എസ്.അച്യുതാനന്ദന് എന്ന നേതാവിനെക്കുറിച്ച് അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും എത്രയെത്രയെഴുതിയാലും പൂര്‍ത്തിയാകില്ല. നെടുങ്കന്‍ ജീവിതത്തിലെ നാഴികക്കല്ലുകള്‍ ഏറെയുണ്ട്. അവയോരോന്നിനെയും ചുറ്റിപ്പറ്റിയുള്ള ചരിത്രങ്ങള്‍ അതിലേറെയുണ്ട്. ഒരുപക്ഷേ പാര്‍ട്ടി സഖാക്കള്‍ ഒരിക്കല്‍ ആവേശംകൊണ്ടിരുന്ന ഇഎംഎസ് എന്ന ബിംബത്തിനേക്കാള് വലുതാണ് വിഎസ്. വിഎസിന്റെ യഥാര്‍ത്ഥ സ്വത്വം പക്ഷേ ഏതാനും ഷോട്ടുകളിലൂടെ ചിമിഴിലാക്കി അവതരിപ്പിച്ചിട്ടുണ്ട് ഒരു മലയാള സിനിമയില്‍.
സിനിമ: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. വിഎസ് എന്ന സ്വാര്‍ത്ഥതയുടെ വിശ്വരൂപം അതില്‍ മുരളീഗോപി, ഗുളികപ്പരവുത്തിലാക്കി. തനിക്കുനേട്ടം കിട്ടുന്നതെന്തായാലും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന, അതിന് എന്തും ചെയ്യുന്ന, അധാര്‍മികതക്ക് അതിരില്ലാത്ത, അഹമ്മതിക്ക് ചിറകുവച്ച കൊടുംക്രൂരനായ നേതാവ് എന്ന വിശേഷണം ദൃശ്യഭാഷയില്‍ ആ സിനിമയിലുണ്ട്. പിണറായി വിജയനെന്ന മറ്റൊരു സിപിഎം നേതാവിന്റെ രൂപവും ഭാവവും പ്രവൃത്തിയും പ്രവര്‍ത്തനങ്ങളും അതിനേക്കാള്‍ കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ട് അതേ സിനിമയില്‍. ആ സിനിമ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടാല്‍, ഒരുപക്ഷേ ഈ നേതാക്കള്‍ക്ക് വിപ്ലവകാരി ചെഗുവേരക്ക് സ്വന്തം ജനക്കൂട്ടത്തില്‍നിന്നു കിട്ടിയ ശിക്ഷ കിട്ടിയേക്കാമെന്നു ഭയന്നാവണം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയുടെ ടെലിവിഷന്‍ പ്രദര്‍ശനാവകാശം സിപിഎം ഉടമസ്ഥതയിലുള്ള കൈരളി ടിവി കൈവശപ്പെടുത്തി. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ആദ്യത്തെ ആഴ്ച തന്നെ തിയേറ്റര്‍ ഉടമകളെ ഭയപ്പെടുത്തി ആ സിനിമാ പ്രദര്‍ശനം പാര്‍ട്ടി തടഞ്ഞു. പിന്നെ ടിവികളില്‍ വരാതിരിക്കുവാന്‍ കോടിക്കണക്കിനു രൂപ (നാലുകോടിവരെയെന്നു സംസാരം!!) കൊടുത്ത് പാര്‍ട്ടി സിനിമ സ്വന്തമാക്കി. ആവിഷ്കാരസ്വാതന്ത്ര്യം തടഞ്ഞില്ല, അതിനാല്‍ മുരളീഗോപിക്കും സാംസ്കാരിക ലോകത്തിനും പ്രതിഷേധമില്ല. പ്രേക്ഷകാവകാശം എന്നൊന്ന് നമ്മുടെ ചട്ടങ്ങളിലൊന്നുമില്ല. അതിനാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണാന്‍ കഴിയില്ല.
അച്യുതാനന്ദനെ ആരാധിക്കുന്ന അനേകം പേരുണ്ട്. അത് അവരുടെ വിശ്വാസം. അച്യുതാനന്ദനെക്കൊണ്ട് ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്, കലാകാരന്മാരായ മിമിക്രിക്കാര്. കൊച്ചുകുട്ടിക്കും മികച്ച കലാകാരനും ‘അച്ചുമാമ്മ’ ഒരു മിമിക്രി വിഭവമാണ്. ഒരാളുടെ ചേഷ്ടകളിലെയോ ഭാഷണത്തിലെയോ പ്രത്യേകതകള്‍ പ്രത്യേകമായി പ്രേക്ഷക ശ്രദ്ധയില്‍ പെടുത്തുകയാണ് അനുകരണങ്ങളിലൂടെ മിമിക്രിക്കാര് ചെയ്യുന്നത്. അത് ജനപ്രിയമാകുന്നത് ഒന്ന്: അനുകരണം കൃത്യതകൊണ്ട് അതിശയിപ്പിക്കുമ്പോഴാണ്. രണ്ട്: അതിശയോക്തി ചേര്‍ത്ത് അതിനെ ജനപ്രിയമാക്കുമ്പോഴാണ്. മൂന്ന്: അത് നര്‍മം, ഹാസ്യം മുറ്റിയതാകുമ്പോഴാണ്. നാല്: അത് സാമൂഹ്യവിമര്‍ശനമായി തിരിച്ചറിഞ്ഞ് അനുകരിക്കപ്പെടുന്നയാള്‍ സ്വയം തിരുത്തുമ്പാഴാണ്. നര്‍മത്തിന്റെ- ഹാസ്യത്തിന്റെ കാര്യത്തില്‍, ഇന്നത്തെ ഒരുപറ്റം ആസ്വാദകരുടെ നിലവാരത്തിലേക്ക് താണുപോകുന്ന വര്‍ത്തമാനമോ ചേഷ്ടകളോ ഇല്ലാത്തതിനാലാണ് പ്രധാമന്ത്രി നരേന്ദ്രമോദി, കഴിഞ്ഞ 18 മാസമായി ഭരണത്തിലിരുന്നിട്ടും ഒരു മിമിക്രി കഥാപാത്രമാകാത്തത്. പ്രതിദിനം കോമാളിവേഷം മാറിമാറി കെട്ടുകയും അത് സ്വയം ആസ്വദിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നതുകൊണ്ടാണ് അച്യുതാനന്ദന് എല്ലാ മിമിക്രിക്കാരുടേയും ഇഷ്ടപാത്രമാകുന്നത്.
നാല്ക്കവലയില് നാലുകാലില്‍ നടക്കുന്ന ഒരു മദ്യപാനിയുടെ കോപ്രായങ്ങളെ ഒന്നു പ്രോത്സാഹിപ്പിച്ചു നോക്കൂ. അയാള്‍ ഏതറ്റംവരെയും പോകും. എന്തും കാണിക്കും, എന്തും പറയും, ആരെയും പറയും. കാരണം ആത്മാവുനഷ്ടമായ അയാളെ സുബോധത്തിലും അബോധാവസ്ഥയിലും സ്വന്തം വീട്ടില്‍ ആരും അംഗീകരിക്കില്ല. മദ്യപിക്കാത്തപ്പോള്‍ പോലും സമൂഹവും അയാള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കില്ല. അപ്പോള്‍ പിന്നെ കൈയടി കിട്ടുന്ന വേള അയാള്‍ മുതലാക്കും. കവലയില്‍ തുണിയഴിച്ചാടുന്ന അത്തരം അബോധരുടെ ഗണത്തിലേക്കുള്ള അധഃപതനം പക്ഷേ ചിലര്‍ക്കു സംഭവിക്കുമ്പോള്‍, അവരെത്ര സ്വയം ആസ്വദിച്ചാലും അഭിലഷണീയമല്ല തന്നെ. ”പശു മാതാവാണെങ്കില് അതിന്റെ ഇണയായ കാള തന്തയാണോ” എന്നു ചോദിക്കുന്നത് ഒരു ലെക്കുകെട്ടവനാണെങ്കില് കൂടി തെരുവിലാണെങ്കില് തല്ലുറപ്പാണ്. പക്ഷേ ആ പറയുന്നത് ഒരു കൂട്ടം തെരുവുതെമ്മാടികളുടെ സംരക്ഷണത്തിലാണെങ്കില്‍ വഴക്കുവേണ്ടെന്ന് കരുതി മാന്യന്മാര് ഒഴിഞ്ഞുമാറും. സഖാവ് വി.എസ്. അച്യുതാനന്ദനെപ്പോലെ, മുന്മുഖ്യമന്ത്രിയായ, പ്രതിപക്ഷനേതാവായ, സിപിഐ (എം) എന്ന പാര്‍ട്ടിയുടെ സ്ഥാപകാംഗമായ ഒരാള്‍ അങ്ങനെ പറയുമ്പോള്‍ അത് നാവു പിഴയല്ല, അതിന് വ്യക്തമായ ഉദ്ദേശ്യമുണ്ടാകണം; യുക്തി തീരെയില്ലെങ്കിലും.
പിറ്റേന്ന് അതേ സ്ഥാനത്ത് മൈക്ക് വച്ചുകെട്ടി, അല്ലെങ്കില്‍ അന്നുതന്നെ ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഒരു മറുയുക്തി ചോദിച്ചിരുന്നെങ്കില്‍ അതിന്റെ ധര്‍മവും ന്യായവും ചോദ്യം ചെയ്യാന്‍ പലരും ആയുധമെടുത്തിറങ്ങിയേനെ. സിപിഎമ്മിന്റെ അഭിമാനമായിരുന്ന കെ.ആര്. ഗൗരി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായ വനിത, അതിനുമുമ്പ് ഒട്ടേറെ സഹനസമരങ്ങള്‍ നയിച്ച മഹതി, ഇടക്കാലത്ത് ചില പാര്‍ട്ടി നേതാക്കളുടെ കുത്തിത്തിരിപ്പില്‍ പുറത്തായി, ഇപ്പോള്‍ സിപിഎമ്മിന് വീണ്ടും സ്വീകാര്യയായി. വെറും കെ.ആര്. ഗൗരി ഗൗരിയമ്മയായത് 1970 കളിലാണ്. സഖാവ് ടി.വി. തോമസിന്റെ ഭാര്യയായിരുന്നുവെന്നല്ലാതെ ആ ദമ്പതികള്‍ക്ക് സന്തതിപരമ്പരയുള്ളതായി ചരിത്രമില്ല. പിന്നെ എങ്ങനെ സഖാക്കള്‍ക്ക്, വി.എസ്. അച്യുതാനന്ദനെന്ന മുതുമുതുക്കന്റെ വരെ അമ്മയായി എന്നു ചോദിച്ചാല്‍ യുക്തിപരമായ മറുപടിയില്ല. അതിനപ്പുറം ചോദിക്കാന്‍ മാന്യതയും സംസ്കാരവും ഉള്ളവര്‍ക്ക് മനസ്സനുവദിക്കുകയുമില്ല. ഇനി മറ്റൊന്ന് പാര്‍ട്ടി സഖാക്കളും നേതാക്കളും താളംപിടിച്ചുപാടുന്ന പാട്ടുണ്ട്, ഇങ്ക്വിലാബിന് മക്കള്‍ നമ്മള് വിപ്ലവത്തിന് വിത്തുകള്‍ നമ്മള് എന്ന്. യുക്തി പറഞ്ഞാല്‍ ഇങ്ക്വിലാബിനു മക്കളുണ്ടാകുമോ, വിപ്ലവത്തിലല്ലോ ‘വിത്ത്’. ഇങ്ക്വിലാബിനു മക്കളുണ്ടാകുമെങ്കില് ഇങ്ക്വിലാബ് അമ്മയോ അച്ഛനോ. തീരുന്നില്ലാ, സംശയം, ചേരുന്നില്ലാ യുക്തികള്‍. റഷ്യന്‍ വിപ്ലവം വിപ്ലവങ്ങളുടെ മാതാവാണെന്നു പറയുമ്പോള്‍ അച്ഛനാരാണെന്നു ചോദിക്കാന്‍ കുട്ടിസഖാക്കള്‍ തുനിഞ്ഞാല്‍ വിഎസ് കുഴങ്ങും. രാഷ്ട്രപിതാവാണ് ഗാന്ധിജിയെന്നു പറയുമ്പോള്‍ ഇണയെ അച്യുതാനന്ദന് അന്വേഷിക്കാറുണ്ടോ.
മാതൃരാജ്യം എന്നു പറയുമ്പോള്‍ സഖാക്കള്‍ പിതൃരാജ്യം തേടിപ്പോകാറുണ്ടോ. ഓരോ ഭാരതപൗരനും നടത്തുന്ന, നടത്തേണ്ടുന്ന പ്രതിജ്ഞയുണ്ട്, അതില്‍ ഭാരതം എന്റെ രാജ്യമാണ് എന്നും ഭാരതീയര്‍ സഹോദരീ സഹോദരന്മാരുമാണെന്നു പറയുമ്പോള്‍ വിഎസും കൂട്ടരും അത് വാക്കിന്റെ അര്‍ത്ഥതലത്തില്‍ സമ്മതിച്ചുതരുമോ. അപ്പോള്‍, ആസൂത്രിതമായി ദേശീയതയെന്ന വികാരത്തെ, ദേശഭക്തിയെ തകര്‍ക്കാനുള്ള അടിസ്ഥാനപദ്ധതി തന്നെയാണ് ഇത്തരം ജല്പ്പനങ്ങളിലുമൊക്കെയെങ്കിലും പുറത്തുവരുന്നതെന്നര്‍ത്ഥം. എത്രകൊണ്ടാലും പഠിക്കാത്ത കപടയുക്തിക്കാരോട് സിനിമയില്‍ അമ്മ കഥാപാത്രത്തിന്റെ സംഭാഷണമുണ്ട്: ”അമ്മ പറയുന്നതാരാണോ, അതാണ് മക്കള്‍ക്ക് അച്ഛന്.” അതെ അതിനപ്പുറം അവകാശപ്പെടാന്‍ നാശമില്ലാത്ത, ഇളക്കമില്ലാത്ത, അച്യുതന്മാര്ക്കും വാസ്തവത്തില്‍ ആവില്ലല്ലോ…
ശരിയാണ്, ആത്മാവ് സ്വയം പ്രകടീകരിക്കും ചില വേളയില്‍. അതിലൂടെയാണ് അവരുടെ ഉള്ളു വ്യക്തമാകുന്നത്. ആര്‍എസ്എസ് ഒരു വലിയ പാമ്പാണെന്നും വായ പൊളിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളിയെ വിഴുങ്ങാന്‍ പോവുകയാണെന്നും മിമിക്രി പറഞ്ഞ അച്യുതാനന്ദന് വാസ്തവത്തില്‍ സ്വയം പ്രകടമാകുകയായിരുന്നു. രാമായണത്തില്‍ ഒരു വലിയ പെരുംപാമ്പിനെക്കുറിച്ച് ദര്‍ശനം അവതരിപ്പിക്കുന്നുണ്ട്. കാലമാകുന്ന വലിയ പാമ്പ്, ആ പാമ്പിന്റെ പിടിയിലാണ് ലോകം. അടുത്ത നിമിഷം വിഴുങ്ങിപ്പോകുമെന്നറിയാം, എങ്കിലും ഭോഗങ്ങള്‍ക്കുവേണ്ടി പരക്കം പായുകയാണ്; ഒരു പാമ്പിന്റെ വായിലിരിക്കുന്ന തവള ഭക്ഷണത്തിന് അപേക്ഷിക്കുന്നതുപോലെ എന്നാണ് ആ ദര്‍ശനം. (ചക്ഷുഃ ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം… അധ്യാത്മരാമായണം). സമയം കിട്ടുമ്പോള്‍ അച്യുതാനന്ദന് രാമായണം വായിക്കുന്നുണ്ടാവണം.
ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയും ശ്രീനാരായണ ദര്‍ശനം പഠിക്കുകയും ചെയ്യുന്നതാണല്ലോ ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ ഒരു സ്റ്റൈല്‍… അതിനാലാവണം ഈ ഉപമ കൃത്യമായി പ്രയോഗിച്ചത്. ആര്‍എസ്എസ് എന്തിനേയും ഉള്‍ക്കൊള്ളാന്‍ സജ്ജമാണ്, ശക്തമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ നുണയെന്നു കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ പാമ്പിന്റെ വായില്‍ പകുതിയും കടന്നിരിക്കുന്ന ചൊറിത്തവളയുടെ സ്വപ്നമാണ് വീണ്ടും മുഖ്യമന്ത്രിസ്ഥാനവും നേതൃസ്ഥാനവും മറ്റുമെന്നറിയാതെയാണിപ്പോഴത്തെ വിഎസിന്റെ കലമ്പലുകള്‍. ഇപ്പോള്‍ കയറഴിച്ചുവിട്ടിരിക്കുന്ന വിഎസിനെ പാര്‍ട്ടി വൈകാതെ അറക്കല്പ്പുരയില് കെട്ടും.
അറവുശാലയില്‍ കയറ്റിയപ്പോഴാണ് അറവുകാര്‍ക്ക് മനസ്സിലായത് മൃഗം ഗര്‍ഭിണിയാണെന്ന്. അതിനാല്‍ കുറച്ചുനാള്‍കൂടി ജീവിതം കൊടുത്തിരിക്കുകയാണ്. അത് മൃഗത്തോടുള്ള സ്നേഹം കൊണ്ടല്ല, ഗര്‍ഭിണിയാണെന്ന പരിഗണനകൊണ്ടുമല്ല, പിറക്കാന്‍ പോകുന്ന ആ മൃഗക്കുഞ്ഞിനോടുള്ള കാരുണ്യം കൊണ്ടല്ല, മറിച്ച് പെറ്റുകിട്ടിയാല് ആ കുട്ടിയേയും അറക്കാമല്ലോ എന്ന കച്ചവടക്കണ്ണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മരണപ്പിടച്ചില്‍ പിടയുന്ന പാര്‍ട്ടിക്ക് എന്തും പിടിവള്ളിയാണ്. അച്യുതാനന്ദന്റെ നാക്ക് നാല് വോട്ടു നേടിക്കൊടുത്താല് അത്രയുമായി. അതുലാഭം. അല്ലെങ്കില്‍ അറുക്കും മുമ്പു വായിക്കുന്ന കുറ്റപത്രത്തില്‍ നാവുപിഴകള്ക്ക് ഒരു പ്രത്യേക ശിക്ഷകൂടിയാകാമല്ലൊ. അതിനാലാണ് ഇപ്പോള്‍ മൃഗത്തെ അറവുശാലയില്‍നിന്ന് അഴിച്ചു വിട്ടിരിക്കുന്നതെന്നു വ്യക്തം.
പിന്കുറിപ്പ്: ഭാരത സംസ്കാരത്തെക്കുറിച്ചും അതില്‍ ഊറ്റം കൊള്ളുന്ന സംഘപരിവാറിനെക്കുറിച്ചും കുറച്ച് അവഹേളിച്ചുതന്നെ ഒരിക്കല്‍ സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്റു പ്രസംഗത്തില്‍ കത്തിക്കയറി. കൂട്ടുകക്ഷികള്‍ ഡസ്കിലടിച്ചു പിന്തുണച്ചു. പ്രസംഗിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ബിജെപി നേതാവ് സുഷമാ സ്വരാജ് പറഞ്ഞു, ഭാരത സംസ്കാരം എന്താണെന്നറിയാന്‍ തനിക്ക് എന്തുകൊണ്ട് സോമനാഥ് എന്ന് പേരിട്ടുവെന്ന് സ്വന്തം പിതാവിനോടു ചോദിച്ചാല്‍ മതിയെന്നു ചാറ്റര്‍ജിയോടു പറഞ്ഞപ്പോള്‍…., ഇല്ല, അന്ന് ‘പ്ലിങ്’ എന്ന് ബാക് ഗ്രൗണ്ട് മ്യൂസിക് കേള്‍ക്കുന്ന കാലമായിരുന്നില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: