ന്യൂദല്‍ഹി: ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുക ലക്ഷ്യമെന്നും, എന്നാല്‍, ഭാരതത്തെ മുഴുവന്‍ ബന്ധിപ്പിക്കാതെ ലോകത്തെ ബന്ധിപ്പിക്കാനാകില്ലെന്നും ഫെയ്സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്. ലോകത്തിനായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ഭാരതത്തെ സമ്പൂര്‍ണമായി ഓണ്‍ലൈന്‍ വലയില്‍ എത്തിക്കുകയെന്നത്. ഇവിടെ ഒളിഞ്ഞിരിക്കുന്ന പ്രതിഭ വിസ്മയാവഹമെന്നും, ഭാരതത്തിലെത്തുന്നതു തന്നെ ഊര്‍ജം സമ്മാനിക്കുമെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു. ദല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു ഫെയ്സ്ബുക്ക് സ്ഥാപകന്‍.
വിവിധ സംസ്കാരങ്ങള്‍ ഒന്നുചേര്‍ന്നു ജീവിക്കുന്ന ഭാരതം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ ജനവിഭാഗമാണ്. യുഎസ് മുന്നില്‍. ഭാരതത്തില്‍ 130 മില്യണ്‍ ജനങ്ങള്‍ ഫെയ്സ്ബുക്കില്‍ സജീവം. ലോകത്താകെ ഇത് 1.3 ബല്യണ്. ഇവിടത്തെ മുഴുവന്‍ ജനങ്ങളെയും ഇന്റര്‍നെറ്റ് സംവിധാനത്തിനുള്ളില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ പിന്തുണ നല്‍കും. അതിലൂടെ രാജ്യത്തിന്റെ വികസനത്തിന് കുതിപ്പേകുമെന്നും സുക്കര്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി.
നെറ്റ് സമത്വത്തെയും ഫെയ്സ്ബുക്ക് മേധാവി പിന്തുണച്ചു. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കും. തങ്ങളുടെ പ്രവര്‍ത്തനം തുറന്ന സമീപനത്തോടെ. ജനങ്ങളുടെ വിചാരം ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക് എന്നാണ്. ഇത് സത്യത്തില്‍നിന്ന് ഏറെ അകലെ. ഇന്റര്‍നെറ്റ് ഉപയോഗം മുഴുവന്‍ സൗജന്യമായി നല്കല് ചെലവേറിയത്. അതിനാല്‍, സൗജന്യ ഇടങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം. അതാണ് ഇന്റര്‍നെറ്റ്.ഓര്‍ഗിലൂടെ ഉദ്ദേശിക്കുന്നത്.
ഫെയ്സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ വിവരങ്ങളും നിരീക്ഷിക്കുന്നില്ല. ജനങ്ങളെ ഓണ്‍ലൈനിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയാണ് തങ്ങളുടെ ദൗത്യം. നിലവില്‍ 24 രാജ്യങ്ങളിലായി 15 മില്യണ്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ്.ഓര്‍ഗില്‍ രജിസ്റ്റര്‍ ചെയ്തു. അതൊരു വലിയ സംഖ്യ. ഭാരതത്തില്‍ ഒരു മില്യണ്‍ ജനങ്ങളും ഇതിന്റെ ഭാഗമായെന്നും സുക്കര്‍ബെര്‍ഗ്.
കൂടുതല്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ സംവിധാനമൊരുക്കാന്‍ ശ്രമം തുടങ്ങി. പത്ത് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു. രണ്ടാം തവണയാണ് ഫെയ്സ്ബുക്ക് മേധാവി ഭാരതത്തിലെത്തുന്നത്. ദല്‍ഹിയിലെ സംവാദത്തില്‍ വിദ്യാര്‍ത്ഥികളും മറ്റുള്ളവരുമായി 900ത്തിലധികം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: