മുഹമ്മ: ദമ്പതികളേയും മക്കളേയും മര്‍ദിച്ച് അവശരാക്കിയ ശേഷം മോഷ്ടാക്കള്‍ യുവതിയുടെ കഴുത്തില്‍ കിടന്ന ഒന്നരപവന്റെ മാലയും മൊബൈല്‍ ഫോണുകളും അപഹരിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ലൂഥറന്‍സ് കോമ്പൗണ്ട് വീട്ടില്‍ രത്നബാബു(45), ഭാര്യ രജനി(39), മക്കളായ അമല്‍ബാബു, അംബരീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
രത്നബാബുവിന്റെ വയറിനും കൈകാലുകള്‍ക്കും പരിക്ക്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രജനിയുടെ കഴുത്തില്‍ കിടന്ന മാലയാണ് പൊട്ടിച്ചെടുത്തത്.
രജനി ബഹളം വെച്ചതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ കിടന്ന മക്കളും ഓടിയെത്തി. മോഷ്ടാക്കളുടെ പക്കല്‍ നിന്നും മാലയും മൂന്നുമൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്.
മോഷ്ടാക്കളില്‍ ഒരാള്‍ തോര്‍ത്തും മറ്റെയാള്‍ കാവിമുണ്ടും ഉപയോഗിച്ച് മുഖം മറച്ചിരുന്നതായി വീട്ടുകാര്‍ പോലീസിന് മൊഴിനല്‍കി. മുഖം മറച്ചിരുന്ന കാവി മുണ്ട് പിന്നീട് പോലീസ് വീടിന്റെ സമീപത്ത് നിന്നും കണ്ടെടുത്തു. പാന്തേഴം ജംഗ്ഷന് സമീപത്തെ രണ്ടുവീടുകളിലും കവര്‍ച്ചാശ്രമം നടന്നതായി കണ്ടെത്തി.
മാരാരിക്കുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബൈക്ക്
മോഷണം പോയി
മുഹമ്മ: കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി. മുഹമ്മ പഞ്ചായത്ത് 10-ാം വാര്‍ഡില്‍ സ്രായില്‍ എസ് കെ വിജയകുമാറിന്റെ മകന് സുധീഷിന്റെ കെ എല്‍-32-സി-1982 നമ്പര്‍ ഹോണ്ടാബൈക്കാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ലോക്ക് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ബൈക്ക് അപഹരിച്ചത്. മുഹമ്മ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: