ന്യൂദല്‍ഹി: ഫരീദാബാദില്‍ ദളിത് കുട്ടികള്‍ തീവച്ചു കൊലപ്പെടുത്തപ്പെട്ട പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കാതെ രാഷ്ട്രീയ നേതാക്കള്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കളാരും ഇതെപ്പറ്റി പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. ദളിത് കൂട്ടക്കൊലയുടെ ഭാരം പ്രധാനമന്ത്രി നരേന്ദ്രമോദിയിലും കേന്ദ്രസര്‍ക്കാരിലും ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കും മിണ്ടാട്ടമില്ല.
ദളിത് കൂട്ടക്കൊലയെപ്പറ്റി തുടര്‍ച്ചയായ വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസുകളും പടച്ചുവിട്ട മാധ്യമങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെ പാടെ തമസ്ക്കരിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ ‘കോലാഹലങ്ങളാണ്’ രാജ്യത്ത് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തിയതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ ദല്‍ഹിയില്‍ നിന്നും ഫരീദാബാദില്‍ ഓടിയെത്തി വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയിരുന്നു. ഉന്നതജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള സംഘര്‍ഷമാണ് ഉണ്ടായതെന്നും ഹരിയാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംഭവത്തില്‍ ഉത്തരവാദികളാണെന്നും പ്രതിപക്ഷ കക്ഷി നേതാക്കളും മാധ്യമങ്ങളും ആരോപിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ജെഡിയു, ആര്‍ജെഡി കക്ഷികള്‍ സംഭവം ബീഹാറിലും പ്രചാരണ വിഷയമാക്കി. മാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെതിരായ അജണ്ട ലക്ഷ്യമാക്കി നിരന്തരം വാര്‍ത്തകള്‍ മെനഞ്ഞു. എന്നാല്‍ ഇതിനിടെ പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഫരീദാബാദ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.
ജിതേന്ദറിന്റെ വീടിന് തീപിടിപ്പ് രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ആത്മഹത്യാശ്രമമാണെന്ന നിഗമനത്തിലേക്കാണ് ഫോറന്‍സിക് പരിശോധനാ ഫലം എത്തിച്ചേര്‍ന്നിരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ തീ പടര്‍ന്നിരിക്കുന്നത് വീടിനുള്ളില്‍ നിന്നു തന്നെയാണെന്നും വീടിന്റെ വാതിലും ജനലുകളും അടഞ്ഞ നിലയിലായിരുന്നെന്നും ഫോറന്‍സിക് സംഘം കണ്ടെത്തി. പുറത്തുനിന്നും മണ്ണെണ്ണ ഒഴിച്ച് തീകൊടുത്തതിന്റെ എല്ലാ സാധ്യതകളും ഫോറന്‍സിക്സയന്‍സ് ലബോറട്ടറി ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കേസന്വേഷണം ഏറ്റെടുത്ത സിബിഐക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് നാളെ കൈമാറുമെന്നാണ് അറിയുന്നത്.
ഫരീദാബാദ് സംഭവത്തെപ്പറ്റി ഇരട്ടത്താപ്പ് സ്വീകരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സോഷ്യല്‍മീഡിയയിലൂടെ വലിയ വിമര്‍ശനമാണ് നേരിടേണ്ടിവരുന്നത്. നുണ പ്രചരിപ്പിച്ച് ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്താനുള്ള സംഘടിത ശ്രമമായിരുന്നു നടന്നതെന്ന ആക്ഷേപങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ശക്തികൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: