വിജയദശമി വിജയത്തിന്റെ ഉത്സവമാണ്. ഇത് അസത്യത്തിനുമേല്‍ സത്യത്തിന്റേയും അനീതിയുടെമേല്‍ ന്യായത്തിന്റെയും ദുരാചാരത്തിന്റെ മേല്‍ സദാചാരത്തിന്റേയും തമോഗുണത്തിന്റെ മേല്‍ ദൈവിക ഗുണത്തിന്റേയും തിന്മയ്ക്കുമേല് നന്മയുടേയും ഭോഗത്തിനുമേല് വിരക്തിയുടെയും ആസുരികതയുടെമേല് ദൈവികതയുടെയും വിജയത്തിന്റെ ഉത്സവമാണ്.
ഭാരതീയ സംസ്കൃതിയില്‍ ഉത്സവങ്ങളുടെ നിറമുള്ള ശൃംഖല കോര്‍ത്തിണക്കിയിട്ടുണ്ട്. ഓരോ ഉത്സവവും ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ജനങ്ങള്‍ ഉത്സവങ്ങള്‍ സന്തോഷത്തോടെ ആഘോഷിക്കുന്നുണ്ടെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന സന്ദേശങ്ങളോട് ഉദാസീനത കാണിക്കുന്നു. വിജയദശമി അഥവാ ദസ്റ ആശ്വിനമാസത്തിലെ ശുക്ലപക്ഷത്തിലെ ദശമിയിലാണ് ആഘോഷിക്കുന്നത്. ശ്രീരാമന് രാക്ഷസരാജാവായ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായും ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായുമാണ് വിജയദശമി ആഘോഷിക്കുന്നത്. അതോടൊപ്പം തന്നെ ഈ ഉത്സവത്തിന്റെ സന്ദേശം എന്തെന്നതിനെപ്പറ്റിയും ആലോചിക്കണം.
ഭാരതീയ സംസ്കാരം എപ്പോഴും ശക്തിയെയാണ് ഉപാസിക്കുന്നത്. ശക്തിയില്ലാതെ ഒരിക്കലും വിജയിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഹിന്ദുക്കളുടെ എല്ലാ ദേവതകളും ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ ധരിച്ച് കാണപ്പെടുന്നത്. ആസുരശക്തികളെയും ദുഷ്ടശക്തികളെയും ഉന്മൂലനം ചെയ്ത് ധര്‍മ്മം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ശക്തിയെ ഉപാസിക്കേണ്ടത് ഒരു ആവശ്യമാണ്. ഈ സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് വിജയദശമി ദിവസത്തില്‍ ആയുധപൂജ നടത്തുന്നത്.
ഒരു പുരുഷന് എത്രത്തോളം ഉത്തമനാകാം എന്നതിന്റെ ഉദാഹരണമാണ് ഭഗവാന് ശ്രീരാമചന്ദ്രന്. സത്യം, മര്യാദ, വിവേകം, പ്രേമം, ത്യാഗം എന്നീ ഗുണങ്ങളുടെ പരമകാഷ്ഠയാണ് ശ്രീരാമന്. അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ക്കുശേഷവും ഭാരതീയര്‍ ശ്രീരാമനെ പൂജിക്കുന്നത്; അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ പാടുന്നത്. ശ്രീരാമന് മര്യാദാപുരുഷോത്തമനാണ്; എന്നാല്‍ രാവണനാകട്ടെ അഹങ്കാരം, ദുഷ്ടത, സ്വാര്‍ത്ഥത, അത്യാചാരം എന്നിവയുടെ പ്രതീകമാണ്.
ഓരോരുത്തരുടെയും ഉള്ളില്‍ രാവണനും രാമനും ഉണ്ട്. ഇവ രണ്ടും തമ്മില്‍ എല്ലായിപ്പോഴും സംഘര്‍ഷം നടക്കുന്നു. നമ്മുടെ ഉള്ളിലുള്ള അഹങ്കാരിയായ രാവണനെ പരാജയപ്പെടുത്തി വിവേകിയായ രാമനെ വിജയിപ്പിക്കാമെന്ന് വിജയദശമി വേളയില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.
നമ്മുടെ രാഷ്ട്രജീവിതത്തിലും രാമനും രാവണനും ഉണ്ട്. ചിലപ്പോഴൊക്കെ ഇത് മാരീചനെപ്പോലെ സ്വര്‍ണ്ണമാനിന്റെ രൂപംധരിച്ച് നമ്മെ ആകര്‍ഷിക്കുന്നു; ശൂര്‍പ്പണഖയെപ്പോലെ സുന്ദരിയായി വരുന്നു; അല്ലെങ്കില്‍ ഖരദൂഷണന്മാരെപ്പോലെ തീവ്രവാദികളായി വന്ന് നമ്മുടെ പ്രാചീന സംസ്കാരത്തിനെതിരെ തുറന്ന യുദ്ധം നടത്തുന്നു. നമ്മുടെ സാംസ്കാരിക മൂല്യങ്ങളെ നശിപ്പിക്കുന്നു; നമ്മുടെ സാംസ്കാരിക പ്രതീകങ്ങളെ നശിപ്പിക്കുന്നു; അവ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മഹദ്വ്യക്തികളെ അപായപ്പെടുത്തുന്നു. ഇങ്ങനെയുള്ള രാഷ്ട്രവിഘാതശക്തികളെ പരാജയപ്പെടുത്തുന്നതിനുവേണ്ടി എല്ലാ രാഷ്ട്രസ്നേഹികളെയും ധര്മ്മസ്നേഹികളെയും സംസ്കൃതി സംരക്ഷകരെയും ഒരുമിച്ചുചേര്‍ത്ത് സംഘടിത ശക്തികൊണ്ടാണ് ഭഗവാന് രാമന് രാവണനെയും മറ്റ് ആസുരിക ശക്തികളെയും പരാജയപ്പെടുത്തിയത്.
ശ്രീരാമന്റെ ഈ വിജയത്തിന് പിന്നില്‍ സംഘടിത രാഷ്ട്രശക്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം ശ്രീരാമന്റെ സ്വഭാവമഹിമയ്ക്കും ഉണ്ട്. ഹിന്ദുജീവിതമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍, സ്വഭാവമഹിമയുള്ള ചരിത്രപുരുഷന്മാരാല്‍ സൃഷ്ടിക്കപ്പെടുന്ന സംഘടിത ശക്തിയിലൂടെ രാവണനെപ്പോലുള്ള ആസുരികശക്തികളെ പരാജയപ്പെടുത്തി നമുക്ക് വിജയിക്കാന്‍ സാധിക്കും. ഇത്തരം രാവണന്മാര് ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങി നില്ക്കുന്നില്ല. മറിച്ച് സമൂഹത്തെ മുഴുവന്‍ ഇവര്‍ തങ്ങളുടെ അതിക്രമങ്ങള്‍ക്ക് വിധേയമാക്കുന്നു. അതിനാല്‍ രാജ്യം മുഴുവനും ഓരോ കേന്ദ്രത്തിലും സംഘടിത ജനശക്തി ഉയരണം. ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ ഇത്തരത്തിലുള്ള രാമസൈന്യം സജ്ജമാകണം. അതുവഴി നമുക്ക് നമ്മുടെ ധര്‍മ്മത്തെയും സനാതന സംസ്കൃതിയെയും സംരക്ഷിക്കാന്‍ സാധിക്കും. ഇതാണ് വിജയദശമി നല്കുന്ന സന്ദേശം.
വ്യത്യസ്ത യുഗങ്ങളില്‍ രാവണന് വിഭിന്നമുഖമാണ്. ആധുനികയുഗത്തില്‍, ലോകത്തിലെ ഓരോ രാജ്യത്തിനും നേര്‍ക്ക് തീവ്രവാദമാകുന്ന സുരസ വായുംപിളര്‍ന്ന് നില്‍ക്കുകയാണ്. അതോടൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ, ജാതിവാദം, വിഘടനവാദം തുടങ്ങിയ നിരവധി നിരവധി പ്രശ്നങ്ങള്‍ രാഷ്ട്രത്തിന് വെല്ലുവിളിയായി ഉയര്ന്നുനില്ക്കുന്നു.
ഇവയെയൊക്കെ നേരിടുന്നതിനുവേണ്ടി, രാമനെപ്പോലെ പരിമിതമായ വിഭവങ്ങളെ യഥായോഗ്യം ഉപയോഗിക്കുകയും, നമ്മുടെ ശക്തിയെ ഉപയോഗപ്പെടുത്തുകയും വേണം. ഇന്നത്തെ സാഹചര്യത്തില്‍ ഈ വെല്ലുവിളികള്‍ നേരിടുന്നതിന് ആരെയെങ്കിലും വധിക്കേണ്ട കാര്യമില്ല. കാരണം രാവണന് എന്ന് പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയല്ല; മറിച്ച് മറ്റുള്ളവരുടെ സന്തോഷവും ഉന്നതിയും വിദ്വേഷഭാവത്തോടെ നോക്കിക്കാണുന്ന മനുഷ്യന്റെ ചിന്തയും കാഴ്ചപ്പാടും ആണ്. സ്വന്തം രാഷ്ട്രത്തോടും സമൂഹത്തോടും ഉള്ള കര്‍ത്തവ്യങ്ങള്‍ വിസ്മരിക്കുന്ന മനുഷ്യന്റെ കാഴ്ചപ്പാടുകളാണ് രാവണന്. ധനത്തിനുവേണ്ടി തങ്ങളുടെ പദവി ദുരുപയോഗപ്പെടുത്തുന്ന മനുഷ്യന്റെ അധമമനോഭാവമാണ് രാവണന്. എല്ലാ വ്യക്തികളുടെ ഉള്ളിലും ഏതെങ്കിലും രൂപത്തില്‍ രാവണന് ഉണ്ട്. വ്യക്തിയെ നശിപ്പിക്കുന്നതുകൊണ്ട് രാവണന് ഇല്ലാതാവില്ല. മറിച്ച് അവന്റെ ആസുരിക ചിന്തകളെ, സങ്കീര്‍ണ്ണമായ കാഴ്ചപ്പാടുകളെ ആണ് ഉന്മൂലനം ചെയ്യേണ്ടത്. ഈ കാര്യം കഠിനമാണ്; പക്ഷേ അസംഭവ്യമല്ല.
വിജയദശമി വിജയത്തിന്റെ ദിനം ആണെന്ന വിശ്വാസം പുരാതനകാലം മുതല്ക്കേ ഉള്ളതാണ്. ഈ ദിവസത്തെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥിതി അനുസരിച്ച് അന്നേദിവസം ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാവും. അമ്മയായ ഭഗവതിയെ വിജയപ്രതീകമായി പൂജിക്കുന്നു. രാഷ്ട്രസേവനം നടത്തും എന്ന് പ്രതിജ്ഞയെടുക്കാനുള്ള ദിവസമാണ് വിജയദശമി. നമ്മുടെ ഉള്ളില്‍ സ്വഭാവരൂപീകരണവും അതോടൊപ്പം രാഷ്ട്രനിര്‍മ്മാണവും നടത്താനുള്ള സമയമാണ്. എന്തെല്ലാം വിപത്തുകളുണ്ടായാലും ധൈര്യം കൈവിടരുത്. രാമനെപ്പോലെ അചഞ്ചലനായി നിന്നാല്‍ വിജയം തീര്‍ച്ചയായും ഉണ്ടാവും. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം പ്രവൃത്തികളിലൂടെ കാണണം. ഇരുട്ടിനെ പഴിച്ചിട്ട് കാര്യമില്ല. വിളക്ക് കത്തിച്ച് ഇരുട്ടിനെ ഇല്ലാതാക്കണം.’ചരൈവേതി’ എന്ന മന്ത്രം അനുസരിച്ച് ലക്ഷ്യം നേടുംവരെ, വിജയത്തിലെത്തും വരെ പിന്തിരിയാതെ സ്വന്തം കര്‍ത്തവ്യത്തില്‍ മുഴുകണം.
ഈ ദൃഢവിശ്വാസത്തെ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രഥമ സര്‍സംഘചാലക് ആയ പരം പൂജനീയ ഹെഡ്ഗേവാര്‍ജി, ഭാരതമാതാവിനെ പരംവൈഭവത്തില്‍ എത്തിക്കുന്നതിനുവേണ്ടി 1925-ല്‍ വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിച്ചത്. ഇന്ന് ഈ സംഘടന ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വേരുകളുള്ള സുദൃഢമായ ഒരു വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഈ വിജയദശമി ദിനത്തില്‍ 90 വര്‍ഷം പൂര്‍ത്തിയാവുന്ന രാഷ്ട്രീയ സ്വയംസേവക സംഘം ലോകത്തിലെ ഏറ്റവും ശക്തിമത്തായ സംഘടനയാണ്. ഇതിനിടയില്‍ അനേകം വിഘ്നങ്ങളും തടസ്സങ്ങളും വന്നിട്ടും സ്വയംസേവകര്‍ സംഘടിതരായി അചഞ്ചലരായി ധ്യേയമാര്ഗ്ഗത്തിലൂടെ അനവരതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും രാഷ്ട്രത്തിന്റെ രക്ഷയ്ക്കും ഉന്നതിയ്ക്കും വേണ്ടി പ്രതിജ്ഞ ചെയ്യുന്നു. വിജയത്തിലേക്ക് കണ്ണുംനട്ട് നിരന്തരം പ്രവൃത്തിപഥത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.
വിജയദശമി ദിനത്തില്‍ ശ്രീരാമചന്ദ്രന്റെ ജീവിതത്തില്‍നിന്നും സാത്വികത, ആത്മീയത, നിര്‍ഭയത്വം, രാഷ്ട്രത്തെ രക്ഷിക്കാനുള്ള പ്രേരണ എന്നിവ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതോടൊപ്പം രാഷ്ട്രത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ പോരാടാനും, അതുവഴി നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും, പാരമ്പര്യവും സനാതന മൂല്യങ്ങളും കാത്തുരക്ഷിക്കാനും പരിശ്രമിക്കാം. അതിന് നാം വിജയിക്കണം. രാഷ്ട്രത്തിന് സമര്‍പ്പിക്കാനുള്ള നമ്മുടെ ഏറ്റവും വലിയ സമ്മാനവും ഇതുതന്നെയാണ്.
(ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: