ്ങളാണുണ്ടാക്കിയിരിക്കുന്നത്. അരിക്കുളം, നൊച്ചാട്, നടുവണ്ണൂര്‍,അത്തോളി, ബാലുശ്ശേരി, കുന്ദമംഗലം, ഫറോക്ക് എന്നിവിടങ്ങളിലും പാര്‍ട്ടി മത്സരിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
പുതുതായി രൂപീകരിച്ച മുക്കം മുനിസിപ്പാലിറ്റിയിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലാണ് സിപിഎം മത്സരിക്കുന്നത്. ഇവിടുത്തെ 18,19,21 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 18-ാം വാര്‍ഡ് പട്ടികജാതി സംവരണമാണെങ്കില്‍ 19, 20, 21 വാര്‍ഡുകളില്‍ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി എന്നീ സംഘടനകളുടെ നേതാക്കളാണ് മത്സരിക്കുന്നത്. നിലവില്‍ മുക്കം പഞ്ചായത്ത് ഭരണസമിതി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് ഭരണം നടത്തിയത്.
സ്വതന്ത്രരെ പിന്തുണക്കുന്നു എന്ന വ്യാഖ്യാനവുമായാണ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ സിപിഎം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ എസ്ഡിപിഐയുടെ പിന്തുണയും സഖ്യത്തിനുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയായാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നത്.
ന്യൂനപക്ഷ വര്‍ഗ്ഗീയ വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് ജമാഅത്തെ ഇസ്ലാമി സഖ്യം സിപിഎം രൂപപ്പെടുത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ശക്തികേന്ദ്രമായ പൊറ്റശ്ശേരിയില്‍ സംഘടന സിപിഎമ്മിനെ സഹായിക്കുന്നു. മുക്കം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കാനാണ് ജമാഅത്ത് ഇസ്ലാമി പിന്തുണയോടെ സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: