മൂവാറ്റുപുഴ: ജനപക്ഷത്തില്‍ നില്ക്കുന്ന മുന്നണിയും പ്രതികള്‍ സ്ഥാനാര്‍ത്ഥികളായ മുന്നണിയും തമ്മിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
മൂവാറ്റുപുഴ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനുവേണ്ടിയാണ് എന്‍ഡിഎ മുന്നണി ജനപക്ഷത്തോടൊപ്പം നിന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് തേടുന്നത്. എന്നാല്‍, പ്രതികളായവരാണ് തങ്ങളുടെ പാര്‍ട്ടിയിലുള്ളതെന്നും അവരില്ലെങ്കില്‍ മത്സരിക്കുവാന്‍ കഴിയില്ലെന്ന സിപിഎം സെക്രട്ടറിയുടെ പ്രസ്താവന തെളിയിക്കുന്നത് വികസനമല്ല അക്രമ രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുന്നു. രാഷ്ട്രീയ അയിത്തമാണ് കേരളത്തില്‍ ഇപ്പോള്‍ നടമാടുന്നത്. ബിജെപിയുടെ നേതാക്കളെ കണ്ടാലും പ്രധാനമന്ത്രിയെ കണ്ടാലും അവരെ രാഷ്ട്രീയ അയിത്തത്തിന്റെ പേരില്‍ മാധ്യമവിചാരണയും ഭ്രഷ്ട് കല്‍പ്പിക്കലും നടത്തി സമൂഹത്തില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു. മഹാരഥന്മാരായ ശ്രീനാരായണഗുരുദേവന്‍, അയ്യങ്കാളി, പണ്ഡിറ്റ്കറുപ്പന്‍, മന്നത്ത് പത്മനാഭന്, ആര്.ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നവോത്ഥാന പ്രക്ഷോഭം നടത്തിയ നാടായ കേരളത്തില്‍ സദാചാര മുന്നണികളുടെ രാഷ്ട്രീയ അയിത്തത്തിനെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും വരാന്‍പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ട്രയല്കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.കെ.ദിലീപ്കുമാര് അദ്ധ്യക്ഷത വഹിച്ചു.
കേരള കേണ്‍ഗ്രസ്(പിസി) ചെയര്മാന് അഡ്വ.പി.സി.തോമസ്, വ്യവസായസെല്‍ സംസ്ഥാനാദ്ധ്യക്ഷന്‍ എന്‍.അജിത്ത്, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.കെ.ആര്.രാജഗോപാല്‍, കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ലിയോണല്‍ ജോസ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍മാത്യു, മണ്ഡലം നേതാക്കളായ ടി.ചന്ദ്രന്, എന്‍.അജീവ്, എസ്.ബിജുമോന് വാളകം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദീപക്.എസ്.നായര്‍, സെക്രട്ടറി ആര്.ജയറാം, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ എം.കെ.അഭിലാഷ്(പാലക്കുഴ), രാജേഷ് താണിയേലി (പായിപ്ര), ടി.ടി.സിസില്‍ (ആവോലി), കെ.കെ.ദിലീപ് (ആയവന)എന്നിവര്‍ സംസാരിച്ചു. നഗരസഭയുള്‍പ്പെടെ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: