ആരെയൊക്കെ ചൊറിഞ്ഞാല്‍ എന്തൊക്കെയാകാമെന്ന് ആരേക്കാളും നന്നായി അറിയാവുന്ന ആളാണ് ചെറിയാന് ഫിലിപ്പ്. ചൊറിഞ്ഞാല്‍ പോകുന്ന മാനം ആ ചൊറിച്ചില്‍കൊണ്ട് തന്നെ നേടിയെടുക്കാമെന്ന ഒരു പഴയ യുക്തിയുമുണ്ട് കൂട്ടിന്. സ്വഭാവം ചൊറിച്ചിലാകയാല് അത് ഏതെങ്കിലും ഒരു പാര്ട്ടിയില്ത്തന്നെയുള്ളവരെ ആകണമെന്നൊന്നുമില്ലെന്നും ചെറിയാന് നന്നായി അറിയാം.
കോണ്‍ഗ്രസ് സംസ്കാരം എന്നൊക്കെ പൊതുവേ ഒരു ഭംഗിക്ക് പറയാറുണ്ടെങ്കിലും സംസ്കാരവും കോണ്‍ഗ്രസും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. എന്നിട്ടും കോണ്‍ഗ്രസിലായിരുന്ന കാലത്ത് അക്കൂട്ടത്തിലെ ഏക സാംസ്കാരിക നായകനാണ് താനെന്ന ചെറുതല്ലാത്ത അഹംഭാവവും ചെറിയാനുണ്ടായിരുന്നുവെന്നാണ് പൊതുസംസാരം. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസില്‍ നിന്ന് ചാടി പുറത്തുവന്നപ്പോള്‍ സംസ്കാരത്തിന്റെ മൊത്തക്കുത്തകക്കാരായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെറിയാനെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും കൈരളി ചാനലിന്റെ പിന്നാമ്പുറത്ത് കസേര കൊടുത്തിരുത്തുകയും ചെയ്തത്. ഇപ്പോള്‍ കൈരളി, പീപ്പിളിന്റെ കണ്‍സള്‍ട്ടന്റാണ് പോലും അദ്ദേഹം.
‘ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന പേരിലൊരു പരിപാടിയുണ്ട് ആ ചാനലില്‍. ഇത് കേട്ടാല്‍ തോന്നുക പ്രതികരണ ശേഷി ഇല്ലാത്ത ഒരാള്‍ പ്രതികരിക്കുകയാണെന്നാണ്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ പ്രതികരിക്കാതിരുന്ന ചെറിയാന് ഇപ്പോള്‍ പ്രതികരിച്ചുതുടങ്ങിയെന്നാണ് ആ പേരിന്റെ സാരമെന്ന് അതുമായി ബന്ധപ്പെട്ട ഒരാള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്തായാലും ചാനലിന്റെ റേറ്റിംഗില്‍ മുതലാളി നേരിട്ട് നടത്തുന്ന ‘പൂവാലക്കവല’ കഴിഞ്ഞാല്‍ പിന്നെ സ്ഥാനം ചെറിയാന്റെ ചൊറിഞ്ഞ വര്ത്തമാനത്തിന് തന്നെ. ഒടുക്കത്തെ ഫേസ്ബുക്ക് പോസ്റ്റും കൂടി കണ്ടുകഴിഞ്ഞപ്പോള്‍ ഷക്കീലപ്പടത്തിനുള്ളതിനേക്കാള് തിരക്കാണത്രെ ഇപ്പറഞ്ഞ പ്രതികരണം കേള്‍ക്കാന്‍.
സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കെഎസ്യു സംസ്ഥാനപ്രസിഡന്റായിരുന്ന കാലത്ത് സ്കൂള്‍ യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയതാണ് ചെങ്ങന്നൂര്‍ക്കാരന്‍ ചെറിയാന്റെ രാഷ്ട്രീയം. ഖദറിട്ടവരെല്ലാം അഴിമതിക്കാരാണെന്നും താനവരെ തിരുത്തിക്കളയുമെന്നുമൊക്കെ വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞ് ആളായ ചെറിയാന് യൂത്ത് കോണ്‍ഗ്രസും കെപിസിസിയും ഒടുവില്‍ കേരള ദൃശ്യവേദിയുമൊക്കെയായി പാര്‍ട്ടിക്കുള്ളിലെ ഊരുതെണ്ടിയായി കാലം കഴിക്കുകയായിരുന്നു 2001 വരെ. പിന്നീടാണ് ശുക്രദശ ചെങ്കൊടിയുടെ രൂപത്തില്‍ വന്നത്. ചെറിയാന് കോണ്‍ഗ്രസ് വിട്ട് ഇടത് സാംസ്കാരികനായനാകാന് ഒരുമ്പെട്ടിറങ്ങിയ കാലം.
പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞിനെതിരെ മാര്‍ക്സിസ്റ്റ് ബലിയാടാവുകയും പിന്നീട് കല്ലൂപ്പാറയില്‍ ജോസഫ് എം. പുതുശ്ശേരിക്കെതിരെ നിന്ന് പാട്ടുംപാടി തോല്‍ക്കുകയും ചെയ്തതോടെ ചെറിയാനൊരു കാര്യം തിരിഞ്ഞു. തന്റെ സാംസ്കാരികാവബോധം ജനങ്ങള്‍ക്ക് കാര്യമായി ബോധ്യപ്പെടുന്നില്ല. ഈശ്വരന് സഹായിച്ച് മത്സരിച്ച ഒരിടത്തും ജയിക്കാനുള്ള യോഗം പാവത്തിനുണ്ടായിട്ടില്ല.
പിന്നെയാണ് മാര്‍ക്സിസ്റ്റ് സാംസ്കാരികനായകരെ കണ്ട് പഠിക്കാന്‍ ചെറിയാന് തീരുമാനിച്ചത്. പാര്‍ട്ടിയിലാണെങ്കില്‍ രണ്ട് മാമന്മാരാണുള്ളത്. സോളാര്‍ സരിതയുടെ കോടിയേരി മാമനും മലയാളത്തിലെ മിമിക്രിക്കാര് നീട്ടിയും കുറുക്കിയും വളച്ചും ഒടിച്ചും മാമാ എന്ന് വിളിച്ച് സൂപ്പറാക്കിയ അച്ചുമാമനും. തെറ്റിദ്ധരിക്കരുത്, ആ മാമാ വിളിക്ക് മാമന് എന്ന് തന്നെയാണ് അര്‍ത്ഥം എന്ന് കൂട്ടിച്ചേര്‍ക്കട്ടെ. തെരഞ്ഞെടുപ്പ് കാലമടുക്കുമ്പോള്‍ പരനാറിയന്‍ വാമൊഴിവഴക്കവുമായി മാര്‍ക്സിസ്റ്റ് നേതാക്കള്‍ തെരുവുകള്‍ മലീമസമാക്കുന്ന കാഴ്ച കണ്ട് കോരിത്തരിച്ചാണ് തന്റെ കോണ്‍ഗ്രസ് രാവുകളെ ചെറിയാന് ഓര്‍മ്മയില്‍ നിന്ന് തട്ടിക്കുടഞ്ഞെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിയത്. കോടിയേരിമാമനും പിണറായി സഖാവിനും ചെറിയാന്റെ ആ കുറിമാനം ആകെയങ്ങ് ഇഷ്ടപ്പെട്ടുപോയി. ചെറിയാന് കോണ്‍ഗ്രസിലെ കാര്യങ്ങളൊക്കെ നന്നായി അറിയാവുന്നതുകൊണ്ടാണ് അതെന്നായിരുന്നു കോടിയേരിയുടെ അഭിനന്ദനം. ആ അഭിനന്ദനത്തിന്റെ അകംപൊരുള്‍ അറിയാനുള്ള ബുദ്ധിയൊന്നും ഇല്ലാത്ത ചെറിയാന് അതും ആലിന്റെ തണലെന്ന് ആശ്വസിച്ചു.
ചെറിയാന്റെ ഫേസ്ബുക്ക് വിപ്ലവത്തിനെതിരെ ആഞ്ഞടിച്ചത് അച്ചുമാമനാണ്. സ്ത്രീകളോടെന്നും ആദരവോടെ മാത്രം പെരുമാറിയിട്ടുള്ളയാളാണല്ലോ മാമന്. തെരഞ്ഞെടുപ്പ് കാലത്ത് സഖാവും അത് കഴിഞ്ഞാല്‍ പാര്‍ട്ടി വിരുദ്ധനുമാകുന്ന മാര്‍ക്സിസ്റ്റ് കൊമേഡിയന്‍ അച്ചുമാമന് തന്റെ തൊണ്ണൂറ്റിരണ്ടാം പിറന്നാളിന്റെയന്നാണ് കേരളത്തിലെ ഹിന്ദു സംഘടനാപ്രവര്‍ത്തകരെ അപഹസിച്ചുകൊണ്ട് വിവരക്കേട് വിളിച്ചുകൂവിയത്. അച്ചുമാമന്റെ അട്ടഹാസം കേട്ട് ചെറിയാന് അന്തം വിട്ടുകാണണം. മലമ്പുഴയില്‍ തനിക്കെതിരെ മത്സരിക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിനെതിരെ ഇദ്ദേഹം വാരിയെറിഞ്ഞ മനോമാലിന്യത്തിനും കൈയടിച്ചവരാണ് മാര്‍ക്സിസ്റ്റുകള്‍. കൊച്ചുമകളുടെ മാത്രം പ്രായമുള്ള സിന്ധുജോയിക്കെതിരെയായിരുന്നു മറ്റൊരു ആരോപണം.
അഭിസാരികയെന്നാല്‍ കറിവേപ്പിലയാണെന്നും ശുംഭനെന്നാല്‍ പ്രകാശം പരത്തുന്നവനാണെന്നുമൊക്കെ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന മാര്‍ക്സിസ്റ്റ് ഭാഷാ പണ്ഡിതന്മാരുടെ കാലടികളില്‍ ദക്ഷിണവെച്ചാവണം ചെറിയാന് തുടങ്ങിയത്. വിഎസിനെ കാമഭ്രാന്തന്‍ എന്ന് പൊതുവേദിയില്‍ വാഴ്ത്തിയ സിനിമാനടന് ഗണേശ്കുമാറും ഇപ്പോള്‍ ഒപ്പമുണ്ട്. ചെറിയാനെ ഇടത്തും ഗണേശനെ വലത്തും നിര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് തെരഞ്ഞെടുപ്പ് പോര് നയിക്കാനിറങ്ങുമ്പോള്‍ ഇപ്പോള്‍ കേട്ടതൊക്കെ വെറും സാമ്പിള്‍ മാത്രം.
മന്ത്രി ഷിബു ബേബിജോണിനെ തെറിവിളിച്ചാണ് പാര്‍ട്ടി സെക്രട്ടറി ഇക്കുറി പ്രചാരണത്തിന് തുടക്കമിട്ടത്. വിഎസും ചെറിയാനും ബാലകൃഷ്ണപിള്ളയും ഉഴവൂര്‍ വിജയനുമൊക്കെ തങ്ങള്‍ക്കാവുംവിധം അരങ്ങ് കൊഴുപ്പിക്കുന്നതോടെ കാര്യം കേമമാകും. അവസാനപൂരത്തിന് തിരികൊളുത്താന്‍ കണ്ണൂരാന്മാരിറങ്ങും. പരനാറിയും നികൃഷ്ടജീവിയും ശുംഭനും കൊഞ്ജാണനുമൊക്കെ നിറഞ്ഞാടും. പിണറായിയും ജയരാജന്മാരും സുധാകരനും എം.എം. മണിയുമൊക്കെ ഭാഷയുടെ മാര്‍ക്സിസ്റ്റ് സൗന്ദര്യരീതികള്‍ എടുത്ത് അമ്മാനമാടുകയും ഇതാണ് സാധാരണക്കാരന്റെ ഭാഷയെന്ന് വ്യാഖ്യാനിക്കാന്‍ ചാനലുകള്‍ കയ്യടക്കുകയും ചെയ്യുന്നതോടെ ചെറിയാന് വീണ്ടും ചെറിയാനാകും. ഇമ്മാതിരി ഭാഷാപടുക്കള്‍ നെഞ്ചുവിരിച്ചുനില്ക്കുന്നിടത്ത് ചെറിയാനെന്ത് കാര്യം. അതുകൊണ്ട് ഇപ്പോള്‍ പറഞ്ഞതെല്ലാം പിന്‍വലിക്കുകയും ഒത്തുകിട്ടിയ സ്ഥിതിക്ക് ടി.എന്‍. സീമയെ വെല്ലുവിളിക്കുകയും ചെയ്ത് ചെറിയാനും ഒന്ന് കോള്മയിര് കൊള്ളട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: