കേരളത്തിന്റെ സ്രഷ്ടാവാണ് പരശുരാമൻ. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം. വംശപാരമ്പര്യംകൊണ്ട് പരശുരാമൻ ഋഷിയാണ്. അനുഷ്ഠാനം കൊണ്ടും അങ്ങനെതന്നെ. നല്ലൊരു പാപകർത്താവുകൂടിയായിരുന്നു പരശുരാമൻ. അപരാധബോധത്തിന്റെ ഒഴിയാബാധയാൽ നിരന്തരം അലട്ടപ്പെട്ട നിർബന്ധബുദ്ധിയുള്ള ഋഷി. ഹൃദയത്തിൽ അതിന്റെ കനത്തഭാരം. ചുമലിൽ മൂർച്ചയേറിയ മഴുവും.ക്ഷത്രിയന്മാരായിരുന്നു പരശുരാമന്റെ കണ്ണിലെ കരട്. ക്ഷത്രിയന്മാരുടെ 21 തലമുറയെയാണ് ഈ സംഹാരമൂർത്തി നിഗ്രഹിച്ചുകളഞ്ഞത്.
അവതാരങ്ങളിൽ അത്ഭുതഗണത്തിൽപ്പെട്ടതിനാലാണ് ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത്. താൻ ചെയ്ത കൊടുംപാതകത്തിന് പ്രായശ്ചിത്തം ചെയ്യാനാണത്രെ പരശുരാമൻ കേരളം സൃഷ്ടിച്ചത്. അത് ബ്രാഹ്മണർക്ക് ദാനം ചെയ്ത് പാപമോചനം നേടാനാശിച്ചു. തന്റെ ചോരക്കറ പുരണ്ട മഴു സഹ്യാദ്രിയുടെ കൊടുമുടിയിൽ കയറിനിന്ന് വീശി എറിഞ്ഞപ്പോഴാണ് വീണ ഇടംവരെ കടൽ കരയായി കേരളമുണ്ടായതെന്ന ഐതീഹ്യം നിലനിൽക്കുന്നു.
പാപപങ്കിലമായ പൈതൃകമുള്ളതുകൊണ്ടാകുമോ മലയാളികൡ ചിലരെങ്കിലും ഇത്രയും കണ്ണിൽ ചോരയില്ലാത്തവരായിത്തീരുന്നത്. ഇക്കഥ എന്തിനാണാവോ ഇപ്പോൾ വിശദീകരിച്ചതെന്ന ചോദ്യം സ്വാഭാവികം. കാരണമുണ്ട്…കേരളത്തിൽ ഗോവധം നിരോധിച്ചിട്ടില്ല. എന്നിട്ടും നാലാളെ അറിയിച്ച് പശുവിനെ കൊല്ലാറില്ല. നിയമം ലംഘിച്ചും ഇറച്ചി പ്രദർശനവസ്തുവായി കെട്ടിത്തൂക്കുന്നതിനോടൊപ്പം പോത്തിന്റെ തല കാണാം. ആടിന്റെ തലയും തൂക്കും. ഒരിടത്തും പശുവിന്റെ തല തൂക്കിയിടാറില്ല. അറവുകാരനും കച്ചവടക്കാരനും പശു വിശുദ്ധജീവിയാണെന്നും ഗോമാതാവാണെന്നും വിശ്വസിക്കുന്നതുകൊണ്ടാകണമെന്നില്ല. എന്നാലും അവന്റെ ഉപബോധമനസ്സ് പശുവിന്റെ തല കെട്ടിത്തൂക്കാൻ അനുവദിക്കുന്നില്ലെന്നുവേണം കരുതാൻ.
കേരളത്തിൽ ഗോവധം നിരോധിക്കണമെന്ന ആവശ്യം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർന്നിട്ടുണ്ടാകാം. അല്ലാതെ സംഘടിതമായ ഒരാവശ്യം സമീപകാലത്തൊന്നും ഉയർന്നിട്ടില്ല. എന്നിട്ടും ഇവിടെ ഗോവധം തങ്ങളുടെ അവകാശമാണെന്നും പശു ഇറച്ചി തങ്ങളുടെ മൗലിക ആഹാരമാണെന്നും ചിലരെക്കൊണ്ട് പറയിക്കാനും നിർബന്ധിക്കാനും മറ്റുചിലർ തയ്യാറാവുകയാണ്. ഗോമാതാ എന്ന സങ്കൽപ്പം 90 വർഷത്തിനിപ്പുറം ഉദ്ഭവിച്ചതല്ലത്രെ! ആർഎസ്എസ് രൂപംകൊണ്ടിട്ട് 90 വർഷമേ ആയുള്ളൂ. ദേശീയതയും സംസ്കാരവും പാരമ്പര്യവും ഉൾക്കൊള്ളുന്നവരെല്ലാം ഗോ മാതാവ് എന്ന സങ്കൽപ്പം അംഗീകരിച്ചുപോരുന്നുണ്ട്.
ഏറ്റവും വലിയ ഗോവധ നിരോധന പ്രസ്ഥാനം നയിച്ച വിനോഭബാവെ ആർഎസ്എസുകാരനായിരുന്നില്ല. ഗോവധ നിരോധനം നിർദ്ദേശിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ച ഇന്ദിരാഗാന്ധിയും ആർഎസ്എസിനോട് താത്പര്യമുള്ള പ്രധാനമന്ത്രി ആയിരുന്നില്ല. പശുവിനെ പൂജിക്കുന്നവരും കാവിമുണ്ട് ഉടുക്കുന്നവരും കുങ്കുമപ്പൊട്ട് അണിയുന്നവരുമെല്ലാം ആർഎസ്എസുകാരല്ല. പക്ഷേ ആർഎസ്എസുകാരിൽ മഹാഭൂരിപക്ഷവും മേൽപ്പറഞ്ഞതിനെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണെന്നത് സത്യവുമാണ്.
നമ്മുടെ പ്രതിപക്ഷനേതാവിന് മേൽപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അടുത്തിടെ ഒരുവകതിരിവും ഇല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ബുദ്ധി ഇന്നും വേലിക്കകത്തു തന്നെയാണ്. ”പശു അമ്മയാണെങ്കിൽ ആർഎസ്എസുകാരന്റെ അച്ഛൻ കാളയാണോ?”എന്ന അച്യുതാനന്ദന്റെ സംശയത്തിന് ഹിന്ദുസമൂഹമാണ് മറുപടി നൽകേണ്ടത്.
പരശുരാമനെപ്പോലെ ഋഷി പാരമ്പര്യത്തിലുള്ളവരാരും കേരള രാഷ്ട്രീയത്തിലില്ല. എന്നിട്ടും പരശുരാമൻ ക്ഷത്രിയരോട് കാണിച്ചതുപോലുള്ള ക്രൂരതയാണ് സംഘപരിവാർ സംഘടനകളോട് ചിലർ കാട്ടുന്നത്. തകർക്കുക, നശിപ്പിക്കുക, വേരൂന്നാൻ അനുവദിക്കുകയില്ല തുടങ്ങിയ വാക്കുകളാണ് അത്തരം രാഷ്ട്രീയക്കാരിൽനിന്ന് പുറത്തുവരുന്നത്.ബിജെപി വളരുന്ന സാഹചര്യവും കേരളത്തിൽ ഒരുതരത്തിലും അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ. അതിനെക്കാൾ കടുപ്പിച്ച് പ്രസ്താവിക്കുകയാണ് മാർക്സിസ്റ്റുകാരും. അതിനായി എന്തുപാപം ചെയ്യാനും അവർ ഒരുങ്ങിക്കഴിഞ്ഞു. മകൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീരുകണ്ടാൽ മതി അവർക്ക്.
സ്വന്തം സ്ഥാനാർഥികളെ കുരുതികൊടുത്തും ബിജെപിക്കാരെ തോൽപ്പിക്കാമെന്ന് അവർ ഉറച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ ആയിരത്തോളം വാർഡുകളിൽ ഇരുമുന്നണി സ്ഥാനാർഥികളും തോറ്റുകൊടുക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനം മുറുകുമ്പോൾ ഇത് ഇരട്ടിയിലധികമാകാം. അത് മറച്ചുവയ്ക്കാൻ കല്ലുവച്ച നുണകളും കള്ളപ്രചാരവേലകളും നടത്തിക്കൊണ്ടിരിക്കുന്നു.
സാധാരണനിലയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തികച്ചും പ്രാദേശികവിഷയങ്ങളാണ് മാറ്റുരയ്ക്കേണ്ടത്. എന്നാലിപ്പോൾ ചർച്ചമുഴുവൻ ദേശീയതലത്തിലേക്കാണ്. ബിജെപിക്ക് ദോഷംവരുത്തുകയാണ് ലക്ഷ്യം. പക്ഷേ അത് വിപരീതഫലമാണ് ഉളവാക്കുക എന്ന് വ്യക്തമാണ്. ജനങ്ങളെല്ലാം കാണുന്നു, അറിയുന്നു. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ കേന്ദ്രത്തിൽ ശക്തവും ഫലപ്രദവുമായ ഭരണമാണ് ഇപ്പോൾ നടക്കുന്നത്. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കുന്നു. പാവപ്പെട്ടവരെ ലക്ഷ്യംവച്ച പരിപാടികൾ ക്ഷണവേഗത്തിൽ നടപ്പിലാക്കുന്നു. അവയോരോന്നിനോടും നല്ലനിലയിൽ ജനങ്ങൾ പ്രതികരിക്കുന്നുണ്ട്. നിരവധി ഉദാഹരണങ്ങളുണ്ടെങ്കിലും അതിൽ ചിലത്:
സ്വച്ഛ് ഭാരത് അഭിയാൻ – ശുചിത്വ ഭാരതം ലക്ഷ്യം. 89 ലക്ഷം ശൗചാലയങ്ങൾ നിർമ്മിച്ചു. സ്വച്ഛ് വിദ്യാലയ അഭിയാൻ – ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ. 2.62 ലക്ഷം സ്കൂളുകളിലായി 4.25 ലക്ഷം ശൗചാലയങ്ങൾ നിർമ്മിച്ചു. ദേശീയ ബാലസ്വച്ഛതാ മിഷൻ – കുട്ടികളിൽ ശുചിത്വത്തെക്കുറിച്ചുളള ബോധവൽക്കരണം. സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൗസിംഗ് -എല്ലാവർക്കും വീട് ലഭ്യമാക്കുന്നു. ദീനദയാൽ ഉപാദ്യായ ഗ്രാമജ്യോതി യോജന – ഗ്രാമീണ ജനതയ്ക്ക് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനായി ആരംഭിച്ചു.
സൻസദ് ആദർശ് ഗ്രാമ യോജന – ഗ്രാമങ്ങളുടെ സമ്പൂർണ വികസനം ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ജൻധൻ യോജന – എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കാനുളള പദ്ധതി. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ പദ്ധതിയെന്ന നിലയിൽ പ്രധാനമന്ത്രി ജൻധൻ യോജന ഗിന്നസ് ബുക്കിൽ. 17.74 കോടി അക്കൗണ്ടുകൾ.
22000 കോടിരൂപയുടെ നിക്ഷേപം. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന – 330 രൂപ വാർഷിക പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന – 12 രൂപ വാർഷിക പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്. അടൽ പെൻഷൻ യോജന -60 വയസ്സിനുമുകളിലുളളവർക്ക് 1000, 2000, 3000, 4000, 5000 രൂപ എന്നിങ്ങനെ മാസം പെൻഷൻ. പ്രധാനമന്ത്രി മുദ്ര യോജന – ചെറുതും വലുതുമായ എല്ലാ വ്യവസായങ്ങൾക്കും ഒരുവിധത്തിലുമുളള ഈടുവയ്പും ഇല്ലാതെ കുറഞ്ഞപലിശനിരക്കിൽ വായ്പ നൽകുന്ന പദ്ധതി. മുദ്ര ബാങ്കിലൂടെ 24000 കോടി രൂപ വായ്പ നൽകി. സുകന്യ സമൃദ്ധി യോജന – പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി.
സുകന്യ സമൃദ്ധി യോജന പോസ്റ്റോഫീസുകളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കാളികളായ നിക്ഷേപ പദ്ധതിയായി. നയീ മൻസിൽ – ന്യൂനപക്ഷസമുദായങ്ങളിലെ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത യുവജനങ്ങൾക്ക് ജോലിലഭിക്കുന്നതിന് പരിശീലനം നൽകുന്നു. ഉസ്താദ് യോജന-ന്യൂനപക്ഷ സമുദായങ്ങളിലെ കരകൗശല വിദഗ്ധരുടേയും നെയ്ത്തുകാരുടേയും കലാകാരൻമാരുടേയും വികസനം. വനബന്ധു കല്യാൺ യോജന – ഗോത്രവർഗ്ഗക്കാരുടെ വികസനം ലക്ഷ്യം. ഖനനത്തിൽ നിന്നുളള വരുമാനത്തിന്റെ നിശ്ചിത ശതമാനം ഗിരിവർഗ്ഗ മേഖലകളിലെ വികസനത്തിനായി മാറ്റിവച്ചു.ഗിരിവർഗക്കാരുടെ കുട്ടികളിലെ അരിവാൾ രോഗചികിത്സയ്ക്കായി പദ്ധതി.
സുഗമ്യ ഭാരത് അഭിയാൻ -ഭിന്നശേഷിക്കാർക്കായുളള പദ്ധതി. ഇ-സാധ്യ – ഓട്ടിസം ബാധിച്ച കുട്ടികൾക്കായുളള പദ്ധതി. സ്വച്ഛത് ഉദ്യമി യോജന – കമ്മ്യൂണിറ്റി ടോയ്ലറ്റ് നിർമ്മാണത്തിനും മാലിന്യശേഖരണത്തിനുമുളള വാഹനങ്ങൾക്ക് ധനസഹായം. നമാമി ഗംഗേ – ഗംഗാ നദിയെ മാലിന്യമുക്തമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി. മേക്ക് ഇൻ ഇന്ത്യ – വികസനവും വിദേശനിക്ഷേപവും തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഉത്പന്നങ്ങൾ ഭാരതത്തിൽ നിർമ്മിക്കുന്നതിനുളള അനുകൂല സാഹചര്യം ഒരുക്കുന്നു. നാഷണൽ പ്രോജക്ട് ഫോർ ബൊവെയ്ൻ ബ്രീഡിംഗ് – കന്നുകാലികളിൽ മികച്ച രീതിയിലുളള കൃത്രിമബീജാദാനം സാധ്യമാക്കുന്നു. ദേശീയ ഗോകുല ദൗത്യം – തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നു. പരമ്പരാഗത കൃഷി വികാസ് യോജന – ജൈവ കൃഷി വികാസത്തിനായുളള പദ്ധതി. പ്രധാനമന്ത്രി ഗ്രാമ സിഞ്ചായ് യോജന – എല്ലാ കർഷകരുടെയും കൃഷിഭൂമിയിൽ ജലസേചന സൗകര്യം. കൃഷി ആംദാനി ബീമാ യോജന – അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളാൽ കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾ നികത്തുന്ന പദ്ധതി.
ഇനിയും നിരത്താനേറെയുണ്ട്. ഇതൊന്നും വൻകിട കുത്തകകളെ സന്തോഷിപ്പിക്കാനുള്ളതല്ല. എന്നിട്ടും ഒന്നുപോലും നന്നായി എന്നുപറയാൻ ഇതുവരെ കൂട്ടാക്കാത്ത രാഷ്ട്രീയക്കാർ. അത്തരം രാഷ്ട്രീയക്കാരുടെ ചട്ടുകമായി പക്ഷംപിടിച്ച് പടനയിക്കുന്ന മാധ്യമങ്ങൾ. ഇവർക്ക് എന്തുപേരിടണം? പകയുടെ പെരുന്തച്ചനായ പരശുരാമൻ ഋഷിയായതുകൊണ്ട് പ്രായശ്ചിത്തം ചെയ്യാനായി. വെറും കൃമിതുല്യരായ രാഷ്ട്രീയക്കാരും മാധ്യമഗുണ്ടായിസം കാണിക്കുന്നവരും ചെയ്യുന്ന പാപങ്ങൾക്ക് എന്തുണ്ട് പ്രായശ്ചിത്തം?
പട്ടിക്കുഞ്ഞ് കാറിനടിയിൽപ്പെട്ടുപോയാൽ സങ്കടം വരില്ലേ എന്ന് ചോദിച്ചാൽ അത് വളച്ചൊടിക്കും.നാട്ടിലെവിടെയെങ്കിലും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാലും കേന്ദ്രത്തെ കുറ്റപ്പെടുത്താമോ എന്നുചോദിച്ചാലും ഹാലിളകും.രാപ്പകൽ ചർച്ചയാകും. മാപ്പുപറഞ്ഞാലും ചവിട്ടിത്തേച്ചേ അടങ്ങൂ എന്ന വാശി.നാലായിരത്തിലധികം സിക്കുകാരെ കശാപ്പുചെയ്തപ്പോൾ വൻമരം വീഴുമ്പോൾ ഭൂമികുലുങ്ങുമെന്ന് പറഞ്ഞ അച്ഛനെക്കുറിച്ച് രാഹുലിന് പശ്ചാത്താപമില്ല. ഒരു തെറ്റും ചെയ്യാത്ത നരേന്ദ്രമോദി ദളിതരെ ചവിട്ടി അരയ്ക്കുന്നു എന്ന് കയർക്കുന്ന രാഹുലിന് രാഷ്ട്രീയവും ഒരു കുട്ടിക്കളിയാണ്. ഇത്തരം കുട്ടികൾക്ക് കളിക്കാനുള്ള പന്തലല്ല ഭാരതരാഷ്ട്രീയവും ഭരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: