തിരുവനന്തപുരം: മലപ്പുറത്ത് ലീഗിനെതിരേ മത്സരിക്കുന്നത് സാമ്പാര്‍ മുന്നണിയാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മിക്ക വാര്‍ഡുകളിലും ലീഗിനെ എതിര്‍ക്കാന്‍ ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച ജനഹിതം-സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പാര്‍ മുന്നണിയില്‍ കോണ്ഗ്രസുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ അച്ചടക്കലംഘനത്തിന്റെ പ്രശ്നമുണ്ട്. മലപ്പുറത്ത് 25-ഓളം പഞ്ചായത്തുകളില്‍ ലീഗ് സഖ്യമില്ലാതെ മത്സരിക്കുന്നത് വസ്തുതയാണ്. അവിടങ്ങളില്‍ പാര്‍ട്ടിയുടെ കോണി ചിഹ്നത്തില്‍ തന്നെയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. എതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് മറ്റു പാര്‍ട്ടികള്‍ തീരുമാനിക്കട്ടെ.
യുഡിഎഫിലെ അനൈക്യം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയത് മലപ്പുറത്താണ്. അതിന് കാരണം യുഡിഎഫ് നേതാക്കള്‍ വിലയിരുത്തട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്-ലീഗ് മല്‍സരം നടക്കുന്ന സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് എല്ലാവരും ചെയ്യുന്നത് ഞാന്‍ ചെയ്യുമെന്നായിരുന്നു പ്രതികരണം. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് പാര്ട്ടിക്കാര് പോവുന്നതു കൊണ്ട് കുഴപ്പമില്ല, അതാണ് സൗഹൃദ മല്‍സരമെന്നും അദ്ദേഹം പറഞ്ഞു.
വിമതരുടെ പ്രശ്നം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും. കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ പ്രശ്നങ്ങള്‍ മാറും. പൊതുവായെടുക്കുന്ന തീരുമാനത്തിന് എതിരായി വ്യക്തികള്‍ തീരുമാനമെടുക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. വെള്ളാപ്പള്ളി ബിജെപി ബാന്ധവം യുഡിഎഫിനെ ബാധിക്കില്ല. ഇപ്രാവശ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്നങ്ങളില്‍ മാത്രമൊതുങ്ങാതെ കുറേക്കൂടി രാഷ്ട്രീയപരമായ പോരാട്ടമാണ്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് മുന്നണി സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: