ജന്മവാസനകള് ചിത (കബര്‍, കുഴിമാടം) വരെ കൂടെയുണ്ടാവുമെന്നാണ് പറയാറ്. പല കാര്യത്തിലും പലരുടെ കാര്യത്തിലും അത് ശരിയാണെന്ന് നമുക്കറിവുള്ളതാണല്ലോ. രണ്ടു നാള് കൊണ്ട് മാളികമുകളേറിയ വിദ്വാന്റെ തോളില്‍ മാറാപ്പു വീഴുന്നതും ഈ ജന്മവാസനയുടെ ചുരമാന്തല്‍ കൊണ്ടുതന്നെ. പലപ്പോഴും ഇത്തരം വാസനകള്‍ വല്ലാതെ ശല്യപ്പെടുത്തുക അവര്‍ക്കൊത്ത സന്ദര്‍ഭം, അന്തരീക്ഷം ഇത്യാദി വഹകള്‍ ഉണ്ടാവുമ്പോഴാണ്. അതിനെ നമുക്കെങ്ങനെ കുറ്റംപറയാനാവും. താന്‍ ചെയ്യാന്‍ വിചാരിച്ചത്, ചെയ്തുപോയത്, ഇനിയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്, മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് നിനച്ചു പോവുന്നുത്…. അങ്ങനെ കടിഞ്ഞാണില്ലാത്ത ഭാവനകള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ എന്തെന്തൊക്കെ സംഭവിക്കും എന്ന് കണക്കുകൂട്ടിയില്ലെങ്കില്‍ പ്രശ്നമാണ്; ഏത് വിപ്ലവപ്പാര്‍ട്ടിയുടെ ഉമ്മറത്ത് കിടന്നാലും രക്ഷപ്പെടാന്‍ പ്രയാസവുമാണ്.
അത്തരമൊരു പ്രയാസമാണ് നമ്മുടെ ഫിലിപ്പായ ചെറിയാന് അനുഭവിക്കുന്നത്. പണ്ടത്തെ പാര്‍ട്ടിയെ അടിച്ചുപരുവമാക്കാന് കോപ്പ് ശരിയാക്കാന്‍ നോക്കുമ്പോള്‍ തോക്ക് തിരിഞ്ഞു നിന്ന് പൊട്ടിയതുപോലായി. കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി പ്രശ്നത്തെ വ്യാഖ്യാനിക്കാന്‍ തരം പോലെ വിഭവങ്ങളുണ്ടായിരിക്കെ സ്ത്രീകളെ എന്നും പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പുരുഷധാര്‍ഷ്ട്യം എന്തിനായിരുന്നു എന്ന ചോദ്യം അസ്ഥാനത്തല്ല. ഇനി ചെറിയാന് പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങളെങ്കില്‍ അതിലെ പ്രതികള്‍ ചെറിയാനുള്‍പ്പെടെയുള്ള ഘടാഘടിയന്മാര് തന്നയല്ലേ? പബ്ലിക് ന്യൂയിസന്‍സ് കേസില്‍ പെടുത്തി സ്ത്രീകളെ ഉപദ്രവിച്ചും പുരുഷകേസരികളെ പോകാനനുവദിച്ചുമുള്ള നിലപാടിന്റെ അതേ മുഖമല്ലേ ചെറിയാന്റെ ചൊറിയലിലും പ്രതിഫലിക്കുന്നത്? കഴിഞ്ഞ കാലത്തെ പാപഫലം പേറുമ്പോള്‍ പുതുസംരക്ഷകരുടെ കൈയയച്ചുള്ള സഹായം ഉറപ്പാണെന്ന് കരുതിയാണ് പലതും വിളിച്ചു കൂവിയത്.
പക്ഷേ, ഇടയ്ക്കൊക്കെ മാലോകരെ മനസ്സിലാവുന്ന വേലിക്കകത്തെ വിദ്വാന് ആയത് നല്ല വടിയായി. അതുപയോഗിച്ച് കണക്കിന് വീക്കുകയും ചെയ്തു. വലിയ വായില്‍ പലതും വിളിച്ചു പറയുന്ന സകല ടിയാന്മാര്ക്കും കാഞ്ഞിരവടി തന്നെയാണ് ഏറ്റവും നല്ലതെന്നു തോന്നുന്നു. ആനിരാജയും വൃന്ദാകാരാട്ടും അവസരത്തിനൊത്തുയര്ന്നതിനെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുക. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ക്ക് താമസംവിനാ മറുപടിയുണ്ടാവുമെന്ന പ്രതീക്ഷയോടെ, നന്ദി. നമസ്കാരം.
*******
നാട്ടുമ്പുറത്തെ ചായക്കടക്കാരനായാലും നഗരത്തിലെ ഹോട്ടലുടമയായാലും ജോലിക്കാരെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വെക്കാം. അത്യാവശ്യം പണിയറിയണമെന്ന നിബന്ധനയേയുള്ളൂ. എന്നാല്‍ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അങ്ങനെയാണോ? അതിന് ചിട്ടവട്ടങ്ങളില്ലേ? നിയന്ത്രണങ്ങളില്ലേ? ഇല്ലെങ്കില്‍ ഉണ്ടാവേണ്ടതല്ലേ? അല്ലെങ്കില്‍ സംഗതി പന്തികേടാവില്ലേ?
സുപ്രീംകോടതി അടുത്തദിവസം പുറപ്പെടുവിച്ച വിധിന്യായം ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇടവെച്ചിരിക്കുകയാണ്. ഉന്നത ജുഡീഷ്യറിയിലെ ജഡ്ജി നിയമത്തിനു ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന് (എന്‍ജെഎസി) രൂപീകരിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമവും അതിനായി കൊണ്ടുവന്ന 99-ാം ഭരണഘടനാഭേദഗതിയും ഭരണഘടനാവിരുദ്ധമെന്നു സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്. അതായത് ജഡ്ജി നിയമനത്തിന് ഇപ്പോള്‍ പിന്തുടരുന്ന കൊളീജിയം സംവിധാനം തന്നെ മതിയെന്ന്. ഒരു ജനാധിപത്യസംവിധാനം പുലരുന്ന രാജ്യത്ത് ജനങ്ങള്‍ക്ക് ഒരധികാരവുമില്ലെന്ന് വെടിപ്പായി വ്യാഖ്യാനിക്കാവുന്ന ഒരുത്തരവാണ് ഉണ്ടായിരിക്കുന്നത്.
ഇതിനെക്കുറിച്ച് ഒക്ടോ.19ലെ മാതൃഭൂമി നന്നായി വിചിന്തനം ചെയ്യുന്നു. മുഖപ്രസംഗം, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. കാളീശ്വരം രാജ് എന്നിവരുടെ പ്രൗഢഗംഭീരമായ ലേഖനങ്ങള്‍. നിയമത്തിന്റെ നൂല്‍പ്പാലത്തിലൂടെ കാളീശ്വരംരാജ് പോവുമ്പോള്‍ ജനമനസ്സുകള്‍ക്ക് കാര്യം ഭംഗിയായി വിശദീകരിച്ചുകൊടുക്കുന്നു ശ്രീധരന്‍പിള്ള. അദ്ദേഹത്തിന്റെ അനിതരസാധാരണമായ ആഖ്യാനപാടവവും ശൈലിയും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു ലേഖനത്തില്‍.
ഭരണഘടനാ സംവിധാനങ്ങള്‍ അതിരു പാലിക്കണം എന്നാണ് തലക്കെട്ട്. അതിരേതാണ്, പാലിക്കേണ്ടതെന്താണ് എന്നറിയാത്തതുകൊണ്ടാണ് പലരും പ്രശ്നത്തില്‍ ചാടുന്നത്. ജനാധിപത്യം അതിന്റെ മഹിതപാരമ്പര്യത്തോടെ പുലരുന്ന ഒരു നാട്ടില്‍ ജനാധിപത്യത്തിന്റെ ഒരു സ്തംഭവും ദുര്‍ബലമാവരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനയുടെ ഉദയകിരണങ്ങള്‍ ശ്രീധരന്‍പിള്ളയുടെ ലേഖനത്തില്‍ തെളിഞ്ഞുനില്ക്കുന്നു. നോക്കുക: നിയമ നിര്മ്മാണസംവിധാനവും ജുഡീഷ്യറിയും എക്സിക്യൂട്ടീവും തങ്ങളുടെ മേഖലകളെക്കുറിച്ചുമാത്രം ചിന്തിക്കുന്ന സ്ഥിതിവിശേഷം ഭരണഘടനയുടെ അന്തഃസത്തയ്ക്കെതിരാണ്. ഇപ്പോഴത്തെ വിധിന്യായം അത്തരമൊരു ആശങ്ക ജുഡീഷ്യറിയെക്കുറിച്ച് കൂടുതലായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ജഡ്ജിമാര്‍ക്ക് ആനുകൂല്യങ്ങളും അടുത്തൂണ്‍പറ്റല്‍ പ്രായവുമൊക്കെ നിശ്ചയിക്കുന്നതില്‍ ജുഡീഷ്യറിയുടെ അതിരുവിട്ട ഇടപെടലുണ്ടായതായി സംശയിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇന്ത്യയിലെ ഭരണനിര്‍വഹണ സമ്പ്രദായത്തിലും ഉദ്യോഗസ്ഥ സംവിധാനം അമിതമായി സ്വജന താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നു… ചുരുക്കത്തില്‍ ജനക്ഷേമവും ജനങ്ങളുടെ പരമാധികാരവും ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണഘടനാസംവിധാനങ്ങള്‍ സ്വയം സ്വജനതാത്പര്യങ്ങളിലേക്ക് ചുരുങ്ങുന്ന ദുഃസ്ഥിതി രാജ്യമിന്നു നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണ്. സാധാരണക്കാരന്റെ ഒടുവിലത്തെ അത്താണിയായി ജുഡീഷ്യറിയെ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രതീക്ഷിക്കുമ്പോള്‍ അവിടെ ഉദയസൂര്യന്റെ പ്രഭനിറയേണ്ടതല്ലേ. പരമോന്നത കോടതിവിധിയെ ഉദയസൂര്യപ്രഭയായോ അസ്തമയ സൂര്യപ്രഭയായോ എങ്ങനെയാണ് കാണേണ്ടത്?
എല്ലാ വെളിച്ചവും കെട്ടടങ്ങുമ്പോള്‍ നിറഞ്ഞ കണ്ണോടെ കോടതിക്കു നേരെ നില്ക്കുമ്പോള് അടച്ചിട്ട കവാടം കാണുന്നത് ഖേദകരമാവില്ലേ? ജനങ്ങളുടെ പ്രാതിനിധ്യവും പങ്കാളിത്തവും ഒപ്പം നടപടിക്രമങ്ങളിലെ സത്യസന്ധതയും സുതാര്യതയും ഉറപ്പുവരുത്തുമ്പോഴാണ് ന്യായാധിപനിയമനം ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത്. ഇങ്ങനെയാണ് നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് എന്ന് കാളീശ്വരം രാജ് ന്യായാധിപ നിയമനം: പ്രശ്നങ്ങളും പ്രതീക്ഷകളും എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അനേകം ചോദ്യങ്ങള്‍ക്ക് ശ്രീധരന്‍പിള്ളയും കാളീശ്വരംരാജും ഉത്തരം നല്‍കുന്നുണ്ട്. ജനാധിപത്യത്തിലെ നാലാം തൂണിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് മാതൃഭൂമി പത്രാധിപക്കുറിപ്പിലൂടെ തങ്ങളുടെ വാദഗതികള്‍ ഊട്ടിയുറപ്പിക്കുന്നു. കമ്മിറ്റഡ് ജുഡീഷ്യറിയില്‍ നിന്ന് ഡമോക്രാറ്റിക് ജുഡീഷ്യറിയിലേക്ക് മാറാന്‍ എന്തുകൊണ്ട് വൈമനസ്യമനുഭവപ്പെടുന്നു എന്നു ചോദിച്ചാല്‍ പെട്ടെന്ന് മറുപടിയില്ല. മറുപടി കൃത്യമായി കിട്ടുമ്പോള്‍ എല്ലാം ശരിയാവുമെന്ന് കരുതാം. അതിന് അധികം നാളുകള്‍ ഉണ്ടാവാതിരിക്കട്ടെ, ജയ്ഹിന്ദ്!
നാം തുടക്കത്തില്‍ സൂചിപ്പിച്ച അസുഖം വ്യക്തികള്‍ക്കു മാത്രമാണുണ്ടാവുക എന്നു കരുതണ്ട. മാധ്യമങ്ങള്‍ക്കും അതു ബാധകം. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണമാണെങ്കില്‍; പ്രത്യേകിച്ച് കേന്ദ്രഭരണം. കോട്ടയം മുത്തശ്ശി വക മുഖപ്രസംഗം ഒക്ടോ. 21ന് ഇങ്ങനെ: ഇരുള് പടര്‍ത്തുന്ന അസഹിഷ്ണുത. അതില്‍ പറയുന്ന കാര്യങ്ങളില്‍ ഒന്ന് ഇപ്രകാരം: ഇരുട്ടി വെളുത്തപ്പോഴേക്കും അന്യവല്‍ക്കരിക്കപ്പെട്ടുപോയ അവസ്ഥയിലേക്കു ഒരു മതേതരരാജ്യത്തെ കുറെ പേരെയെങ്കിലും എത്തിച്ചിട്ടുണ്ടെങ്കില്‍ അത് അത്യധികം ഗൗരവമുള്ളതു തന്നെയാണ്. പരസ്പരം കെട്ടിപ്പിടിച്ചിരുന്ന കൈകള്‍ അന്യോന്യം തള്ളിമാറ്റുമ്പോള്‍, രാജ്യത്തെ ഒരുമിച്ചു നിര്‍ത്തിയിരുന്ന സ്നേഹച്ചരട് ഓരോരുത്തരേയും വേദനിപ്പിച്ചുവരിഞ്ഞു മുറുക്കുന്ന കയറായി പരിണമിക്കുമ്പോള്‍ ഇന്ത്യാവിഭജനത്തെ സ്വന്തം ഹൃദയത്തിന്റെ തീരാമുറിവായി അനുഭവിച്ച മഹാത്മാഗാന്ധിയെയാണു നാം മറന്നു പോകുന്നത്.
സമാജത്തെ ഇത്രമാത്രം സ്നേഹിക്കുന്ന, ചേരിതിരിവുണ്ടാക്കാത്ത, മേപ്പടി മാധ്യമത്തിന്റെ എത്രയെത്ര വെണ്ടയ്ക്കകള്‍ സൗഹാര്ദ്ദപ്പാത വെട്ടിയൊരുക്കിയെന്ന് വിശകലനം ചെയ്താല്‍ ഫലമെന്താവും? ആ എഴുത്തിന്റെ ആര്‍ജവം എഴുതിയവിദ്വാന് എഴുതാനെടുത്ത സമയത്തുപോലും ഉണ്ടാവാന്‍ തരമില്ലെന്ന് ഉറപ്പ്. പുതുതലമുറയെ മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കുമ്പോള്‍ ഇതൊക്കെ വേണമെന്ന് ശരിക്കും ശഠിക്കുക. എന്തുകൊണ്ടാണ് പണ്ടൊരു സഹജീവി വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി എന്നൊരു പരമ്പര എഴുതിയതെന്നും അത് കൊച്ചുപുസ്തകമാക്കി ഒരു രാഷ്ട്രീയകക്ഷി വീടുവീടാന്തരം എത്തിച്ചതെന്നും സമയം കിട്ടുമ്പോള്‍ ആലോചിക്കുക. പുറത്ത് ചിരിച്ച് ഉളളില്‍ അറക്കുന്ന സ്വഭാവത്തിന് മാറ്റം വന്നാല്‍ നന്നാണെന്ന് കരുതുന്നു നാട്ടുമ്പുറത്തെ വലിയ വിവരമില്ലാത്തവര്‍ പോലും. തുടുത്ത ആപ്പിളിന്റെ ഉള്ള് എങ്ങനെയിരിക്കുമെന്ന് ഷേക്സ്പിയര് പറഞ്ഞതെത്ര ശരി!~
തൊട്ടുകൂട്ടാന്‍
നിര്വചനക്കര കവിഞ്ഞൊഴുകുന്ന
നെടുവീര്‍പ്പുകളുടെ നദിയില്‍
പ്രത്യാശയുടെ പുല്ത്തുമ്പില് തൂങ്ങി
ഒരു മഹാപ്രസ്ഥാനം നീ (മു)ങ്ങുന്നു.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
കവിത: നെടുവീര്‍പ്പുകളുടെ നദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: