അറിയപ്പെട്ടിരുന്നത് ഛോട്ടാ രാജനെന്നാണെങ്കിലും അധോലോകത്തെ ബഡാ രാജാവായിരുന്നു പല പേരുകളില്‍ അറിയപ്പെടുന്ന രാജേന്ദ്ര സദാശിവ് നിഖാല്ജിയെന്ന 55 കാരന്. അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അധോലോകത്തെ വമ്പന്മാരെ വെല്ലുവിളിക്കുകയും വിജയിക്കുകയും ചെയ്ത ഇയാള്‍ മുംബൈയിലെ ചെമ്പൂരില്‍ ജനിച്ചു. കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റ് വിറ്റുതുടങ്ങിയ ജീവിതത്തില്‍ ആദ്യത്തെ കൊലപാതകം ടിക്കറ്റ് തര്‍ക്കത്തില്‍. പിന്നെ മുംബൈ അധോലോകത്തെത്തി.
രാജന് നായര്‍ എന്ന സംഘത്തലവനോടൊപ്പം തുടക്കം. പിന്നെ കറുത്ത ദിനങ്ങളിലൂടെ. ഹൈദ്രാബാദിയായ യാദാഗിരിയുമായുള്ള ബന്ധം. ബഡാ രാജനുമായി ചേര്‍ന്ന് പുതിയ സംഘം ഉണ്ടാക്കി. തമിഴ്നാട്ടിലെ വരദരാജന് മുദലിയാര്‍ എന്ന കൊള്ളത്തലവനുമായി സൗഹാര്‍ദ്ദമായി.
1983-ല്‍ ബഡാ രാജന് എതിര്‍സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഛോട്ടാ രാജന് തലവനായി. ഒരുഘട്ടത്തില്‍ മുംബൈ അധോലോകത്തെ വമ്പനും കള്ളക്കടത്തു രാജാവും മയക്കുമരുന്നു വ്യാപാരത്തലവനുമായ ദാവൂദും അരുണ്‍ ഗാവ്ളിയുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചു.
1989-ല്‍ ദാവൂദിന്റെ സഹോദരന് നൂറായുടെ കല്യാണത്തിനു ദുബായില്‍ പോയ ഛോട്ടാ രാജന് ഭാരതത്തിലേക്കു മടങ്ങിവന്നില്ല. അവിടം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ 1993-ല്‍, 300 പേരുടെ ജീവനപഹരിച്ച മുംബൈ സ്ഫോടന പരമ്പര നടത്തിയതിന്റെ പേരില്‍ ദാവൂദുമായി ഛോട്ടാരാജന് തെറ്റി. അതോടെ ഇരുവരുടെയും സംഘങ്ങള്‍ തമ്മില്‍ വിദേശത്തും മുംബൈയിലും മറ്റും വന്‍ ഏറ്റുമുട്ടലുണ്ടായി, നിരവധിപേര്‍ കൊല്ലപ്പെട്ടു.
ദാവൂദ് ഛോട്ടാ ഷക്കീല്‍ എന്ന മറ്റൊരു അധോലോക സംഘത്തലവന് വഴി രാജനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അടുത്ത അനുയായിയും ഭാര്യയും കൊല്ലപ്പെട്ടു. പകരം ദാവൂദിന്റെ അടുത്തയാള്‍ ശരദ് ഷെട്ടിയെ ഛോട്ടാ രാജന് കൊലപ്പെടുത്തി.
കള്ളനോട്ടിടപാട്, മയക്കുമരുന്നു വ്യാപാരം, കൊലപാതകങ്ങള്‍ തുടങ്ങി വിവിധ ക്രമിനല്‍ കുറ്റങ്ങളില്‍ പ്രതിയായ ഛോട്ടാ രാജനെ ഭാരതത്തിനു കൈമാറിക്കിട്ടുന്നതോടെ ഒട്ടേറെ കേസുകള്‍ക്ക് തെളിവും തുമ്പും ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: