കേരളത്തില്‍ നെല്‍കൃഷി നടത്തേണ്ടതില്ലെന്നും പാടശേഖരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷനായിരുന്ന അലുവാലിയ പറഞ്ഞത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അക്ഷരംപ്രതി അനുസരിക്കുകയാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണം ജനങ്ങള്‍ തൂത്തെറിഞ്ഞ കാര്യമൊന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഭൂവിനിയോഗനിയമം, നെല്‍വയല്‍ നീര്‍ത്തടനിയമം, ഭക്ഷ്യസുരക്ഷാപദ്ധതികള്‍, ജലമാനേജ്മെന്റ് തത്വങ്ങള്‍ എന്നിവയെല്ലാം കാറ്റില്‍പ്പറത്തി ഭൂമാഫിയയുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും ഫഌറ്റ് മുതലാളിമാരുടെയും വ്യാജവ്യവസായികളുടെയും ഇംഗിതത്തിന് വഴങ്ങി പത്തേക്കര്‍ വരെ വയല്‍ നികത്തുവാനുള്ള ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണ്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് തല്ക്കാലം മാറ്റിവച്ചിരിക്കുകയാണെന്നു മാത്രം! കൂടുതല്‍ മൂലധനിക്ഷേപം ഉണ്ടാകുമെന്നും തൊഴില്‍ ഉണ്ടാകുമെന്നുമാണ് പറയുന്നതെങ്കിലും 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് നെല്‍വയലുകളും അതിനോടനുബന്ധിച്ചുള്ള വറ്റിപോയ തോടുകളും കുളങ്ങളും ഇടതോടുകളും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികളും സ്വകാര്യവ്യക്തികളുടെയും കോര്‍പ്പറേറ്റ് ഭീമന്മാരുടെയും കൈകളിലെത്തിക്കുക വഴി തെരഞ്ഞെടുപ്പിനുള്ള ഭീമമായ പണം കണ്ടെത്തുകയാണ് ഓര്‍ഡിന്‍സിന്റെ ഉദ്ദേശ്യം.
കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നെല്‍വയലുകള്‍ നികത്തി മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കുന്നത് ആപല്‍ക്കരമാണ്. 2002-2003 ല്‍ സംസ്ഥാനത്ത് നെല്‍വയലുകളായി 311000 ഹെക്ടര്‍ നിലം ഉണ്ടായിരുന്നത് 2012-13 കാലഘട്ടത്തില്‍ 213000 ത്തിന് താഴെ പോയിരിക്കയാണ്. സംസ്ഥാനത്തെ നെല്ലുല്പ്പാദനം 2003-2003 കാലഘട്ടത്തില്‍ 689000 മെട്രിക് ടണ്‍ എന്നത് 518888 മെട്രിക് ടണ്‍ എന്ന നിലയിലേക്ക് കുറഞ്ഞിരിക്കയാണ്. 25000 ഏക്കര്‍ പൊക്കാളി പാടശേഖരങ്ങളില്‍ കൃഷി ഉണ്ടായിരുന്നത് 5000 ഏക്കറായി ചുരുങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാന്‍ നെല്‍കൃഷി കൂടിയതോതില്‍ നടക്കേണ്ടതായിട്ടുണ്ട്.
വന്‍ വിലകൊടുത്ത് അരി മറ്റു സംസ്ഥാനങ്ങളില്‍നിന്നും വാങ്ങി നിത്യവൃത്തി കഴിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ച് ആപല്‍ക്കരവും ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയുമാണ്. വയലുകളില്‍ നെല്ല് വിളയുന്നതിനു പകരം വ്യവസായം വിളയിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനമെന്നറിയുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. നെല്‍വയലുകളില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയാണ് നെല്‍വയലുകള്‍ വ്യവസായങ്ങള്‍ക്ക് തീറെഴുതുന്നത് എന്നത് മറച്ചുവയ്ക്കുകയാണ്.
മിക്കവാറും വയലില്‍ പണിയെടുക്കുന്നവര്‍ സമൂഹത്തിലെ പാവപ്പെട്ടവരും മറ്റു തൊഴിലുകള്‍ വശമില്ലാത്തവരുമാണ്.അവര്‍ക്ക് പ്രാദേശികമായി വീടിനരികില്‍ ജോലിലഭിക്കുന്നു എന്നത് വലിയ കാര്യമാണ്. വയലുകള്‍ വ്യവസായങ്ങള്‍ക്കുവേണ്ടി നിയമങ്ങള്‍ കാറ്റില്‍പറത്തിയും ഇളവുകള്‍ നല്‍കിയും രൂപാന്തരപ്പെടുത്തുമ്പോള്‍ നഷ്ടമാകുന്നത് അടിസ്ഥാന വര്‍ഗത്തിന്റെ ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങളാണ്. വയല്‍ നികത്തുന്നതോടെ ഇല്ലാതാകുന്നത് ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ റീചാര്‍ജ് ചെയ്യുന്ന പ്രകൃതിദത്ത സംവിധാനങ്ങളും പാവപ്പെട്ടവന്റെ കുടിവെള്ള സ്രോതസ്സുകളുമാണ്. വന്‍കിട സ്വകാര്യസംരംഭങ്ങള്‍ വരുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നത് നാടിന്റെ കാര്‍ഷിക സംസ്കാരമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം കൃഷി പ്രോത്സാഹിപ്പിക്കാതിരിക്കുകയും കൃഷിഭൂമി തരിശ്ശിടുന്നത് തടയാതിരിക്കുകയും കൃഷിയ്ക്കാവശ്യമായ ജലം നല്‍കാതിരിക്കുകയും കൃഷി ലാഭകരമല്ലാതാക്കുന്ന വിധത്തില്‍ ഇടപെടല്‍ നടത്തുകയും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ പ്രതിവിധി കണ്ടെത്താതിരിക്കുകയും കൃഷിഭൂമി നികത്തിയെടുക്കുന്നതും രൂപാന്തരം വരുത്തുന്നതും കണ്ടില്ലെന്ന് നടിക്കുകയും സംസ്ഥാനത്തെ അരിയുല്‍പ്പാദനം കൂട്ടാതെ മറ്റ് സംസ്ഥാനങ്ങളെ അരിയ്ക്കായി ക്രമാതീതമായി ആശ്രയിക്കുകയും ചെയ്തതെല്ലാം വയല്‍ നികത്തിയെടുക്കുവാന്‍ നിയമം കൊണ്ടുവരുന്നതിന്റെ ആദ്യപടിയായിരുന്നു. കൃഷി ഭൂമിയില്‍ റോഡുവെട്ടുകയും കളിമണ്ണെടുത്ത് ഇഷ്ടിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും വയലില്‍നിന്നും മണ്ണെടുക്കുന്നതിന്റെ നിയന്ത്രണങ്ങള്‍ ഓരോന്നായി പിന്‍വലിക്കുകയും വയലുകള്‍ മണലൂറ്റു കേന്ദ്രങ്ങള്‍ ആക്കുന്നത് തടയാതിരിക്കുകയും ചെയ്തത് കേരളത്തിലെ കാര്‍ഷികമേഖലയെ തളര്‍ത്തി.
തൊട്ടടുത്ത കൃഷിഭൂമികള്‍ രൂപാന്തരപ്പെടുത്തുന്നതുകൊണ്ടും മണ്ണെടുക്കുന്നതുകൊണ്ടും വ്യവസായങ്ങള്‍ക്കായി തീറെഴുതി നല്കിയതുകൊണ്ടും പാടശേഖരങ്ങളില്‍ വില്ലകളും കെട്ടിട സമുച്ചയങ്ങളും ഫഌറ്റുകളും നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയതുകൊണ്ടും യഥാര്‍ത്ഥ കൃഷിക്കാരനുണ്ടായ നഷ്ടവും കൃഷി ചെയ്യാന്‍ പറ്റാതിരുന്ന അവസ്ഥയും സര്‍ക്കാര്‍ മുതലെടുക്കുകയാണ്. പാടങ്ങളില്‍ തെങ്ങ് വച്ച് മാറ്റിയെടുക്കുന്നതിന് സര്‍ക്കാര്‍ തടസ്സം നിന്നില്ല. പിന്നീട് അത്തരം ഭൂമികള്‍ക്ക് വയല്‍ എന്ന ഗണത്തില്‍നിന്നും കരഭൂമി സ്റ്റാറ്റസ് പദവി നല്‍കുന്നതിനും ഈ സര്‍ക്കാര്‍ ഉത്തരവിറക്കി. കൃഷിയുടെ കാര്യം പറയുമ്പോള്‍ ചാണ്ടി സര്‍ക്കാര്‍ മുതലക്കണ്ണീരൊഴുക്കി. സംസ്ഥാനത്തെ എല്ലാത്തരം കൃഷികളും നാശോന്മുഖമാകുന്ന തരത്തിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയെ വളര്‍ത്തി എന്നതാണ് സത്യം. കാര്‍ഷിക അഭിവൃദ്ധി കാംക്ഷിച്ച് നയങ്ങള്‍ രൂപപ്പെടുത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ കൃഷിയെ നശിപ്പിക്കുന്ന പാറമടകള്‍, മെറ്റല്‍ ക്രഷറുകള്‍, ഇഷ്ടിക വ്യവസായം, കരമണലൂറ്റ്, കളിമണ്‍ഖനനം എന്നിവയ്ക്കായി നയങ്ങളെ മാറ്റിമറിച്ചു. പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതമായി കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ സഹായിച്ചു. സമൂഹത്തിലെ അടിസ്ഥാനവര്‍ഗമായ കര്‍ഷകരെ അവഗണിച്ചു.
2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം അട്ടിമറിക്കുവാനുള്ള ചാണ്ടി സര്‍ക്കാരിന്റെ ഏറെക്കാലമായുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സിന്റെ രൂപത്തില്‍ ഇറക്കുവാന്‍ ശ്രമിക്കുന്നത്.
യുഡിഎഫില്‍ സമാനചിന്താഗതിക്കാര്ക്കിടയില് ചര്‍ച്ച ചെയ്യുവാന്‍ മാറ്റിവച്ചിരിക്കുകയാണ് ഓര്‍ഡിനന്‍സ്. 2015-2016 ലെ സംസ്ഥാന ബജറ്റില്‍ 2008 ന് മുമ്പ് നികത്തിയതും രൂപാന്തരപ്പെടുത്തിയതുമായ നെല്‍വയലുകള്‍ക്ക് ഫീസടച്ചാല്‍ കരഭൂമി സ്റ്റാറ്റസ് ആക്കുന്നതിന് നിര്ദ്ദേശങ്ങള്കൊണ്ടുവരികയും വില്ലേജ് ഓഫീസിലെ തണ്ടപ്പേര് രജിസ്റ്ററില്‍ മാറ്റം വരുത്തി പാടശേഖരം കരഭൂമിയാക്കുന്നതിനും വേണ്ടി ധനകാര്യബില്ലില്‍ വ്യവസ്ഥയും സൃഷ്ടിച്ചു. ധനകാര്യബില്‍ പാസ്സായതോടെ ഈ വ്യവസ്ഥകള്‍ നിലവില്‍ വരികയും നികത്തിയ വയലുകള്‍ ക്രമപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ നീക്കങ്ങള്‍ക്ക് ശക്തി പകരുകയാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ നടക്കുന്ന ഗൂഢലക്ഷ്യത്തിന്റെ നാള്‍വഴിയാണിത്. കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ വയല്‍ നികത്തുവാന്‍ വ്യക്തികള്‍ക്കും വ്യവസായസംരഭകര്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും അവസരമൊരുക്കുകയാണ് ഓര്‍ഡിനന്‍സിലൂടെ ചാണ്ടി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ദീര്‍ഘകാലത്തെ ‘ജനങ്ങളുടെ’ ആവശ്യമാണെന്നതാണ് സര്‍ക്കാര്‍ പക്ഷം. പക്ഷേ ഈ ‘ജനങ്ങള്‍’ എന്നുപറയുന്നത് ഈ നാട്ടിലെ സാധാരണക്കാരോ കര്‍ഷകരോ മണ്ണില്പണിയെടുക്കുന്നവരോ അടിസ്ഥാനവര്ഗമോ അല്ലെന്നതാണ് ഈ ഓര്‍ഡിനന്‍സിനെ ജനവിരുദ്ധ നിലപാടായി മാറ്റുന്നത്.
കേരളത്തിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും അനിയന്ത്രിതമായി നികത്തി, രൂപാന്തരപ്പെടുത്തലില് നിന്നും സംരക്ഷിക്കുന്നതിനായിട്ടാണ് അന്നത്തെ സര്‍ക്കാര്‍ 2008 ല്‍ കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണനിയമം കൊണ്ടുവന്നത്. കേരളത്തിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിത സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നീ വലിയ ഉദ്ദേശ്യങ്ങളും ഈ നിയമം നടപ്പാക്കുന്നതിന് പുറകില്‍ ഉണ്ടായിരുന്നു. ഏതെങ്കിലും കാരണവശാല്‍ നിയമപ്രകാരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അദ്ധ്യക്ഷനായുള്ള ജില്ലാ കമ്മറ്റി ഏതെങ്കിലും വ്യക്തിക്ക് നിലംനികത്തുവാന് അനുമതി നല്കുകയാണെങ്കില് പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ സമീപവയലുകളിലെ കൃഷിയെ ദോഷകരമായി ബാധിക്കുകയോ ചെയ്യരുത് എന്ന വ്യവസ്ഥയോടെ മാത്രമായിരിക്കും. ഇപ്രകാരം നികത്താന്‍ അനുമതി തേടുന്ന നിലമുടമയ്ക്ക് താമസയോഗ്യമായ മറ്റ് സ്ഥലങ്ങളില്ല എന്നും സ്വന്തം ആവശ്യത്തിന് വീട് വയ്ക്കാനാണ് വയല്‍ നികത്തുന്നതെന്നും ഉറപ്പ് വരുത്തേണ്ട ബാധ്യത കമ്മറ്റിക്കുണ്ട്.
നിയമത്തിലെ ഇത്തരം വ്യവസ്ഥകളും ചട്ടങ്ങളും കാറ്റില്പ്പറത്തുകയെന്നതാണ് പത്തേക്കര്‍ വരെ വയല്‍ നികത്താം എന്ന ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. നിയമത്തിലെ പഴുതുകള്‍ അടയ്ക്കുന്നതിനായിട്ടാണ് ഓര്‍ഡിനന്‍സ് എന്ന കള്ളപ്രചാരണം നടത്തുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. കൂടുതല്‍ സ്ഥലത്തേക്ക് നെല്‍വയല്‍ നികത്തല്‍ വ്യാപിപ്പിക്കുകയെന്നതുതന്നെയാണ് ഇതിന്റെ മുഖ്യലക്ഷ്യം.
നാളിതുവരെ 7294 അനധികൃത വയല്‍ നികത്തലുകള്‍ക്കെതിരെ കൃഷി ഓഫീസര്‍മാര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 7134 കേസുകള്‍ ഈ നിയമലംഘനത്തിനെതിരെ റവന്യൂ വകുപ്പും എടുത്തിട്ടുണ്ട്. നികത്തലുമായി ബന്ധപ്പെട്ട് 230 വാഹനങ്ങള്‍ പിടിച്ചിട്ടുണ്ട്. ഇതിനുപുറമെ വണ്ടി പിടിച്ചതിനുശേഷം പണം വാങ്ങി വിട്ടുകൊടുത്ത ആയിരക്കണക്കിന് സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. 2008 ല്‍ വയല്‍ സംരക്ഷണം, തണ്ണീര്‍ത്തട സംരക്ഷണനിയമം വന്നതിന് ഉദ്ദേശ്യം ഏഴ് വര്‍ഷത്തിനുശേഷം ആയിരത്തിലധികം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും നെല്‍വയല്‍ സംബന്ധിച്ച ഡാറ്റാബാങ്കുകള്‍ ഉണ്ടാക്കിയത് വെറും 238 പഞ്ചായത്തുകളില്‍ മാത്രമാണ്.
ഇത് ശരിയാണോ എന്ന വിലയിരുത്തല്‍ ഇനിയും നടക്കേണ്ടതുണ്ട്. 677 പഞ്ചായത്തുകളിലെ നെല്‍വയല്‍ സംബന്ധിച്ച ഡാറ്റാ ബാങ്കുകള്‍ എന്ന് പ്രസിദ്ധീകരിക്കപ്പെടും എന്ന് സര്‍ക്കാരിനുപോലും തിട്ടമില്ല. കഴിഞ്ഞ നാല് വര്‍ഷത്തിലധികം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിപ്പിക്കുവാന് പഞ്ചായത്തുകളെ നിര്‍ബന്ധിക്കാമായിരുന്നു. അത് ചെയ്തില്ല. എന്നിട്ടിപ്പോള്‍ നിയമത്തിലെ പഴുതുകള്‍ അടക്കുവാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ നിഗൂഢലക്ഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. നാടു നശിപ്പിക്കുന്ന ഇത്തരം ഭരണങ്ങള്‍ ഇനിയും നമുക്കെന്തിനാണ്? 2015 ല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പത്തേക്കര്‍ വരെ വയല്‍ നികത്തുവാന്‍ അനുമതി നല്കുന്ന ഓര്‍ഡിനന്‍സിന് ആറന്മുള വിമാനത്താവള മുതലാളിമാരെ സഹായിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്നത് പകല്‍വെളിച്ചംപോലെ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: