പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ് ഹൈദരബാദില്‍വെച്ച് ആര്‍എസ്എസിനെതിരെ നടത്തിയ കടന്നാക്രമണം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെയാണ് പ്രതിക്കൂട്ടിലാക്കിയിട്ടുള്ളത്. അടിയന്തരാവസ്ഥ അപകടകരമായ രീതിയില്‍ ആര്‍എസ്എസിന് വിശ്വാസത നേടിക്കൊടുത്തുവെന്നാണ് ഇദ്ദേഹം പറഞ്ഞ ഒരു കാര്യം. മറ്റൊന്ന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ആര്‍എസ്എസിനെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിച്ച് ജനങ്ങളുടെ അംഗീകാരം ലഭിക്കാന്‍ അടിയന്തരാവസ്ഥ കാരണമായെന്നാണ്.
പാര്‍ലമെന്ററി ജനാധിപത്യത്തെ കൊലചെയ്തുവെന്ന ആക്ഷേപം കോണ്‍ഗ്രസിന് നേരിടേണ്ടി വന്നതില്‍ ദു:ഖിക്കുന്ന ജയ്റാം രമേശ് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇന്ദിരാഗാന്ധിയുടെ തെറ്റായ നീക്കമായിരുന്നുവെന്ന് പറയാനും മടിച്ചില്ല. ജയ്റാം രമേശിന്റെ അഭിപ്രായത്തില്‍ ജനാധിപത്യവാദികളല്ലാത്ത നരേന്ദ്രമോദിയെയും അരുണ്‍ ജറ്റ്ലിയെയും പോലെയുള്ളവര്‍ക്ക് ജനാധിപത്യവാദികളായി ചമയാന്‍ അടിയന്തരാവസ്ഥ കളമൊരുക്കുകയായിരുന്നുവത്രേ. ഈ അഭിപ്രായങ്ങളുടെ അടിവേരുകള്‍ നാലുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന കോണ്‍ഗ്രസ് ഭരണകൂട ഭീകരതയുടെയും അതിനെതിരെ ആര്‍എസ്എസ് നടത്തിയ ധീരോജ്ജ്വലപോരാട്ടങ്ങളുടെ യും പുനര്വായനയ്ക്കുമാണ് തിരികൊളുത്തുന്നത്.
യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ ഭാരതീയരെ ഒന്നിച്ച് നിര്‍ത്താന്‍ അനുവദിക്കാതെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ഒരുക്കിയ അതേ ആശയമാണ് സ്വതന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രയോഗത്തില്‍വരുത്തി ഇപ്പോഴും മുതലാക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത എന്ന ആശയം ജനാധിപത്യ ഭാരതത്തില്‍ അജണ്ടയാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തി നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയശൈലി കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ്. ഭിന്ദ്രന്‍വാല മുതല്‍ അബ്ദുള്‍ നാസര്‍ മദനിവരെയുള്ള ഭീകരശക്തികളെ വാഴ്ത്തപ്പെട്ടവരാക്കി രാഷ്ട്രീയത്തിലേക്ക് ആനയിച്ച കോണ്‍ഗ്രസിനോളം മതേതരത്വ വിരുദ്ധരും അവസരവാദികളുമായിട്ടാരാണ് ഭാരതത്തിലുള്ളത്?
രാഷ്ട്രീയ സ്വയംസേവകസംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ഭാരതത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ദേശീയതയ്ക്കും സാംസ്കാരിക മൂല്യങ്ങള്‍ക്കുംവേണ്ടി സംഘം നിലക്കൊള്ളുന്നു. മനുഷ്യനിര്‍മ്മിതിയിലൂടെ ഭാരതത്തിനുവേണ്ടി സമര്‍പ്പണ ബോധമുള്ള ജനങ്ങളെ വാര്‍ത്തെടുക്കാനായി സംഘം യത്നിക്കുന്നു. ആരോടും വിദ്വേഷമോ വൈരാഗ്യമോ കാട്ടാതെ നേര്‍വഴിക്കു പോകാനാണ് സംഘം ശ്രമിച്ചുവരുന്നത്.
കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെ നീതിരാഹിത്യവും രാജ്യവിരുദ്ധ സമീപനങ്ങളും സഹിക്കവയ്യാതെ വന്ന ഘട്ടങ്ങളില്‍ മാത്രമാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന് രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടേണ്ടിവന്നിട്ടുള്ളത്. നാടിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സ്വത്വവും നിലനിര്‍ത്താന്‍ സംഘം പോര്‍ക്കളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ വിഴുപ്പലക്കലുകളില്‍ സംഘം പങ്കാളിയാവാറില്ല.
1948 ലും 1975 ലും 1993 ലും സംഘത്തെ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ നിരോധിച്ചപ്പോള്‍ ഗാന്ധിയന്‍ മോഡല്‍ നിയമ നിഷേധ സമരങ്ങളും നിയമയുദ്ധങ്ങളും വഴിയാണ് സംഘം അതിനെ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുള്ളത്. ഈ മൂന്നു ഘട്ടങ്ങളിലും നിയമാധിഷ്ഠിത നീതിയുടേതല്ലാത്ത മാര്‍ഗ്ഗങ്ങളില്‍ സംഘം അഭിരമിച്ചിട്ടില്ല. അക്രമത്തിന്റെ മാര്‍ഗ്ഗത്തില്‍ രാഷ്ട്രീയ സ്വയം സേവകസംഘം എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ അടിയന്തരാവസ്ഥയ്ക്കും മറ്റുമെതിരെ നടത്തിയതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. അടിയന്തരാവസ്ഥയിലെ സഹനസമരം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു.
ഭാരതത്തിനു ചേര്‍ന്ന സാമൂഹ്യ രാഷ്ട്രീയ ഘടനയെക്കുറിച്ചുള്ള സ്വതന്ത്രവും ചരിത്രാധിഷ്ഠിതവുമായ കാഴ്ചപ്പാട് ഉയര്‍ത്തിക്കാട്ടാനാണ് സംഘം ശ്രമിച്ചുവരുന്നത്. ജയ്റാം രമേശ് ആശങ്കപ്പെട്ടിട്ടുള്ള 1975-77 ല്‍ ആര്‍എസ്എസിനു ജനങ്ങള്‍ നല്കിയ വിശ്വാസ്യത ചില രാഷ്ട്രീയ പാര്‍ട്ടികളേപ്പോലെ പിടിച്ചെടുത്തതോ സംഘടിപ്പിച്ചതോ ആയ നേട്ടമല്ല.
ചിന്തയ്ക്കനുസൃതമായ പ്രവൃത്തികളും രാഷ്ട്ര ഉന്നമനം ലക്ഷ്യംവെച്ചുള്ള പരിപാടികളുമാണ് സംഘത്തെ അന്ന് വിജയപഥത്തിലെത്തിച്ചത്. സമര്‍പ്പണംകൊണ്ട് അമൂല്യമാകുന്ന ജീവിതങ്ങളാണ് സംഘം വാര്‍ത്തെടുക്കുന്നത്. രാഷ്ട്രത്തിന്റെ ആത്മാവിനെയും സ്വന്തം ആത്മാവിനെയും കണ്ടെത്താനും സ്വത്വം നിലനിര്‍ത്തി വിശ്വവിജയി ആകാനുമുള്ളതാണ് സംഘപദ്ധതി. സ്വയം സേവകത്വം അനുഭവിച്ചറിഞ്ഞ് വിലയിരുത്തേണ്ട ഒരു അനുഭൂതിയാണ്. ജയ്റാം രമേശിന് അതിനു കഴിയാതെ പോയതുകൊണ്ടാണ് ഹൈദരബാദില്‍ നടത്തിയ സംഘത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ അപക്വവും അബദ്ധജഢിലവുമായിത്തീര്ന്നത്.
1975 ല്‍ സംഘം ഏറ്റെടുത്ത് വിജയിപ്പിച്ചത് നാടിന്റെ അപത്ധര്മ്മ വികാരവും ചുമതലയുമാണ്. ഭാരതം അഴിമതിയില്‍ ആണ്ടുപോയ 1970 കളില്‍ ധാര്‍മ്മികതയും സംശുദ്ധരാഷ്ട്രീയവും തകര്‍ന്നടിഞ്ഞ് രാജ്യം ഏകാധിപത്യത്തിന്റെ കരിനിഴലില്‍ അമരുകയായിരുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടിയുള്ള ജനമുന്നേറ്റത്തെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്താനും കുടുംബ ഭരണം നിലനിര്‍ത്താനുമായിട്ടാണ് ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രി നിയമവിരുദ്ധമായി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്.
പ്രതിപക്ഷരാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ബലപ്രയോഗം വഴി അസാദ്ധ്യമാക്കിയ ആ നാളുകളില്‍ മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണ അര്‍ത്ഥത്തില്‍തന്നെ കൂച്ചുവിലങ്ങിട്ട അവസ്ഥയിലായിരുന്നു. ‘ഇന്ദിരയാണ് ഇന്ത്യ-ഇന്ത്യയാണ് ഇന്ദിര’ എന്ന് എഐസിസി പ്രസിഡന്റ് ബറുവ പ്രഖ്യാപിച്ച് അരങ്ങുതകര്‍ത്തപ്പോള്‍ ഉയര്‍ന്ന പ്രതിസ്പന്ദമായിരുന്നു ലോകസംഘര്‍ഷ സമിതി. പ്രസ്തുത ജനകീയ പ്രതിരോധത്തിന്റെ പ്രാണവായുവും മജ്ജയും മാംസവും മസ്തിഷ്കവുമായിരുന്ന പ്രസ്ഥാനമണ് രാഷ്ട്രീയ സ്വയം സേവകസംഘം. പോര്‍നിലങ്ങളില്‍ ക്ഷാത്രവീര്യം ജ്വലിപ്പിക്കുന്ന സംഘത്തെ ഏകാധിപതിയായ ഇന്ദിരാഗാന്ധി നിരോധിക്കുകയും കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ജനങ്ങള്‍ക്കിടയില്‍ വന്‍ വിശ്വാസം സംഘം 1975-77 കാലഘട്ടത്തില്‍ നേടിയെന്ന ജയ്റാം രമേശിന്റെ വിലയിരുത്തല്‍ തികച്ചും ശരിയാണ്. അദ്ദേഹവും പാര്‍ട്ടിയും ന്യൂനപക്ഷ പ്രീണനത്തിനായി വഴിവിട്ടു ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ ആര്‍എസ്എസിനെ ഫാസിസ്റ്റ് വര്‍ഗ്ഗീയ പ്രസ്ഥാനവും ഭീകരവാദികളുമൊക്കെയായിട്ടാണിവര് ചിത്രീകരിക്കുന്നത്.
അടിയന്തരാവസ്ഥക്കെതിരെ സംഘം ജീവന് പണയപ്പെടുത്തി നടത്തിയ അന്നത്തെ പോരാട്ടം തികച്ചും അഹിംസയിലൂടെയും അക്രമരഹിത മാര്‍ഗ്ഗത്തിലൂടെയും വിജയിച്ചതായിരുന്നു. മാതൃഭൂമിക്കുവേണ്ടി സമര്‍പ്പണബോധത്തോടെ രണ്ടാം സ്വാതന്ത്ര്യസമരം നടത്തി വിജയിച്ച സംഘം അതിന്റെ ഫലമായി കിട്ടിയ അധികാരത്തിന്റെ ശീതളഛായ അനുഭവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല അന്നത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ വിദൂരതകളില്പോലുമുണ്ടായിരുന്നുമില്ല. ഇതായിരുന്നു സംഘത്തിന്റെ സവിശേഷത. നമ്മുടെ രാജനൈതികരംഗവും പൊതുരംഗവും സൗകര്യംപോലെ മറന്നുപോയ ഒന്നാണ് അടിയന്തരാവസ്ഥയിലും തുടര്‍നാളുകളിലും സംഘം വഹിച്ച മഹത്തായ പങ്കും നേരിട്ട പീഡനാനുഭവങ്ങളും. ജയ്റാം രമേശിന്റെ ഇപ്പോഴത്തെ ഓര്‍മ്മപ്പെടുത്തല്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയാണ് വേണ്ടത്.
ഒരു ഭരണാധികാരിയും അവരുടെ പാര്‍ട്ടിയും വിലയിരുത്തപ്പെടേണ്ടി വരുമ്പോള്‍ അവര്‍ ചരിത്രത്തോടും ഭാവിതലമുറകളോടും നീതി ചെയ്തുവോ എന്നു മാറ്റുരച്ചുനോക്കുകയാണുവേണ്ടത്. നാടിനുവേണ്ടി ഒന്നും കാംക്ഷിക്കാതെ സമര്‍പ്പണ ബോധത്തോടെ സ്വയം സമര്‍പ്പിക്കുന്നവരെ വാര്‍ത്തെടുക്കുന്ന പ്രസ്ഥാനമാണ് സംഘം. സംഘ കുടുംബത്തില്‍പ്പെട്ട പൊക്കിള്‍ക്കൊടി ബന്ധമുള്ള സംഘടനകളെല്ലാം ദേശനിര്‍മ്മിതി എന്ന ഉദ്യമം അഭംഗുരം നടത്തുന്നു. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി സംഘപ്രസ്ഥാനങ്ങളെ വര്‍ഗ്ഗീയ സംഘടനകളോ ഫാസിസ്റ്റുകളോ ആക്കി ആര്‍ക്കും ചിത്രീകരിക്കാന്‍ കഴിയില്ല.
സ്വന്തം ദുഷ്ചെയ്തികള്‍ മറച്ചുവെയ്ക്കാനും എതിരാളികളെ തകര്‍ക്കാനും കുപ്രചാരണം നടത്താനും വേണ്ടി പൊതുരേഖകളും തെളിവുകളും നശിപ്പിക്കുന്നതല്ലേ കടുത്ത ഫാസിസം. ഗാന്ധിവധം ബോധപൂര്‍വ്വം ആര്‍എസ്എസിന്റെ തലയില്‍ വെച്ചുകെട്ടി കുതിച്ചുയരുന്ന ആ പ്രസ്ഥാനത്തെ അന്ന് തകര്‍ക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസും നെഹ്റു കുടുംബവും. എന്നാല്‍ ഗാന്ധിവധത്തെക്കുറിച്ച് ആധികാരികമായി ജുഡീഷ്യല്‍ അന്വേഷണം നടത്തിയ കപൂര്‍ കമ്മീഷന് ശുപാര്‍ശ സംഘത്തിന് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്ന സത്യത്തെ വിളിച്ചോതുന്നു.
1977-78 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി തന്നെ ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കി സംഘത്തിന്റെ നിരപരാധിത്വം ലോക്സഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രസ്തുത കപൂര്‍ കമ്മീഷന് ശുപാര്‍ശകള്‍ പൂര്‍ണ്ണമായും ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടം നശിപ്പിക്കയാണുണ്ടായത്. സത്യം ആരും അറിയാന്‍ പാടില്ലെന്ന നിശ്ചയത്തില്‍ നടത്തിയ കൊടുംപാതകമാണ് ഈ തമസ്കരണം.
1975-77 ലെ അടിയന്തരാവസ്ഥാ അതിക്രമങ്ങള്‍ അന്വേഷിച്ച ശേഷം ജസ്റ്റിസ് ഷാ കമ്മീഷന് സമര്‍പ്പിച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടുകളും ഇന്ദിരാ ഭരണകൂടം നശിപ്പിക്കുകയാണുണ്ടായത്. കപൂര്‍ കമ്മീഷന്-ഷാ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെവിടെയും ഇപ്പോള്‍ കാണാന്‍ കിട്ടാത്ത സ്ഥിതിയാണുള്ളത്. 1980 കള്‍ക്കുശേഷം ഇവയൊന്നും പാര്‍ലമെന്റ് ലൈബ്രറിയിലോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളിലോ ലഭ്യമല്ല. സത്യമാണീശ്വരന്‍ എന്നു പഠിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ സത്യം എത്ര ക്രൂരമായാണ് കുഴിച്ചുമൂടിയിട്ടുള്ളത്. ഈ ഇരുട്ടിന്റെ സന്തതികളാണ് നാടിന് യഥാര്‍ത്ഥ ശാപവും ഭാരവുമായി മാറിയിട്ടുള്ളത്. ഇവരെയാണ് ശരിക്കും ഫാസിസത്തിന്റെ ‘ബ്ലാക്ക് ലിസ്റ്റി’ല്‍ ഉള്‍പ്പെടുത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: