കൊല്‍ക്കത്തയിലെ അലിപൂരിലെ ഒരു റാലി. ജനസഹസ്രങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയിരിക്കുന്നു. തന്റെ കറുത്ത ഷാള്‍ കഴുത്തിലിട്ട് ഒരു കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്യുമെന്ന നേതാവിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് , മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ രഹസ്യ രാഷ്ട്രീയ സഖ്യത്തിനെതിരെയുള്ള ഷോക്ക്ട്രീറ്റ്മെന്റായി. ഉദ്വേഗഭരിതരായ ജനം കണ്ണുകള്‍ തള്ളി മരവിച്ച മനസ്സുമായി ഇരുന്നു. സൂചി നിലത്തുവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത മൈതാനത്ത് കളിയാടി.
ഫെബ്രുവരി 1997. റെയില്‍വേമന്ത്രി രാംവിലാസ്പാസ്വാന്‍ ബജറ്റവതരിപ്പിച്ചു. പശ്ചിമബംഗാളിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഒരംഗം മന്ത്രിക്കുനേരെ ഷാള്‍ വലിച്ചെറിഞ്ഞ്, തന്റെ രാജി തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. സ്പീക്കര്‍ പി.എ. സഗ്മ രാജി അംഗീകരിച്ചില്ല. സന്തോഷ് മോഹന്‍ദേവിന്റെ മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍ന്നു.
കൊല്‍ക്കത്തയിലെ എഎംആര്‍ഐയിലെ ഹോസ്പിറ്റലില്‍ ഉണ്ടായ തീപിടിത്തത്തില്‍ 89 പേര് മരിച്ചു. 2011 ഡിസംബര്‍ 9-ാം തീയതി നടന്ന ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ആശുപത്രി ഉടമകളും വ്യവസായികളുമായ ഗോയങ്ക അടക്കമുള്ളവരെ പോലീസ് അറസ്റ്റുചെയ്തു. ഇത്ര വേഗത്തിലുള്ള ഒരു തീരുമാനം സാധാരണ ഗതിയിലുണ്ടാവാറില്ല.
ഈ മൂന്ന് സംഭവങ്ങളിലെയും നായിക പശ്ചിമബംഗാള്‍ മുഖ്യമന്ത്രി, ജനങ്ങളുടെ ദീദി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമതാ ബാനര്‍ജിയുടെ ജീവിതത്തിലേക്ക്.
ഗായത്രിയുടെയം പ്രോമിലേശ്വര്‍ ബാനര്‍ജിയുടെയും മകളായി 1955 ജനുവരി 5 നാണ് മമത ജനിച്ചത്. തെക്കന്‍ കൊല്‍ക്കത്തയിലെ ജോഗമയദേവി കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഇസ്ലാമിക ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. ഇതുകൂടാതെ വിദ്യാഭ്യാസത്തില്‍ ബിരുദവും. ഇവ നേടിയശേഷം കൊല്‍ക്കത്തയിലെ ജോഗേഷ്ചന്ദ്ര ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. 1970 ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. പടിപടിയായി ഉയര്‍ന്ന് 1976-80 കാലഘട്ടത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ പശ്ചിമബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1984 ല്‍ ജാദവ്പൂര്‍ നിയോജകമണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവ് സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തി വിജയിച്ചു.
അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായി. 1991, 96, 98, 99, 2004, 2009 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ തെക്കന്‍ കൊല്‍ക്കത്ത ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 91 ല്‍ നരസിംഹറാവു സര്‍ക്കാരില്‍ മാനവശേഷി വകുപ്പ്, യുവജനക്ഷേമം, സ്പോര്‍ട്സ്, വനിതാ ശിശുവികസന വകുപ്പുകളില്‍ മന്ത്രി. സ്പോര്‍ട്സ് മന്ത്രിയായിരിക്കെ സര്‍ക്കാര്‍ സ്പോര്‍ട്സിനോട് കാണിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി. 1993 ല്‍ അവര്‍ക്ക് നല്‍കിയിരുന്ന വകുപ്പുകള്‍ തിരിച്ചെടുത്തു. 1996 ല്‍ കോണ്‍ഗ്രസ് സിപിഎമ്മിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ചു. സംശുദ്ധ കോണ്‍ഗ്രസ് ആണ് തന്റെ ലക്ഷ്യമെന്നും അവര്‍ പ്രഖ്യാപിച്ചു. 1996 ല്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കേ ലോക്സഭയുടെ നടുത്തളത്തില്‍ പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. 1997 ല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തുവന്ന് അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചു. സ്ത്രീസംവരണ ബില്ലിനെതിരെ പ്രതിഷേധിക്കാതിരുന്ന ദുര്‍ഗാപ്രസാദ് സരോദ് എന്ന സമാജ്വാദി പാര്‍ട്ടി പാര്‍ലമെന്റംഗത്തെ കോളറിന് പിടിച്ച് ലോക്സഭയില്‍നിന്നും പുറത്തെത്തിച്ചു. 1999 ല്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേര്‍ന്ന അവര്‍ 2000 ല്‍ റെയില്‍വെമന്ത്രി എന്ന നിലയില്‍ തന്റെ സംസ്ഥാനത്തിന് ഒട്ടനവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തയ്യാറായി. 2001 ല്‍ ബിജെപിക്കെതിരെ ആരോപണമുയര്‍ത്തി മന്ത്രിസഭയില്‍നിന്ന് പുറത്തായി. 2001 ല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായി. 2004 ല്‍ ഖാനി കല്‍ക്കരി വകുപ്പ് കൈയാളി കേന്ദ്രമന്ത്രിസഭയിലെത്തി.
2005 ഒക്ടോബര്‍ 20 ന് വ്യവസായവല്‍ക്കരണത്തിന്റെ പേരില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ഹൗറയിലെ പാടങ്ങള്‍ സലിം ഗ്രൂപ്പിന് അക്വയര്‍ ചെയ്യാന്‍ ആരംഭിച്ചു. ഇതിനെതിരെ സലിം ഗ്രൂപ്പിന്റെ മേധാവി ബെന്നി സന്തോഡോ എത്തുന്ന താജ് ഹോട്ടലിന് മുന്നില്‍ പെരുമഴയത്ത് മമതയും കൂട്ടരും പ്രതിഷേധിക്കാനെത്തി. സര്‍ക്കാര്‍ സലിമിന്റെ സന്ദര്‍ശനം മൂന്ന് മണിക്കൂര്‍ നേരത്തെയാക്കി പ്രശ്നത്തില്‍നിന്ന് മുഖം രക്ഷിച്ചു.
ഇതിനിടെ 2006 ആഗസ്റ്റ് 4 ന് ബംഗ്ലാദേശികള്‍ അനധികൃതമായി കൊല്‍ക്കത്തയില്‍ പ്രവേശിക്കുന്നതിനെതിരെ മമത ഒരു പ്രമേയാവതരണത്തിന് ശ്രമിച്ചു. സ്പീക്കര്‍ ഇത് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ രാജി സമര്‍പ്പിച്ചെങ്കിലും പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കി.
നവംബര്‍ 2006 ല്‍ ടാറ്റയുടെ ഫാക്ടറിക്കായി സിംഗൂരില്‍ സ്ഥലമെടുക്കുന്നതിനെതിരെയുള്ള റാലിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ മമതക്ക് അനുമതി നിഷേധിച്ചു. അസംബ്ലിയിലെത്തി പ്രതിഷേധിക്കുകയും 12 മണിക്കൂര്‍ ഹര്‍ത്താലാചരിക്കുകയും ചെയ്ത് മമത പ്രശ്നം ജനമനസ്സുകളിലെത്തിച്ചു. 2009 ല്‍ യുപിഎ സര്‍ക്കാരുമായി ധാരണയുണ്ടാക്കി മത്സരിച്ച് റെയില്വെമന്ത്രിയായി.
50 റെയില്‍വേസ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കാനും 375 നല്ല റെയില്‍വേസ്റ്റേഷനുകള്‍ സൃഷ്ടിക്കാനും റെയില്വേസ്റ്റേഷനുകള്ക്കരികില് ഷോപ്പിംഗ്മാളുകളും മറ്റനുബന്ധ സൗകര്യങ്ങള്‍ സൃഷ്ടിക്കാനും അവര്‍ പദ്ധതിയിട്ടു.
പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാര്‍ ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന് വേണ്ടി 10000 ഏക്കര്‍ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയാക്കുന്നതിന് തീവ്രശ്രമം ആരംഭിച്ചു. പ്രതിഷേധത്തിനിടയില്‍ 14 പേര് കൊല്ലപ്പെടുകയും 70 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെതിരെ മമത നേതൃത്വപരമായ നിലപാടുകള്‍ സ്വീകരിച്ചു.
ഇപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമത, ആഭ്യന്തരം, ആരോഗ്യം, കൃഷി, ഭൂപരിഷ്കരണം, വിവരസാങ്കേതികം, വൈദ്യുതി, ഭരണപരിഷ്കാരം തുടങ്ങി അനേകം പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു.
മമതയുടെ ജീവിതം എന്നും ഒരു വിമത പോരാളിയുടേതായിരുന്നു. ഏകാധിപത്യസ്വഭാവം പ്രകടിപ്പിക്കുന്ന അവര്‍ തനിക്ക് കീഴിലുള്ള നേതാക്കളുടെ വളര്‍ച്ചയെ തടയുന്നു എന്ന ആക്ഷേപമുണ്ട്. വസ്ത്രധാരണത്തിലും ജീവിതരീതിയിലും നമ്മുടെ അയല്പക്കത്തെ ഒരു സ്ത്രീ എന്ന ഇമേജ് പശ്ചിമബംഗാളില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ കാളിഘട്ടിലെ മൈതാനത്തിനടുത്തുള്ള വാസസ്ഥലം പോലും ഒരു മാറ്റവുമില്ലാതെ നിലനിര്‍ത്തുന്നതും അവിടെത്തന്നെ താമസിക്കുന്നതും ഇതിനുദാഹരണമാണ്. പാവപ്പെട്ടവരുടെയും ഗ്രാമീണ ദരിദ്രരുടെയും ന്യൂനപക്ഷ മുസ്ലീങ്ങളുടെയും സംരക്ഷകയെന്ന ഇമേജ് നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് മമത. വ്യവസ്ഥാപിത ജനാധിപത്യ മാര്‍ഗങ്ങളെ പലപ്പോഴും അതിലംഘിച്ചുകൊണ്ട് തന്റെ തീരുമാനങ്ങളെ ലോകത്തിന് മുന്നില്‍ ഒരു മഹാസംഭവമാക്കി മാറ്റാനിവര്ക്ക് കഴിയുന്നു. കമ്മ്യൂണിസത്തിെന്റ അധ്വാനവര്‍ഗത്തോടുള്ള പ്രേമം വഞ്ചനയാണെന്നതിന്റെ മകുടോദാഹരണമാണ് മമതയുടെ രാഷ്ട്രീയ വിജയങ്ങള്‍. അതുകൊണ്ടുതന്നെ അവ ഏറെ പ്രസക്തവുമാണ്.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: