തിരുവനന്തപുരം: യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ഇടതുമുന്നണിയില്‍ ചേക്കേറിയ ആര്. ബാലകൃഷ്ണപിള്ളയ്ക്ക് അവഗണന മാത്രം. ഒരുകാലത്ത് യുഡിഎഫ് ക്യാമ്പിന്റെ നാവായിരുന്ന പിള്ളയും കൂട്ടരും അവഗണനയില്‍ മനംനൊന്താണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ ഇടത് പ്രചാരകരായി എല്‍ഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറിയത്.
അന്നുവരെ അഴിമതി വീരനെന്ന് ആക്ഷേപിച്ചു നടന്ന സിപിഎം നേതൃത്വം ചുവന്ന പരവതാനി വിരിച്ച് പിള്ളയെയും മകനെയും ഒപ്പം കൂട്ടി. യുഡിഎഫിനെതിരെ ഹാസ്യ വിമര്‍ശനം നടത്തി പിള്ളയും മകന് ഗണേശ്കുമാറും ഇടത് പ്രചാരണങ്ങളിലെ ശ്രദ്ധാകേന്ദ്രമായി. മനംകുളിര്‍പ്പിക്കുന്ന വാഗ്ദാനങ്ങളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം നേതാക്കള്‍ അന്ന് പിള്ളയ്ക്കും കേരളാ കോണ്‍ഗ്രസ് ബിക്കും നല്‍കിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നല്‍കിയതിലും അധികം സീറ്റുകള്‍, പിള്ളയ്ക്കും മകനും മുന്നണിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഹങ്ങള്‍ സിപിഎം നേതാക്കള്‍ പിള്ളയ്ക്ക് നല്കി. അതെല്ലാം പാഴ് വാക്കുകള്‍ മാത്രമായിരുന്നുവെന്ന് പിന്നിടാണ് പിള്ളയ്ക്ക് മനസിലായത്.
കേരളാ കോണ്‍ഗ്രസ് ബിക്ക് ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലെന്ന് മാത്രമല്ല തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും ഇടതുപക്ഷം ഒരു സീറ്റ് നല്‍കിയില്ല. പിള്ളയെ പോലെ യുഡിഎഫ് വിട്ടുവന്ന ആര്‍എസ്പി, ജെഎസ് എസ്, കേരളാ കോണ്‍ഗ്രസ് സ്കറിയ വിഭാഗം എന്നിവരെയൊക്കെ സീറ്റുകള്‍ നല്കി തൃപ്തിപ്പെടുത്താന്‍ ഇടതു മുന്നണി മറന്നുമില്ല. എല്‍ഡിഎഫ് മുന്നണിയിലേക്ക് തല്ക്കാലം പ്രവേശനം കിട്ടിയില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കൊപ്പം നിന്ന് തങ്ങളുടെ ഉദയ സൂര്യനെ പറ്റുന്ന പഞ്ചായത്തുകളിലെങ്കിലും പ്രകാശിപ്പിക്കാമെന്ന് പിള്ള കണക്കുകൂട്ടിയിരുന്നു. സീറ്റ് ധാരണ ഉണ്ടാക്കുമെന്ന് പല വേദികളിലും ആവര്‍ത്തിച്ച സിപിഎമ്മിലെ വല്യേട്ടന്മാര് അവസാനം കേരളാ കോണ്‍ഗ്രസ് ബിയെ പാടെ തഴയുകയായിരുന്നു.
പിള്ളയെ നഖശികാന്തം എതിര്‍ത്തിരുന്ന വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ ധിക്കരിച്ചാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പിണറായിയും സംഘവും പിള്ളയ്ക്ക് പ്രചാരണ വേദികള്‍ നല്‍കിയത്. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അരുവിക്കരയിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിനും ഇത് കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണ പിള്ളയെ ഒപ്പം നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന് സിപിഎം വിലയിരുത്തുകയായിരുന്നു. അതോടെ കേരളാ കോണ്‍ഗ്രസ് ബിക്ക് സീറ്റ് നല്‍കിയില്ലെന്ന് മാത്രമല്ല ജില്ലയില്‍ ഒരിടത്തും എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ പോലും പിള്ളയുടെ പ്രാദേശിക നേതാക്കളെ അടുപ്പിച്ചുമില്ല.
ബാലകൃഷ്ണപിള്ള യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെക്കൂടി നല്‍കിയത് ഒരു വനിതാ സംവരണ വാര്‍ഡായിരുന്നു. ജില്ലയിലെ പല പഞ്ചായത്തുകളിലും യുഡിഎഫിന് ജയസാധ്യത തീരെയില്ലാത്ത ചില വാര്‍ഡുകളും നല്കി. അതുകൊണ്ടു തന്നെ കാര്യമായ ഗുണമുണ്ടാക്കാന്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് സാധിച്ചുമില്ല. അവഗണനയില്‍ പ്രതിക്ഷേധിച്ച് ചില സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിച്ചും പിള്ളയുടെ ബ്രായ്ക്കറ്റ് പാര്‍ട്ടി പരാജയം രുചിച്ചു.
ഇടത് പാളയത്തിലേക്ക് പിള്ള ചേക്കേറിയപ്പോള്‍ തന്നെ ജില്ലയിലെ പല മണ്ഡലം ഭാരവാഹികളും യൂത്ത് ഫ്രണ്ട്, മഹിളാ വിഭാഗം ജില്ലാ നേതാക്കളും ബിജെപിയിലേക്ക് പോയി. ഒപ്പമുണ്ടായിരുന്നവര്‍ പാര്‍ട്ടി വിട്ടുപോയിട്ടും ഇടതില്‍ കടിച്ചു തൂങ്ങിയ പിള്ളയ്ക്ക് വലിയ തിരിച്ചടിയാണ് മുന്നണിയില്‍ നിന്ന് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.
യുഡിഎഫ് വിട്ട് പിള്ളയും മകനും ബിജെപിയിലേക്ക് പോകുന്നുവെന്ന് ശ്രുതിയുണ്ടായിരുന്നു. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം മോഹന വാഗ്ദാനങ്ങള്‍ നല്കി പിള്ളയെ പാളയത്തില്‍ കൂട്ടിയത്. ഒപ്പം കൂടിയപ്പോഴാണ് സിപിഎമ്മിന്റെ തനിനിറം പിള്ളയ്ക്ക് ബോദ്ധ്യമായത്. കേരള രാഷ്ട്രീയത്തില്‍ പിള്ള ഗ്രൂപ്പിനുണ്ടായിരുന്ന സര്‍വ്വ സ്വാധീനങ്ങളും ഇല്ലാതാക്കി ഇടത് കോട്ടയിലെ ഏറാം മൂളികളാക്കി കേരളാ കോണ്‍ഗ്രസിനെ തളയ്ക്കുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നതെന്ന് വൈകിയെങ്കിലും തിരിച്ചറിയുകയണ് പിള്ളയും മകനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: