കണ്ണൂര്‍: കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി ജില്ലയില്‍ ഇടത്-വലത് മുന്നണികള്‍ക്ക് ഏറ്റവും കൂടുതല്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുളള തെരഞ്ഞെടുപ്പാണ് ഇക്കുറി കണ്ണൂരില്‍ നടക്കുന്നത്. റിബലുകള്‍ പ്രചാരണരംഗത്ത് സജീവമായതോടെ ഇരുമുന്നണികളും കടുത്ത ആശങ്കയിലാണ്.
ഏറ്റവും കൂടുതല്‍ റിബലുകള്‍ മത്സരംഗത്തുളളത് യുഡിഎഫിലാണ്. എല്‍ഡിഎഫില്‍ ആവട്ടെ ചരിത്രത്തിലാദ്യമായി പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ ജയ പരാജയം നിര്‍ണ്ണയിക്കുന്നതും പാര്‍ട്ടി റിബലുകള്‍ നേടുന്ന വോട്ടുകളായിരിക്കുമെന്നതാണ് സ്ഥിതി. പാര്‍ട്ടിക്ക് വേരോട്ടമുളള പാനൂര്‍ മൊകേരിയിലും പന്ന്യന്നൂരിലും ഏഴോത്തും പാര്‍ട്ടി സെക്രട്ടറിയും മെമ്പറും ഉള്‍പ്പെടെ റിബലുകളായി മത്സര രംഗത്തുണ്ട്.
വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന കെപിസിസിയുടെ താക്കീത് പോലും തള്ളിക്കളഞ്ഞാണ് കോണ്‍ഗ്രസില്‍ വിമത സ്ഥാനാര്‍ഥികള്‍ പോരിന് ഇറങ്ങിയത്. ജില്ലയിലെ കോര്പ്പറേഷന്, നഗരസഭ, വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും കോണ്‍ഗ്രസിലും മുസ്ലിംലീഗിലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ റിബലുകളായി മത്സരിക്കുന്ന 35 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും ഡിസിസി പ്രസിഡണ്ട് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നിരുന്നാലും അനര്‍ഹരായവര്‍ക്ക് പേമന്റായും മറ്റും സീറ്റു നല്‍കിയതായി ആരോപിച്ച് റിബല്‍ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ശക്തമായ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്.
റിബല്‍ സ്ഥാനാര്‍ത്ഥികളുടെ ശല്യം കണ്ണൂര്‍ കോര്പ്പറേഷന് ഉള്‍പ്പെടെ ഭരിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മോഹത്തിന് കനത്ത വിലങ്ങു തടിയായി മാറിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 10 ഡിവിഷനുകളില്‍ റിബലുകള്‍ സ്ഥാനം ഉറപ്പിക്കുകയും ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോവുകയും ചെയ്യുമ്പോള്‍ ചതുഷ്ക്കോണ-പഞ്ചകോണ മത്സരങ്ങളാണ് പല ഡിവിഷനുകളിലും കോര്‍പ്പറേഷനകത്ത് നടക്കുന്നത്. ഇത് ഫലം പ്രവചനാതീതമാക്കുകയാണ്. മാത്രമല്ല ബിജെപിക്ക് ഇത് ഏറെ പ്രതീക്ഷ നല്‍കുന്നുമുണ്ട്.
കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് ഒമ്പത് കോണ്‍ഗ്രസ് വിമതരും ഒരു ലീഗ് വിമതനുമാണ് മത്സരരംഗത്തുള്ളത്. കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി സുമാബാലകൃഷ്ണനെതിരെയടക്കം റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഭീഷണിയായുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് നേതാവ് പി.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ പള്ളിയാംമൂല കുന്നാവ്, പള്ളിക്കുന്ന്, ചാലാട് തുടങ്ങി 10 ഡിവിഷനുകളിലാണ് വിമതര്‍ രംഗത്തുളളത്.
തലശ്ശേരി നഗരസഭയിലെ നാലാം വാര്‍ഡായ ഇല്ലിക്കുന്ന്, മൂന്നാം വാര്‍ഡായ മണ്ണയാട്, നാലാം വാര്‍ഡായ ബാലത്തില്‍, പതിനഞ്ചാം വാര്‍ഡായ കുഞ്ഞാംപറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് വിമതര്‍ രംഗത്തുണ്ട്. റിബല്‍ സ്ഥാനാര്‍ത്ഥികളുടെ രംഗ പ്രവേശനം കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പിച്ചിരിക്കുകയാണ്. മാട്ടൂല്‍ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ ദളിത് കോണ്‍ഗ്രസ് നേതാവ് മത്സര രംഗത്തുണ്ട്.
മാടായി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മുംസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട്. 11-ാം വാര്‍ഡിലെ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവും മത്സര രംഗത്തുണ്ട്.
വിമത ഭീഷണിക്കു പുറമേ ചപ്പാരപ്പടവ്, ഇരിക്കൂര്‍ പഞ്ചായത്തുകളിലും രാമന്തളി പഞ്ചായത്തിലെ നാലുവാര്‍ഡുകളിലും ഇരിക്കൂര്‍ ബ്ലോക്കിലെ രണ്ടു ഡിവിഷനിലും കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം വാര്‍ഡിലും കോണ്‍ഗ്രസും ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. ഇവിടങ്ങളിലെല്ലാം തന്നെ ചതുഷ്ക്കോണ മത്സരമാണ് അരങ്ങേറുന്നത്.
പാനൂര്‍ മൊകേരിയില്‍ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയിരിക്കുന്നത് ബ്രാഞ്ച് സെക്രട്ടറിയാണ്. ആറ്റുപുറം ബ്രാഞ്ച് സെക്രട്ടറിയായ പിസി.മോഹനനാണ് ഇവിടെ റിബല്‍ പരിവേഷമണിഞ്ഞ് മത്സര രംഗത്തെത്തിയത്. പാനൂര്‍ പന്ന്യന്നൂരില്‍ മുന്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനില്‍കുമാറാണ് 11-ാം വാര്‍ഡായ കുണ്ടംങ്കുഴിയില്‍ സിപിഎം വിമതനായി മത്സരിക്കുന്നത്. സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്നറിയപ്പെടുന്ന ഏഴോം പഞ്ചായത്തിലെ അടുത്തില 12-ാം വാര്‍ഡാണ് സിപിഎം വിമതന് മത്സരിക്കുന്ന മറ്റൊരു സ്ഥലം.
ഔദ്യോഗിക സ്ഥാനാര്‍ഥിയായ കെഎസ്ടിഎ മുന്‍ നേതാവ് കെ.വി. രാമകൃഷ്ണനെതിരേ സിപിഎം സജീവ പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ ആര്.സി. ശ്രീനിവാസനാണ് സ്ഥാനാര്‍ഥി. റിബല്‍ സ്ഥാനാര്‍ഥികളുടെ ബാഹുല്യം എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ പ്രചാരണ രംഗത്ത് ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബിജെപിയാവട്ടെ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഗൃഹ സമ്പര്‍ക്കമടക്കമുളള പ്രചരണ പരിപാടികളിലും ഏറെ മുന്നേറിക്കഴിഞ്ഞു. മാത്രമല്ല കണ്‍വെന്‍ഷനുകളും കുടുംബയോഗങ്ങളും ജില്ലയിലെങ്ങും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: